2005 ആണ്ടിലെ വര്‍ഷകാലത്ത് കക്കാട് പരീക്കപ്പാടത്തു കുതിച്ചെത്തിയ മലവെള്ളത്തില്‍ വാഴപ്പിണ്ടികള്‍ അടുക്കി ഉണ്ടാക്കിയ ചങ്ങാടത്തില്‍ സവാരി നടത്തവെയാണ് കുഴുപ്പിള്ളിവീട്ടിലെ ബാബുട്ടന്‍ എന്ന പൂടബാബു ബാലന്‍സ് തെറ്റി മലവെള്ളത്തില്‍ വീഴുന്നത്. ചങ്ങാടം തുഴഞ്ഞ തമ്പിയുടെ പിഴവാണെന്നു കാരണമെന്നു ബാബുട്ടനും അങ്ങിനല്ല ബാബുട്ടനു വൈകുന്നേരങ്ങളില്‍ സ്വാഭാവികമായുള്ള ‘അണ്‍ബാലന്‍സാ‘ണ് വീഴ്ചക്കു നിദാനമായതെന്നു തമ്പിയും പരസ്പരം ആരോപിച്ചു. പുല്ലാനിത്തോടിന്റെ ആരംഭത്തുവീണ ബാബുട്ടന്‍ ഒരു ഒറ്റപ്പിണ്ടിയിന്മേല്‍ പെരുന്തോടിന്റെ പകുതിവരെ ഒഴുകി. അവിടെവച്ചു തോടിനു കുറുകെ മറിഞ്ഞു കിടക്കുകയായിരുന്ന തെങ്ങില്‍ പിടിച്ചു കിടന്നു പുളിക്കകടവ് പുഴയില്‍ പോകാതെ രക്ഷപ്പെട്ടു. വെള്ളം കുറേ കുടിച്ചെങ്കിലും ജീവിതം തിരികെകിട്ടി.
കാലക്രമേണ ഇടവപ്പാതി നിന്നു. മലവെള്ളം ഇറങ്ങി. ബാബുട്ടന്റെ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രം തീര്‍ന്നില്ല. വയറ്റില്‍ ശേഖരിക്കപ്പെട്ട കലങ്ങിമറിഞ്ഞ മലവെള്ളം ഓരോ മണിക്കൂര്‍ ഇടവിട്ടു പുറത്തേക്കു പോകുമെന്നതായിരുന്നു കാതലായ പ്രശ്നം.
പരിഹാരം അന്വേഷിച്ചു കക്കാടിന്റെ സ്വന്തം അപ്പോത്തിക്കിരി ദിനേശി‘ന്റെ അടുത്തെത്തി സമപ്രായക്കാരനും സതീര്‍ത്ഥ്യനുമായ ഡോക്ടറോടു ബാബുട്ടന്‍ മറയൊന്നുമില്ലാതെ സംഭവങ്ങള്‍ വിവരിച്ചു. “ദിനേശേ. മൂത്രം പോണത് നിക്കണില്ലടാ”
“വേണ്ട ബാബ്വോ. അത് മുഴ്വോന്‍ പൊക്കോട്ടെന്ന്. എന്തിനാപ്പൊ നിര്‍ത്തണെ”
“ഹ അങ്ങനല്ലാ. എപ്പഴും ശങ്ക തീര്‍ക്കണം. ഇല്ലെങ്കില്‍ പ്രശ്നാവും”
കക്കാട്ടെ ആദ്യ അലോപ്പതി ക്ലിനിക്കിന്റെ പരമാത്മാവായ ദിനേശന്‍ സംശയത്തിലായി. എന്താനിപ്പോള്‍ പറയുക. ഇതുവരെ പഠിച്ച ശാസ്ത്രങ്ങളില്‍ ഇതിനെപ്പറ്റി പറയുന്നില്ലല്ലോ.
“വെള്ളം കുടിക്കണത് നിര്‍ത്തിക്കൂടേ ബാബ്വോ?”
ചോദിച്ചുകഴിഞ്ഞാണ് ചോദ്യത്തിലെ ‘സംഗതി’ ദിനേശന് കത്തിയത്. പക്ഷേ ബാബുട്ടന് എന്നിട്ടും കാര്യം മനസ്സിലായില്ല.
“വെള്ളമടി പണ്ടേ നിര്‍ത്തീടാ. ഇപ്പോ വല്ലപ്പ്പൊഴൊള്ളൂ”
തന്റെ പിഴവ് മനസ്സിലാക്കിയിട്ടില്ല. ഡോക്ടര്‍ സന്തോഷവാനായി. എങ്കിലും രോഗിയോടു എന്തുപറയുമെന്ന കാര്യത്തിലെ ആശയക്കുഴപ്പം മാറിയില്ല. ഒടുക്കം പതിവ് അടവുതന്നെ ഇറക്കാമെന്ന തീരുമാനത്തിലെത്തി. പ്രഷര്‍ അളക്കുന്ന ഉപകരണം കയ്യിലെടുത്തു.
“ഷര്‍ട്ടിന്റെ കയ്യൊന്ന് തെറുത്ത് കേറ്റ്യേ ബാബൂ”
ചെറുതല്ലാത്ത മടിയോടെ ബാബുട്ടന്‍ അങ്ങിനെ ചെയ്തു. കൈത്തണ്ടയോളം എത്തിയപ്പൊള്‍ പുറത്തുനിന്നു ഒരു പെണ്‍കുട്ടി മസിലിലേക്കു ഉറ്റുനോക്കുന്നതു ശ്രദ്ധിച്ചു. ബാബുട്ടന്‍ മസില് ആഞ്ഞുപിടിച്ചു. കാര്യമായൊന്നും പൊങ്ങിയില്ല.
“പണ്ടത്തെ മാതിരി കിണ്ണന്‍ മസിലൊന്നും ഇപ്പൊ ഇല്ല്യാ ദിനേശെ. അന്നത്തെ മസിലിന്റെ റേഞ്ച് നിനക്ക് അറിയാലോ?”
ഡോക്ടറുടെ മനസ്സില്‍ തേമാലിപ്പറമ്പിലെ വട്ടമാവിന്റെ കൊമ്പില്‍ തൂങ്ങിപ്പൊങ്ങുന്ന അസ്ഥികൂടത്തിന്റെ സ്മരണ ഉയര്‍ന്നു. ചുണ്ടിലെത്തിയ ചിരി മറച്ചുപിടിച്ചു. ടേപ്പുചുറ്റി റബ്ബര്‍ ബാള്‍ ഞെക്കി. രസനിരപ്പിനു മാറ്റം വന്നില്ല. വീണ്ടും ഞെക്കി. രസനിരപ്പ് തല്‍സ്ഥിതി തുടര്‍ന്നു. ഡോക്ടര്‍ കാര്യം മനസ്സിലാക്കി. ഉപകരണം വര്‍ക്കു ചെയ്യുന്നില്ല. രോഗിയോടു പറയാനും പറ്റില്ല.
“ബാബ്വോ. ഇങ്ങനെ എപ്പഴും മൂത്രം പോവാന്‍ കാരണം പ്രഷറിന്റെ എഫക്റ്റാണ്. ശരീരത്തിന്റെ ഉള്ളില്‍ ഉന്നത മര്‍ദ്ദത്തിലുള്ള വായു ജലാംശത്തെ കുറേശ്ശെ ഞെരുക്കുന്നു. ഒടുക്കും പരിധി വിടുമ്പോള്‍ അല്പാല്പമായി ജലം മൂത്രരൂപത്തില്‍ പുറന്തള്ളപ്പെടുന്നു. ഇതാണ് സംഭവിക്കുന്നെ”
ദിനേശന്‍ ഡോക്ടര്‍ എഴുതിക്കൊടുത്ത മരുന്നുകഴിച്ചു ഒരാഴ്ചശേഷം അരമണിക്കൂര്‍ തോറും മൂത്രിക്കണമെന്ന ശങ്ക കാല്‍മണിക്കൂര്‍ തോറും എന്ന നിലയിലേക്കു പ്രോഗ്രസ്സ് ചെയ്തു. അതോടെ ഡോക്ടര്‍ അമ്മവീട്ടിലേക്കു താമസം മാറ്റി.
“എന്തൂട്ടാ ബാബ്വോ അവന്‍ നിനക്ക് കഴിക്കാന്‍ തന്ന മരുന്ന്”
പരാതി പറയാനെത്തിയ ബാബുട്ടന്റെ അവസ്ഥയില്‍ പിള്ളേച്ചന്‍ വക്കീല്‍ പരിതപിച്ചു. ബാബുട്ടന്‍ ഒന്നുംമിണ്ടാതെ തറയില്‍ കുന്തിച്ചിരുന്നു. ആ ഇരിപ്പില്‍ പ്രശ്നമുണ്ടെന്നു വക്കീലിനു തോന്നി. അദ്ദേഹം കൈകള്‍ കൂട്ടിത്തിരുമ്മി പലതും ആലോചിച്ചു. ഈയിടെയായി കേസുകള്‍ ഇല്ലെന്നു തന്നെ പറയാം. പണ്ട് കക്ഷികളായിരുന്നവരൊക്കെ ഇപ്പോള്‍ ദാരിദ്രരേഖക്കു താഴെയാണ്. അവരുടെ അവസ്ഥകണ്ടു പുതിയ കേസുകള്‍ വരുന്നുമില്ല.
“എന്റെ മനസ്സീ ഒരുവഴി കാണണ്ണ്ട് ബാബ്വോ”
ബാബുട്ടന്‍ പാതി എഴുന്നേറ്റു. ‘നമ്പറുകളുടെ ഉസ്താദാ‘യ പിള്ളേച്ചന്‍ കാര്യമേറ്റെനു തോന്നുന്നു. വക്കീല്‍ തറയില്‍ നോക്കി കുറച്ചുദൂരം മുന്നോട്ടു നടന്നു. എല്ലാം ഉറപ്പിച്ചപോലെ തല ആട്ടിക്കുലുക്കി പറഞ്ഞു.
“നമക്ക് കോടതീല് ഒരു കേസു കൊടുക്കാം. ചങ്ങാടത്തുമ്മെ നിന്നെ കേറ്റ്യ തമ്പ്യെ തൊട്ട് ചികിത്സിച്ച ദിനേശനെ വരെ പ്രതിയാക്കാന്‍ വകുപ്പുണ്ട്”
ഇത്രയും പറഞ്ഞു പിള്ളേച്ചന്‍ വെട്ടിത്തിരിഞ്ഞു. ചന്തിയിലെ പൊടിതട്ടി ബാബുട്ടന്‍ ഗേറ്റു കടക്കുന്നതാണ് കണ്ടത്. പണ്ടത്തെ ഒരു വണ്ടിച്ചെക്കു കേസിന്റെ എഫക്ട്.
ബാബുട്ടന്‍ മിനിറ്റിനു മിനിറ്റിനു മൂത്രമൊഴിച്ചു നടക്കുന്ന കാലത്താണു കക്കാട് വിശുദ്ധ ഔസേപ്പ് പുണ്യാളന്റെ കപ്പേളയുടെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു ചില കായികമത്സരങ്ങള്‍ കക്കാട് തേമാലിപ്പറമ്പില്‍ ഇടവകക്കാര്‍ നടത്തിയത്. സകലമാന ജനങ്ങളും മയങ്ങുന്ന ഉച്ചസമയത്തു ജാതിമതഭേദമന്യെ നാട്ടിലെ സകലരും കുഞ്ഞുകുട്ടി പരാധീനതകളുമായി തേമാലിപ്പറമ്പില്‍ എത്തി. സ്വന്തം വീട്ടില്‍നിന്നു കൂവിയാല്‍ കേള്‍ക്കുന്ന ദൂരം മാത്രമുള്ളതിനാല്‍ ബാബുട്ടനും എത്തി.
മര്യാദാമുക്കില്‍നിന്നു രണ്ടുമിനിറ്റു നടന്നാല്‍ എത്താവുന്ന ചെറിയ തുറസ്സായ സ്ഥലമാണ് തേമാലിപ്പറമ്പ്. കക്കാട്ടെ ഏക മൈതാനം. പനമ്പിള്ളിക്കടവിനടുത്തു താമസിക്കുന്ന വേണുജിയുടെ പ്രോപ്പര്‍ട്ടി. മൈതാനം ഉപയോഗശൂന്യമായി കിടക്കുന്നതില്‍ അദ്ദേഹത്തിനു താല്പര്യമില്ലെങ്കിലും വില്പനക്കു തുനിയുന്ന സമയത്തെല്ലാം ഊമക്കത്തുകളുടെ പ്രവാഹമായിരിക്കും. അതില്‍ സംശയിച്ചു അദ്ദേഹം പിന്തിരിയും. കഷ്ടിച്ചു ഒരു ഫുട്ബാള്‍ ഗ്രൌണ്ടിന്റെ പകുതിമാത്രമുള്ള ഈ മൈതാനത്താണ് കക്കാടിലെ പിള്ളേര്‍ എല്ലാ വൈകുന്നേരവും കായികവിനോദത്തില്‍ ഏര്‍പ്പെടുക.
കായികമത്സരങ്ങള്‍ കാണാനെത്തിയ ബാബുട്ടന്‍ മൈതാനത്തിന്റെ അതിര്‍ത്തിയില്‍ ജാമ്യത്തിനായി ഒന്നു കുന്തിച്ചിരുന്നു. ആശ്വാസമായപ്പോള്‍ എഴുന്നേറ്റ് മൈതാനത്തെത്തി. നാട്ടിലെ സുന്ദരീസുന്ദരന്മാര്‍ എല്ലാവരും എത്തിയിട്ടുണ്ട്. അവരുടെ എണ്ണമെടുക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ആ കാഴ്ച കണ്ടു. ഓട്ടമത്സരങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍വന്ന ഇടവകയിലെ ആണ്‍പിള്ളേരെ കാഴ്ചക്കാരാക്കി നിര്‍ത്തി പള്ളിയുമായോ ക്രിസ്തുവുമായോ പുലബന്ധമില്ലാത്ത ആശാന്‍കുട്ടി കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. മുറിഞ്ഞുപോയ ട്രാക്കില്‍ കുമ്മായം ഇടുന്നു, ഒച്ചയുണ്ടാക്കി നടന്നു എല്ലാവരെക്കൊണ്ടും പണിചെയ്യിപ്പിക്കുന്നു... എന്തിനധികം പറയുന്നു ഓട്ടമത്സരങ്ങള്‍ തുടങ്ങുമ്പോള്‍ ഊതാനുള്ള വിസില്‍ വരെ അദ്ദേഹത്തിന്റെ ചുണ്ടിലാണ്. സൌന്ദര്യം കനിഞ്ഞനുഗ്രഹിച്ചവര്‍ക്കിടയില്‍ ആശാനെ കണ്ടപ്പോള്‍ ബാബുട്ടന് പിടിച്ചില്ല. എന്തെങ്കിലും സഹായം ഇടവകക്കാര്‍ക്കു ചെയ്തുകൊടുക്കണമെന്നു ഉടന്‍ തീരുമാനിച്ചു. കൈലി വാരിക്കുത്തി ഇറങ്ങി. ഓട്ടമത്സരത്തിനു വരച്ചിരിക്കുന്ന ട്രാക്കില്‍ ഫിനിഷിങ് ലൈനില്‍ കയറുപിടിച്ചിരുന്ന പയ്യന്റെ ചെവിയില്‍ തിരുമ്മി പറഞ്ഞയച്ചു.
“മൊട്ടേന്നു വിരിഞ്ഞില്ല. അതിനുമുമ്പ് കയറുപിടിക്കേ! പോടാ... പോയിരുന്നു പഠിക്ക്”
പയ്യന്‍ കണ്ണുതിരുമ്മി ചിണുങ്ങി സ്ഥലംവിട്ടു. ബാബുട്ടന്‍ കയര്‍ കയ്യിലെടുത്തു. ബാബുട്ടന്റെ ‘പുതിയ രീതി‘കളെപ്പറ്റി അതിനകം പലര്‍ക്കും ക്ലൂ കിട്ടിയിരുന്നു. ചിലര്‍ അന്വേഷിച്ചു.
“ഇപ്പ എങ്ങന്ണ്ട് ബാബ്വോ. കൊറവ്ണ്ടാ?”
കളിച്ചുചിരിച്ചു നിന്ന ബാബുട്ടന്റെ കണ്ണുകള്‍ പാതിമയങ്ങി. താടിയെല്ലുകള്‍ പരസ്പരം കൂട്ടിമുട്ടി. ചോദിച്ച ആളിനുനേരെ കലങ്ങിയ മിഴികളോടെ തിരിഞ്ഞു. നാലഞ്ചു തെറികള്‍ നാവില്‍ വന്നെങ്കിലും ബദ്ധപ്പെട്ടു അതടക്കി. മുതിര്‍ന്ന ചേച്ചിമാരടക്കം ചുറ്റിലും ആളുകളാണ്.
“ഹഹഹഹ ഈ അന്തോണിച്ചേട്ടന്റെ ഒരു തമാശ” പിന്നെ സ്വരം താഴ്ത്തി പറഞ്ഞു. “അതൊക്കെ പണ്ടേ മാറീല്ലേ. ഇപ്പ മൂത്രം പൂവാനാ ബുദ്ധിമുട്ട്!”
ബാബുട്ടന്റെ മുഖം കണ്ടിട്ടോ മറുപടിയില്‍ തൃപ്തനായിട്ടോ എന്നറിയില്ല അന്തോണിച്ചന്‍ നടന്നുനീങ്ങി. ബാബുട്ടന്‍ ഓട്ടമത്സരങ്ങള്‍ നിയന്ത്രിക്കുന്നതിലും മുഴുകി.
മത്സരങ്ങള്‍ അതിവേഗം പുരോഗമിച്ചു. അപ്പംകടി, കസേരയോട്ടം... എന്നിവ ഒരിടത്തും കായികഇനങ്ങള്‍ മറ്റൊരിടത്തും അരങ്ങേറി. മറ്റു മത്സരങ്ങളില്‍ റഫറിയായിരുന്ന ആശാന്‍കുട്ടി അപ്പംകടി പോലുള്ള ‘ഭോജന‘ ഇനങ്ങളില്‍ റഫറിയിങ്ങ് വേണ്ടെന്നുവച്ചു സജീവമായി പങ്കെടുത്തു. എല്ലാവരും പ്രതീക്ഷിച്ചപോലെ വിജയിയാവുകയും ചെയ്തു.
സമയം ഇഴഞ്ഞു നീങ്ങി. തേമാലിപ്പറമ്പിന്റെ വശങ്ങളിലുള്ള വട്ടമാവിന്റെ നിഴലുകള്‍ ദീര്‍ഘിച്ചുവന്നു മൈതാനത്തെ പകുതിമറച്ചു. കായികഇനങ്ങള്‍ ഒഴികെയുള്ള മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. ഒരു മണിക്കൂറിനുള്ളില്‍ അവയും തീര്‍ത്തു പാക്കപ്പ് ചെയ്യാമെന്നു ഇടവകക്കാര്‍ തീരുമാനിച്ചു. അതേസമയം 100 മീറ്ററിന്റെ ഫൈനലിനു കയറു പിടിക്കുകയായിരുന്ന ബാബുട്ടനെ ആരോ വിളിച്ചു. എന്നിട്ടും അദ്ദേഹം എങ്ങോട്ടും തലതിരിച്ചു നോക്കിയില്ല. കാരണം വിളിച്ചതു പ്രകൃതിയായിരുന്നു.
ശരീരത്തിന്റെ പലഭാഗങ്ങളില്‍നിന്നും ജലം ഊറിയിറങ്ങി. മിനിറ്റുകള്‍ നീങ്ങുന്തോറും നെറ്റിയില്‍ വിയര്‍പ്പുമണികള്‍ പൊടിഞ്ഞു. ടെന്‍ഷന്‍ താങ്ങാനാകാതെ ബാബുട്ടന്‍ ഭീമന്‍ രഘുവിനെപ്പോലെ താടിയെല്ലുകള്‍ കടിച്ചുപിടിച്ചു കഴുത്ത് വീര്‍പ്പിച്ചു. എന്നിട്ടും പറ്റാതെ വന്നപ്പോള്‍ കയറിലെ പിടിവിട്ടു. താടി ചൊറിഞ്ഞു ആരുടേയും ശ്രദ്ധ ആകര്‍ഷിക്കാതെ തെന്നിത്തെറിച്ചു നടന്നു. തേമാലിപ്പറമ്പിന്റെ അതിര്‍ത്തിയിലുള്ള മൂന്നു കൂറ്റന്‍ വട്ടമാവില്‍ ഒന്നിന്റെ പിന്നില്‍ കുന്തിച്ചിരുന്നു. അനന്തരം നിര്‍വൃതി പൂകി.
100 മീറ്റര്‍ ഫൈനല്‍ മത്സരം തുടങ്ങാറായിരുന്നു. ആരോ അന്വേഷിച്ചു. “ബാബു എവിടാ?”
ക്രമേണ ആ അന്വേഷണം മര്‍മരമായി. ഇത്രയും നേരം സജീവമായി പങ്കെടുത്തവന്‍ എവിടെ അപ്രത്യക്ഷനായി. എല്ലാവരും ചുറ്റും നോക്കി പരസ്പരം ചൊദിച്ചു. “ബാബു എവിടാ. കാണാനില്ലല്ലാ”
മാവിനു പിന്നില്‍ കുന്തിച്ചിരിക്കുന്ന ഒരു മൂട് കണ്ടത് ആരാണെന്നു അറിയില്ല. ആരാണെനു അറിഞ്ഞിട്ടു കാര്യവുമില്ല. കാരണം ‘കണ്ടു‘ എന്നതാണ് പോയിന്റ്. പ്രത്യാഘാതങ്ങള്‍ പിന്നാലെയെത്തി. അന്വേഷണങ്ങളുടെ പെരുമഴ!
“എന്താ ബാബ്വോ... എന്തെങ്കിലും അവശതേണ്ടാ? നീയെന്തിനാ മാവിന്റെ പിന്നിലിരിക്കണെ?”
ഈ സംശയം പലരും ‘നിഷ്കളങ്കമായി‘ പലതവണ ഉച്ചത്തില്‍ ആവര്‍ത്തിച്ചു. ഫലം തേമാലിപ്പറമ്പിലെ ഇരുന്നൂറോളം വരുന്ന ജനങ്ങളുടെ ശ്രദ്ധ വട്ടമാവിന്റെ പിന്നിലേക്കായി. അതുവരെ കരച്ചിലും കലപിലയും കൂട്ടിക്കൊണ്ടിരുന്ന കുട്ടികള്‍ ബഹളം നിര്‍ത്തി കണ്ണുംകാതും കൂര്‍പ്പിച്ചു. മൈതാനം വഴി പറന്നുപോയ കാക്കകള്‍ വട്ടമാവിന്റെ ചില്ലകളില്‍ ചേക്കേറി മറഞ്ഞുനിന്ന ബാബുട്ടനുനേരെ ഉച്ചത്തില്‍ കാറി. പരിസരം ബഹളമയമായി.
ഒടുക്കം പ്രകൃതി തോറ്റുമടങ്ങി. കുന്തിച്ചിരുന്ന ബാബുട്ടന്‍ എഴുന്നേറ്റു. മാവിന്റെ മറവില്‍നിന്നു മൈതാനത്തേക്കിറങ്ങി. അതും നൊടിയിട നേരത്തേക്കു മാത്രം. മൈതാനത്തേക്കു ഇറങ്ങിയ ബാബുട്ടന്‍ ഒളിംപിക്സില്‍ പിടി ഉഷക്കു വെങ്കലം നഷ്ടപ്പെട്ട അത്ര സമയ വ്യത്യാസത്തിനുള്ളില്‍ മാവിന്റെ മറവില്‍ തന്നെ തിരിച്ചെത്തി. മാവില്‍ ചാരിനിന്നു കിതച്ചു. ശേഷം നിലത്തേക്കു ഊര്‍ന്നിരുന്നു.
ചതി... കൊലച്ചതി!!
മാവിനു ചുറ്റും മിഴികളാണ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.
ഒളിച്ചുപോകാന്‍ മറവ് ഒന്നുമില്ലായിരുന്നത് അദ്ദേഹത്തെ കൂടുതല്‍ വിഷമിപ്പിച്ചു. തേമാലിപ്പറമ്പിന്റെ അതിരിലുള്ള വട്ടമാവുകള്‍ തമ്മില്‍ അല്പം ദൂരമുണ്ട്. ഒന്നിന്റെ മറവില്‍നിന്നു മറ്റൊന്നിലേക്കു പറന്നാലും ആളുകള്‍ മനസ്സിലാക്കും. ആ അറിവില്‍ ബാബുട്ടന്‍ എരിപിരികൊണ്ടു. തന്നെനോക്കി കാറുന്ന കാക്കകളെ കലിയോടെ കല്ലെറിഞ്ഞു ഓടിച്ചു.
അധികം കാത്തിരിക്കേണ്ടി വന്നില്ല. വട്ടമാവിനു പിന്നിലുള്ള തട്ടാന്‍ രാജന്റെ വീട്ടിലെ ജനാല പാതി തുറക്കപ്പെട്ടു. നിവര്‍ത്താത്ത തവിട്ടുനിറമുള്ള ഒരു മല്‍മല്‍ മുണ്ട് ബാബുട്ടനു നേരെ പറന്നുവന്നു. താമസിയാതെ തേമാലിപ്പറമ്പില്‍ കൂടിയിരുന്നവര്‍ മുണ്ടുകൊണ്ടു തലയടക്കംമൂടി കുതിക്കുന്ന ഒരു മിന്നായം കണ്ടു.
ഒരാഴ്ചശേഷം കല്ലുമടയിലെ പരമുമാഷിന്റെ പലചരക്കുകടയില്‍ ബാബുട്ടന്‍ പ്രത്യക്ഷനായി. കൂടിനിന്നവരോടായി പറഞ്ഞു. “നിങ്ങ ഞാന്‍ പറേണതൊന്ന് കേക്ക്. മാവിന്റെ പിന്നില് ഞാനല്ലായിര്ന്നു“
സത്യമാണെങ്കില്‍ തന്നെയും ആര്‍ക്കുമതു വിശ്വസിക്കാന്‍ താല്പര്യമില്ലായിരുന്നു. മാഷ് ആശ്വസിപ്പിച്ചു. “അതു പോട്ടെ ബാബ്വോ. ആര്‍ക്കാ ഇപ്പൊ അബദ്ധം പറ്റാത്തെ?”
ബാബുട്ടന്‍ അടുത്തേക്കു ചെന്നു മാഷിന്റെ കൈകള്‍ കയ്യിലെടുത്തു നെഞ്ചോടുചേര്‍ത്തു. “എന്റെ മാഷേ... മാഷെങ്കിലും ഞാന്‍ പറേണതൊന്ന് കേക്ക്”
അഞ്ചു കൊല്ലത്തിനു ശേഷവും പ്രസ്തുത സംഭവത്തിന്റെ ഹാങ്ങോവര്‍ ബാബുട്ടനെ വിട്ടുമാറിയിട്ടില്ല. ഇക്കാലത്തും ഏതു സംഭാഷണത്തിനും മുന്നോടിയായി അദ്ദേഹം പറയും. “ദേ ഞാനൊരു കാര്യം പറഞ്ഞാ നിങ്ങ കേക്ക്വോ ?”
Tuesday, July 13, 2010
Subscribe to:
Post Comments (Atom)


25 comments:
കക്കാടിന്റെ പുരാവൃത്തങ്ങളില്‍ ഒരു ‘ചെറിയ പുരാവൃത്തം’
ബാബുട്ടന്റെ “ദേ ഞാന്‍ പറേണതൊന്നു കേക്ക്വോ?” എന്ന പതിവു ഡയലോഗിനു പിന്നിലെ പുരാവൃത്തം.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
“ദേ ഞാനൊരു കാര്യം പറഞ്ഞാ നിങ്ങ കേക്ക്വോ ?”
എങ്ങനെ കേക്കാനാ? ആയിരത്തോളം മിഴികള്‍ നേരിട്ടു കണ്ട സംഗതിയല്ലേ. ബാബൂനെ ഇനി കുടിച്ച വെള്ളത്തീ വരെ ആളോള് വിശ്വസിക്കോ? :) :)
ഒരു നുറൂങ്ങ് നര്‍മ്മമാണെങ്കിലും ആറ്റിക്കുറുക്കിയ എഴുത്തും നര്‍മ്മം വിതറിയ ശൈലിയും ഏറെ ഇഷ്ടപ്പെടുത്തി
oru cheriya karyam nnayi
ezhuthy chirippichchu
nalla ezhuthu.. വാക്കും.
മേന്നെ പച്ചക്കുതിര പൊടിപിടിച്ച് കെടക്കാണല്ലാ
:-(
ഹി ഹി...പാവം ബാബുട്ടന്
good style and i liked it.kunjunny
ആരു കേക്കാനാ ന്റെ ബാബുവേ... സംഗതി കൈവിട്ടു പോയില്ലേ.... സുനില്‍ജീ ഒത്തിരി രസിച്ചുതന്നെയാ വായിച്ചത് ആശംസകള്‍ :)
കൊള്ളാം...
ദേ ഞാനൊരു കാര്യം പറഞ്ഞാ നിങ്ങ കേക്ക്വോ ?”hhaha athu shari ...
ദേ ഞാനൊരു കാര്യം പറഞ്ഞാ നിങ്ങ കേക്ക്വോ ?”hhaha athu shari ...
തമാശ ചെറുതെങ്കിലും വായിക്കാന്‍ സുഖം.
നന്നായി എഴുതി.
-സുല്‍
soopperr da machuuu kalakkiii
:)
കണ്ട കാര്യം എങ്ങിനെ കേൾക്കാന...ബഹുരസായിട്ടുള്ള വിവരണം..കേട്ടൊ സുനിൽ
nannaayirikkunnu upaasana.
aashamsakal..
:)
5u.
നന്ദേട്ടാ : നര്‍മ്മത്തിനു എഴുതിയതല്ല. എഴുതാറുമില്ല. നന്നായി പ്രതിപാദിക്കണം എന്നു മാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. :-)
കുസുമേച്ചി : വായനക്കു ഒരു പ്രണാമം
മേന്നെ : പച്ചക്കുതിര ചാട്ടം നിര്‍ത്ത്യാ ?
ജെന്‍ഷിയ : പൂട പാവമൊന്നുമല്ലേ. എല്ലാ കളികളും കളിക്കാനറിയാം. അടിയും തടയും ഒക്കെ നല്ല വശമാണ് :-)
കുഞ്ഞേ : മര്യാദാമുക്കിലെ മര്യാദക്കാര്‍ വായിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ ഭയങ്കര ത്രില്ല്. സലാം സലാം
രസികാ : ഒത്തിരി നാളായല്ലാ കണ്ടട്ട് :-)
താന്തോന്നി : പേരു പോലത്തന്ന്യാ ?
സ്മിതേച്ചി : അതെ അതാണ് ശരി...
സുല്ലിക്ക : പ്രണാമം
പ്രവീണ്‍ : നാലഞ്ചു പ്രവീണുണ്ടല്ല എന്റെ ലിസ്റ്റില്‍. നാട്ടുകാരനാണാ. കൈപ്പുഴ / സ്തുതി ??
പ്രയാണ്‍ : :-))
ബിലാത്തിപട്ടണം : കേട്ടു ഭായി :-)
Anju : Thanks for first visit :-)
എല്ലാവര്‍ക്കും നന്ദി
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
sarikkum puravritam.!!! congrads
Nalla Vivaranamtto!
കേട്ടു-കൊള്ളാം.
നന്നായിരിക്കുന്നു.
കുറച്ചു നീളം കൂടുതലാണെങ്കിലും കൊള്ളാം.
ആശംസകള്‍..
:-)
കൊള്ളാം...
സുനിലിനു നന്നായി കഥ പറയാനറിയാം.
കൊള്ളാം
Post a Comment