Tuesday, June 8, 2010

ആനന്ദന്‍ എന്ന അസൂറി

മേല്‍‌ക്കുറിപ്പ്: മാതൃഭൂമി വാരികയുടെ "ബ്ലോഗന" പംക്തിയില്‍ ചെറിയ എഡിറ്റിങ്ങ് സഹിതം (എന്നുവച്ചാല്‍ നീളം കുറക്കല്‍) പബ്ലിഷ് ചെയ്യപ്പെട്ട പോസ്റ്റാണിത്.

(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം, വായിക്കാം)






മഹീന്ദ്ര & മഹീന്ദ്ര കമ്പനി അവരുടെ ആദ്യമോഡൽ ട്രാക്ടർ പുറത്തിറക്കിയ കാലത്താണ് കക്കാട് തെക്കൂട്ടുവീട്ടിൽ ആനന്ദൻ വെസ്റ്റ്കൊരട്ടിയിലെ വാഹനകച്ചവടക്കാരൻ ഫ്രാന്‍സിസില്‍നിന്നു ഇരുപതിനായിരം രൂപക്കു ഒരു സെക്കന്റ്ഹാന്‍ഡ് ടില്ലർ വാങ്ങുന്നത്. ഒരു തല്ലിപ്പൊളി പാട്ടവണ്ടി. വാങ്ങിയശേഷം ഓടിക്കാവുന്ന പരുവത്തിലാക്കാന്‍ അദ്ദേഹം പതിനായിരം രൂപ വേറെയും മുടക്കി. അങ്ങിനെ മൊത്തം മുപ്പതു പോയി. പക്ഷേ അതുകൊണ്ടെന്താ, ഇറക്കിയ കാശിന്റെ നല്ലശതമാനം ആദ്യത്തെ രണ്ടു കൊയ്ത്തുസീസണോടെ അദ്ദേഹത്തിന്റെ പോക്കറ്റിലെത്തിയെന്നതാണ് സത്യം. അത്രയായിരുന്നു ആ ടില്ലർ സൃഷ്ടിച്ച ഓളങ്ങൾ.

ആനന്ദൻ ടില്ലർ വാങ്ങിയതോടെ അത്രനാൾ നാട്ടിലും സമീപപ്രദേശങ്ങളിലും കൊയ്ത്തുസീസണുകളിൽ തിളങ്ങിനിൽക്കാറുള്ള ഒരുപാടു പേര്‍ക്കു പണിയില്ലാതായി. കാളയേയും പോത്തിനേയും ഉപയോഗിച്ച്, ഒന്നുരണ്ടു ദിവസംകൊണ്ടു ഉഴവുകഴിച്ചിരുന്ന അവരെല്ലാം അതിജീവനത്തിനു പുതിയ മേച്ചില്‍‌പുറങ്ങൾ തേടാൻ‍ നിര്‍ബന്ധിതരായി. ചിലർ ആനന്ദനെപ്പോലെ പുരോഗമനക്കാരായി പുത്തൻ ടില്ലർ വാങ്ങിയെങ്കിലും ഗ്ലാമർ കൂടുതൽ ടില്ലര്‍യുഗത്തിനു തുടക്കംകുറിച്ച തെക്കൂട്ടുവീട്ടിൽ ആനന്ദനല്ല്ലാതെ മറ്റാർക്കുമായിരുന്നില്ല.

ടില്ലർ വാങ്ങിയശേഷം ആനന്ദൻ ആദ്യം സമീപിച്ചത് കക്കാടിലെ ഏകവര്‍ക്കുഷോപ്പ് ഉടമയായ രാജനെയാണ്. അദ്ദേഹം വാഹനങ്ങളിൽ സ്പെഷ്യൽ ഫിറ്റിങ്ങ് നടത്തുന്നതിൽ വിദഗ്ദനാണ്. കല്ലുമടയിലെ അപ്പുച്ചേട്ടന്റെ മൂത്തമകൾ സൌമിനി പണ്ടു നടത്തിയിരുന്ന ട്യൂഷൻസെന്ററിനു പിറകു‌വശത്താണ് എസ്.എന്‍ വര്‍ക്കുഷോപ്പ് സ്ഥിതിചെയ്യുന്നത്. നിലം കുഴിച്ചാൽ കടുപ്പമുള്ള കരിങ്കല്ലു കിട്ടുന്ന സ്ഥലം. വീടിനടുത്തു ഒരു പാറമട വരുന്നതിൽ അപ്പുച്ചേട്ടനു താല്പര്യമില്ലായിരുന്നതിനാൽ കാലക്രമേണ അവിടം ഉപേക്ഷിക്കപ്പെട്ട ഇടമായി. രാജൻ അവിടെ വര്‍ക്കുഷോപ്പ് തുടങ്ങി. അധികം അടിത്തറ പണിയാതെ ചെങ്കല്ലും സിമന്റും ഉപയോഗിച്ചു പണി പൂര്‍ത്തിയാക്കി. തുടങ്ങിയ കാലത്തു ആവശ്യക്കാർ കുറവായിരുന്നെങ്കിലും സ്പെഷ്യൽ ഫിറ്റിങ്ങുകളുടെ മേന്മ നാട്ടിൽ പരന്നതോടെ ബിസിനസ് പച്ചപിടിച്ചു. ഇപ്പോൾ അദ്ദേഹത്തെ വെല്ലാൻ നാട്ടിലും സമീപപ്രദേശങ്ങളിലും ആരുമില്ല.

ആനന്ദന്‍ ടില്ലറുമായെത്തി മുഖവുരകൂടാതെ കാര്യമവതരിപ്പിച്ചു. “രാജാ ടില്ലറുമ്മെ ഒരുസീറ്റ് അറ്റാച്ച് ചെയ്യണം”

രാജൻ പണി തെല്ലിട നിര്‍ത്തി. കയ്യിലെ ഗ്രീസും കരിയും കീറത്തുണികൊണ്ടു തുടച്ചു നിലത്തുനിന്നു എഴുന്നേറ്റു. ടില്ലറിനടുത്തെത്തി ഹാന്‍ഡിലൊക്കെ പിടിച്ചുനോക്കി. ചുണ്ടിൽ പുശ്ചം സ്ഫുരിക്കുന്ന ചിരി വിരിഞ്ഞു. അതിനു കാരണമുണ്ട്. അദ്ദേഹത്തെ പണ്ടു പ്രമുഖരായ ഏതോ ഇരുചക്രവാഹന നിർമാണകമ്പനി അവരുടെ പുതിയമോഡൽ ബൈക്ക് രൂപകല്പന ചെയ്യാന്‍ വിളിച്ചതാണെന്നു നാട്ടിലൊരു സംസാരമുണ്ട്. അദ്ദേഹം പോയില്ല. കാശിന്റെ കാര്യത്തിൽ ഉടക്കിയതാണെന്നും, അങ്ങിനല്ലാ രാജനവിടത്തെ കാലാവസ്ഥ പിടിക്കാത്തതു കൊണ്ടാണെന്നൊക്കെ പലവിധ പറച്ചിലുണ്ട്. ഒന്നിനും സ്ഥിരീകരണമില്ല.

ടില്ലർ പരിശോധന പൂര്‍ത്തിയാക്കി രാജൻ എഴുന്നേറ്റു. “ആനന്ദാ, സാധാരണ വീടുകളീ ഉപയോഗിക്കണ സീറ്റ് ഇതുമ്മെ ഫിറ്റുചെയ്യാൻ പറ്റില്ല. പ്രത്യേകതരത്തിലൊള്ള പ്ലാസ്റ്റിക് കുഷ്യനാ വേണ്ടെ”

രാജനെന്താ ഉദ്ദേശിക്കുന്നതെന്നു ആനന്ദനു മനസ്സിലായില്ല. “അപ്പോ..?”

“അപ്പോ നീ എവിടന്നെങ്കിലും സീറ്റ് സംഘടിപ്പിക്കണം”

ആനന്ദൻ അത് ഏറ്റു. രണ്ടുദിവസത്തിനുള്ളിൽ ഏതോ റെയിൽ‌വേ സ്റ്റേഷനിലെ വെയിറ്റിംങ് റൂമില്‍നിന്നു ചുവന്നനിറമുള്ള സീറ്റ് അദ്ദേഹം അടിച്ചുമാറ്റി ‘അറ്റാച്ച്മെന്റ്’ രാജനു കൊടുത്തു. ഒരുദിവസത്തെ പണികൊണ്ടു രാജൻ പ്ലാസ്റ്റിക്‍സീറ്റ് മുടിഞ്ഞ ഭംഗിയിൽ ടില്ലറിൽ ഘടിപ്പിച്ചു. രണ്ടു ഹാന്‍ഡിലിന്റേയും തുടക്കത്തില്‍നിന്നു തുടങ്ങിയ ഫിറ്റിങ്ങിന്റെ പ്രധാന പ്രത്യേകത ആവശ്യമുള്ളപ്പോൾ സീറ്റ് അഴിച്ചുവക്കാമെന്നതായിരുന്നു. ഈ സീറ്റിൽ ഗമയിലിരുന്നു ടില്ലറോടിച്ചു ആനന്ദൻ കക്കാടിലെ ചെമ്മണ്‍വീഥികളിൽ രാജാവായി.

എല്ലാ ദിവസവും പണികഴിഞ്ഞശേഷം ആനന്ദന്‍ പുല്ലാനിത്തോടിന്റെ കരയിലെത്തി അവിടെയിട്ടു ടില്ലർ കഴുകും. പാടത്തെ ചെളി പുല്ലാനിത്തോട്ടിലെ വെള്ളത്തിനു എന്നുമൊരു ചാരക്കളർ നല്‍കുമായിരുന്നു. ടില്ലറിന്റെ പല്ലുകളിൽ കുടുങ്ങിക്കിടക്കുന്ന അത്രയെളുപ്പത്തിൽ പൊട്ടാത്ത വള്ളികൾ ആനന്ദന്‍ ശ്രദ്ധയോടെ നീക്കം‌ചെയ്യുന്നതു വീക്ഷിച്ചു കുട്ടികളുടെ ഒരു പടതന്നെ ടില്ലറിനുചുറ്റും തമ്പടിച്ചിട്ടുണ്ടാകും. പക്ഷേ സമീപത്തു നില്‍ക്കുമെന്നല്ലാതെ ഒരുകുട്ടിയും ടില്ലറിൽ തൊടാൻ ധൈര്യപ്പെടില്ല. കാരണം ആനന്ദന്റെ പരുക്കന്‍ ലുക്കാണ്. അല്പം നരച്ചതാടിയും തടിച്ചദേഹവും ആ പരുക്കന്‍ ഭാവത്തിനു ആക്കംകൂട്ടും. മുഷിഞ്ഞ കൈലിയും നിറംമങ്ങിയ ഫുള്‍കയ്യൻ ഷര്‍ട്ടുമാണ് മിക്കപ്പോഴും ധരിക്കുക. വെള്ളമുണ്ടുടുത്തു ഇന്നുവരെ ആരും കണ്ടിട്ടില്ല. കൊള്ളാവുന്ന ഷര്‍ട്ടും അദ്ദേഹത്തിനു അലര്‍ജിയാണ്. യാതൊരു ആര്‍ഭാടവുമില്ലാത്ത വസ്ത്രധാരണം. എന്നിരുന്നാലും എപ്പോഴും കൂടെ കരുതുന്ന ചില വസ്തുവകകൾ ഉണ്ട്. ഒന്നാമത്, ഷര്‍ട്ടിന്റെ കൈമടക്കി തെറുത്തുകയറ്റി അതിൽ വച്ചിരിക്കുന്ന ഒന്നോരണ്ടോ കാജാബീഡി. രണ്ടാമത്, ഇടതുകൈത്തണ്ടയിൽ തൂങ്ങുന്ന എച്ച്‌എം‌ടി കമ്പനിയുടെ പഴയമോഡൽ വാച്ച്. ചാവി കൊടുക്കുന്ന തരത്തിലുള്ളത്. കുറച്ചു അവശതയുണ്ടെങ്കിലും ഓടും. മൂന്നാമതും അവസാനത്തേതുമായ ഐറ്റം, ഷര്‍ട്ടിന്റെ കീശയിലുള്ള ഒരു തടിച്ച പോക്കറ്റ്ഡയറിയാണ്. ടെലഫോൺ നമ്പറുകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതരത്തിൽ നീളത്തിലുള്ള ഒന്ന്. കീശയിൽ മുഴുവൻ ഇറക്കിവച്ചാലും ഒരുഭാഗം പുറത്തുകാണാം. ഈ ഡയറി നിറയെ യാതൊരു ഭംഗിയുമില്ലാതെ അദ്ദേഹം കുത്തിക്കുറിച്ചിരിക്കുന്നത് പരിചയക്കാരുടെ ഫോണ്‍‌നമ്പറുകൾ അല്ല. മറിച്ച് നാഷണലും ഇന്റര്‍നാഷണലും എന്നുവേണ്ട സകല നാട്ടിന്‍‌പുറങ്ങളിലുമുള്ള ഫുട്ബാൾ മത്സരങ്ങളുടെ ഫിക്‍ച്ചറുകളാണ് അതിൽ നിറയെ.

കക്കാടിലെ ഫുട്ബാള്‍പ്രേമികളിൽ ഒന്നാമൻ തെക്കൂട്ടുവീട്ടിൽ ആനന്ദനാണ്. ലോകഫുട്ബാളിന്റേയും, ഇംഗ്ലണ്ടിലും സ്പെയിനിലുമൊക്കെയായി ചിതറിക്കിടക്കുന്ന സകല ക്ലബ്ബുകളുടേയും ചരിത്രം അദ്ദേഹത്തിനു സ്വന്തം കൈവെള്ളയിലെ രേഖകളേക്കാളും, താന്‍ ഉഴുന്ന പാടങ്ങളുടെ അതിര്‍ത്തികളേക്കാളും നന്നായി അറിയാം. അത്ര ഭ്രാന്തമായ പന്തുകളിഭ്രമം. എവിടെ കളിയുണ്ടെങ്കിലും കാണാൻ പോകും. ചെറുവാളൂർ സ്കൂള്‍ഗ്രൌണ്ടിൽ, അന്നമനടയിലെ ഫുട്ബാൾ മേള, കാതിക്കുടം കണ്ണഞ്ചിറ മൈതാനിയിലെ സെവന്‍സ്... അങ്ങിനെ എണ്ണമറ്റ സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പ്.

ഫുട്ബാൾ സീസണല്ലെങ്കിലും കക്കാടിലെ പരീക്കപ്പാടത്തു എല്ലാദിവസവും പന്തുകളിയുണ്ടാകും. പതിയന്‍‌കുളത്തിന്റെ കരയിലായിട്ടും പാടത്തു വെള്ളംകിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ കൃഷിയുമില്ല. തരിശായിക്കിടക്കുന്ന പാടത്തെ ഒത്ത ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പമുള്ള ഉസ്താദ് രാഘവന്റെ കണ്ടമാണ് പന്തുകളിക്കു തിരഞ്ഞെടുക്കുക. ഒറ്റ കണ്ടമായതിനാൽ പന്തുമായി കുതിക്കുമ്പോൾ വരമ്പുകളെ പേടിക്കണ്ട. പകരം ഉസ്താദിനെ പേടിച്ചാൽ മതി. ചവിട്ടിച്ചവിട്ടി മണ്ണുറക്കുമെന്ന കാരണത്താൽ കണ്ടം വിട്ടുനല്‍കാൻ അദ്ദേഹത്തിനു താല്പര്യമില്ല. എങ്കിലും അദ്ദേഹത്തിന്റെ കളിഭ്രാന്തന്മാരായ ആൺ‌മക്കളുടെ ഗ്യാരണ്ടിയിൽ കക്കാടിലെ പിള്ളേർ കളി തുടങ്ങും. തുടരും. പിന്നെ തകര്‍ക്കും.

പകല്‍നേരത്തെ പണികളൊതുക്കി ആനന്ദൻ പരീക്കപ്പാടത്തെത്തുമ്പോൾ കളിക്കാർ വാമപ്പ് തുടങ്ങിയിരിക്കും. അവര്‍ക്കിടയിൽ നടന്നു കളി രസകരമാക്കാനുള്ള പൊടിക്കൈകൾ ഇരുടീമുകള്‍ക്കും അദ്ദേഹം പറഞ്ഞുകൊടുക്കും. കൂടാതെ കഴിഞ്ഞ കളികളുടെ ചരിത്രം പറഞ്ഞു കളിക്കാരെ എരികൂട്ടും.

“ഷൈജ്വോ മിനിഞ്ഞാന്ന് തോറ്റേന് നമക്കിന്ന് കണക്ക് തീര്‍ക്കണട്ടാ”

കണ്ണമ്പിള്ളിത്തറവാട്ടിലെ പൌലോസേട്ടന്റെ മൂന്നു ആണ്‍‌മക്കളിൽ ഏറ്റവും ചൂടനായ ഷൈജു സ്മരണകളിൽ ജ്വലിക്കും. ചോര പതഞ്ഞുയരും. “അതത്രൊള്ളൂ. ഹാൻഡായ ബോളിലാ അവര് ഗോളടിച്ചെ. എനിക്കത് മറക്കാന്‍ പറ്റില്ല. പിന്നെ ആനന്ദേട്ടന്‍ ഇന്ന് ഞങ്ങടെ കൂടെ നിക്കണം. എങ്കി ജയിച്ചതന്നെ”

പന്തുകളി ഇഷ്‌ടമാണെങ്കിലും ആനന്ദൻ എന്നെങ്കിലും ഫുട്ബാൾ കളിക്കുന്നതു ആരും കണ്ടിട്ടില്ല. മാനസികപിന്തുണ മാത്രമേ കൊടുക്കൂ. അതാണ് മുഖ്യവും. കളി തുടങ്ങിയാൽ അദ്ദേഹം പാടവരമ്പത്തു കുന്തിച്ചിരിക്കും. തന്റെ ഇഷ്‌ടടീമിന്റെ പക്ഷത്തു ശക്തമായി നിലയുറപ്പിച്ചു സ്കോളാരിയെപ്പോലെ കളിനിയന്ത്രിക്കും. ടീമിന്റെ പാസ് തെറ്റിയാൽ ഉടൻ ചൂടാകും.

“വിത്സാ നീയെന്തൂട്ട് കോണാത്തിലെ പാസാടാ കൊടുത്തെ. നീ ഗോളി നിക്കണതാ ടീമിന് നല്ലത്”

ഇടക്കു വെള്ളംകുടിക്കാന്‍ കളി നിര്‍ത്തിയാൽ ആനന്ദൻ പാടത്തിറങ്ങി സൌഭാഗ്യ ക്ലബ്ബിന്റെ ക്യാപ്റ്റനായ വിത്സനു കളിയിൽ അനുവര്‍ത്തിക്കേണ്ട തന്ത്രങ്ങൾ പറഞ്ഞുകൊടുക്കും. പക്ഷേ കണ്ണമ്പിള്ളി ഔസേപ്പുചേട്ടനും നല്ലപാതിക്കും അമാവാസിദിവസം പാതിരാക്കു ജനിച്ച വിത്സനുണ്ടോ അത് മനസ്സിലാകുന്നു. ടിയാന്റെ പ്രകടനം തഥൈവ.

ആനന്ദനെ കൂടാതെ പരീക്കപ്പാടത്തെ പന്തുകളി മുടങ്ങാതെ കാണാറുള്ള മറ്റൊരു വ്യക്തിയാണ് കക്കാട് കല്ലുമട ഏരിയയിലെ കുട്ടപ്പൻ‍. അദ്ദേഹം നാട്ടിലോ വീട്ടിലോ അധികം സംസാരിക്കില്ല. ഷാപ്പിലേ സംസാരിക്കൂ.

“ആന്റ്വോ ഒരു ഫുള്ള്”

ഈയൊരു വരിയാണ് അദ്ദേഹം ഒരുദിവസം ആകെക്കൂടി പറയുക. ഓർഡർ കിട്ടിയാൽ അസ്സൽ വാറ്റ് മേശയിലെത്തുകയായി. കണ്ടാൽ പച്ചവെള്ളമാണെന്നേ പറയൂ. വിരൽ മുക്കി തീപ്പെട്ടിയിൽ ഉരച്ചാൽ കത്തും. അതുപോലത്തെ സാധനം.

കുട്ടന്‍പ്പന്‍‌ചേട്ടനു കാതിക്കുടം കനറ ടൈലറിക്കടുത്തുള്ള കരിങ്കൽ ക്വാറിയിലാണ് പണി. ചെറിയതോതിലേ അവിടെ പാറപൊട്ടിക്കുന്നുള്ളൂ. പൊരിവെയിലത്തു നല്ല അധ്വാനമുള്ള ജോലിയാണ്. അതിന്റെ ക്ഷീണം മാറ്റാൻ എല്ലാ വൈകുന്നേരവും അദ്ദേഹം ഒന്നു മിനുങ്ങും. തിരിച്ചുവരുന്നവഴി പരീക്കപ്പാടത്തെ വരമ്പത്തിരുന്നു മിണ്ടാതെ കളികാണും. ആനന്ദനോടു മാത്രം ഒന്നോരണ്ടോ വാക്ക് പറയും. ഇരുവര്‍ക്കും ഫുട്ബാള്‍കളിയെപ്പറ്റി നല്ല അറിവാണ്. തൊണ്ണൂറ്റിയെട്ടിലെ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുതന്നെ റുമാനിയയുടെ ജോര്‍ഗെഹാജി താരമാകുമെന്നു രണ്ടുപേരും പ്രവചിച്ചിരുന്നത്രെ. ആ ലോകകപ്പിൽ ഉറുഗ്വോയുടെ കൊന്ത്രന്‍‌പല്ലൻ റെക്കോബയുടെ കളിയും, ക്ലബ്ബ്ഫുട്ബോളിൽ ഇന്റര്‍മിലാനുവേണ്ടി അദ്ദേഹമെടുത്ത ഫ്രീകിക്ക് ഗോള്‍പോസ്റ്റിലേക്കു മഴവില്ലുപോലെ കറങ്ങിയിറങ്ങുന്നതും കണ്ട ആനന്ദനു മോഹാലസ്യമുണ്ടായെന്നാണ് നാട്ടിലെ പറച്ചിൽ.

കക്കാടിലെ ഫുട്ബോൾ ആരാധകരുടെ മുന്‍‌പന്തിയിലുണ്ടെങ്കിലും ആനന്ദന്റെ ഇഷ്ടടീം ഏതാണെന്ന കാര്യത്തിൽ പലര്‍ക്കും പല അഭിപ്രായങ്ങളായിരുന്നു. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ബ്രസീല്‍‌ഫാന്‍സിന്റെ എക്കാലത്തുമുള്ള അവകാശവാദം ആനന്ദൻ അവരുടെ പക്ഷമാണെന്നാണ്. പക്ഷേ തൊണ്ണൂറ്റിയെട്ടിലെ ലോകകപ്പിനുശേഷം ചുരുങ്ങിയ നാളുകള്‍ക്കുള്ളിൽ അനവധി ആരാധകരുണ്ടായ ഫ്രാന്‍സിനൊപ്പമാണെന്നു മറ്റുചിലർ. ആനന്ദൻ എന്ന പ്രസ്റ്റീജ് ഫുട്ബോള്‍ഫാനെ സ്വന്തം പക്ഷത്തു ചേര്‍ക്കാൻ ഓരോകൂട്ടരും ലോബിയിങ്ങ് നടത്തിയ 2000 യൂറോകപ്പിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ചു അദ്ദേഹം ഇഷ്ടടീമിന്റെ പേരു വെളിപ്പെടുത്തിയത്.

“അസൂറികൾ”

കേട്ടവർ അതിശയിച്ചു. “ഇറ്റല്യാ‍! നല്ല കഥയായി. അവര്ടെ കളി ശര്യല്ല ആനന്ദാ. എന്തൂട്ട് രസാ. അവര് കേറി ഗോളടിക്കില്ലാ. ആരേം അടിപ്പിക്കൂല്യാ”

പലപ്പോഴും 10-0-0 എന്ന ശൈലിയിൽ കളിക്കുന്ന ഇറ്റലിക്കു നാട്ടിൽ ആരാധകർ ഇല്ലെന്നുതന്നെ പറയാം. 1998 ലോകകപ്പിനുശേഷം ബ്രസീൽ, അര്‍ജന്റീന ഫാന്‍സ് ഒഴികെ ഏതാണ്ടെല്ലാവരും സിദാന്റെ ആരാധകരായി മാറിയിരുന്നു.

ആരോപണം ആനന്ദന്‍ ഖണ്ഢിച്ചു. “ഗോപ്യേ ദേ നോക്ക്യേ... കളീന്ന് പറഞ്ഞാ കളി തന്ന്യാ. എങ്ങനെ കളിക്കണൂന്നൊള്ളത് അത്ര കാര്യാക്കാല്യാ. പ്രതിരോധന്ന് പറേണതും ഒരു കലയാ. ആക്രമണാണ് നല്ല പ്രതിരോധന്ന് പറഞ്ഞാ ഞാനത് പുച്ഛിച്ച് തള്ളും. അത്രേള്ളൂ. ഇറ്റലീടെ കാര്യാണെങ്കി പൌളോറോസീടെ കാലംമുതലേ ഇങ്ങന്യാ. അതീ തെറ്റുപറയാനൊന്നൂല്യാ“

ആനന്ദന്‍ ചുറ്റും കൂടിയവരെ നോക്കി. ആര്‍ക്കും ആ വിശദീകരണത്തിൽ തൃപ്തി തോന്നിയില്ല. 1998 ലോകകപ്പിൽ എന്തായിരുന്നു ഫ്രഞ്ച് ഡിഫന്‍സിന്റെ മികവ്. എന്നിട്ടും ആക്രമണത്തിൽ യാതൊരു കുറവുമില്ലായിരുന്നു. എന്തുകൊണ്ടു അസ്സൂറികള്‍ക്കു അതുപോലെ കളിച്ചുകൂടാ. ആനന്ദനെ എങ്ങിനെയെങ്കിലും വാരണമെന്നു പലര്‍ക്കും ആഗ്രഹമുണ്ടായി. 2000 യൂറോകപ്പിനിടയിൽതന്നെ അതിനു അവസരവും കിട്ടി.

പരീക്കപ്പാടത്തു ഫുട്ബോൾ കളിക്കുന്നവരിൽ ഭൂരിഭാഗം പേരും കോപ്പ ഒഴികെയുള്ള അന്തർ‌ദേശീയ മത്സരങ്ങൾ കാണുന്നത് കാതിക്കുടത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക വായനശാലയിലാണ്. രണ്ടാം‌ നിലയിലെ ഹാളിൽ വായനശാല അംഗങ്ങൾ പിരിവെടുത്തു വാങ്ങിയ ടിവിയുണ്ട്. വീട്ടിലെ നിശബ്ദതയിൽ കളി ആസ്വദിക്കുന്നതിനേക്കാളും പലര്‍ക്കും താല്പര്യം വായനശാലഹാളിൽ അനേകം ആളുകള്‍ക്കിടയിലിരുന്നു ആര്‍പ്പുവിളിച്ചു കളികാണുന്നതിലാണ്. വായനശാല അധികൃതർ അതിനു സൌകര്യവും ഒരുക്കിക്കൊടുക്കും.

ലോകത്തെ പ്രമുഖ ഫുട്ബാൾ ടൂര്‍ണമെന്റുകളെല്ലാം നടക്കുന്നത്, ക്ലബ്ബ് സീസണുകൾ ഒഴിഞ്ഞ ജൂൺ - ജൂലൈ മാസങ്ങളിലാണ്. നല്ല മഴയുള്ള മണ്‍സൂൺ കാലം. രാ‍ത്രി അത്താഴംകഴിച്ചു ആനന്ദൻ സൈക്കിളിൽ ചാറ്റല്‍മഴയത്തു വായനശാലയിലേക്കു വച്ചുപിടിക്കും. മിക്കവാറും ആരെങ്കിലും കൂടെയുണ്ടാകും. യാത്രക്കിടയിൽ അദ്ദേഹം അന്നു മത്സരിക്കുന്ന ടീമുകളുടെ വിശദാംശങ്ങളും പ്രധാന കളിക്കാരെപ്പറ്റിയും നിര്‍ത്താതെ സംസാരിയ്ക്കും. മാള്‍ഡീനി, ഒര്‍ട്ടേഗ, മറഡോണ, റോജർ മില്ല, കാര്‍ലോസ് വാള്‍ഡൈറമ... എന്നിങ്ങനെ മുമ്പും അപ്പോഴും കളിച്ചിരുന്ന ഒരുപാട് കളിക്കാരെപ്പറ്റി. പത്തുമിനിറ്റു നേരത്തെ യാത്രക്കൊടുവിൽ വായനശാലയിലെത്തുമ്പോൾ കളിയേയും കളിക്കുന്ന ടീമുകളേയും പറ്റി ഏകദേശധാരണ കൂടെവന്ന ആളുടെ മനസിൽ രൂപപ്പെട്ടിരിക്കും. അത് അയാളുടെ ആസ്വാദനം മെച്ചപ്പെടുത്തുകയും ചെയ്യും.

2000 യൂറോയിൽ ആനന്ദൻ ഒഴികെ, എല്ലാവരുടേയും ഇഷ്‌ടടീം ഡച്ചുപടയായിരുന്നു. താരനിബിഢമായ ലൈനപ്പ്. സന്നാഹമത്സരങ്ങളിലെ മിന്നുന്ന ഫോം. കളിനടക്കുന്നത് സ്വന്തം നാട്ടിലും. ഇതൊക്കെയായിരുന്നു ഡച്ചുകാര്‍ക്കു മുന്‍‌തൂക്കം കിട്ടാൻ കാരണം. അവർ സെമിയിലുമെത്തി. ഇറ്റലിയുടെ പ്രകടനവും അധികാരികമായിരുന്നെങ്കിലും അവരുടെ ക്വാര്‍ട്ടർ ഫൈനലിൽ ആനന്ദൻ വല്ലാത്ത ടെന്‍ഷനിലായിരുന്നു. എതിര്‍ടീം കാര്‍പ്പാത്ത്യൻ മറഡോണയായ ജോര്‍ഗെ ഹാജിയുടെ റുമാനിയയാണ്. ആനന്ദന്‍ ആണെങ്കിൽ ഒരു കടുത്ത ഹാജി ഫാനും. അന്നുമാത്രം കക്കാടിന്റേയും ഫുട്‌ബോളിന്റേയും ചരിത്രത്തിലാദ്യമായി ആനന്ദൻ ഇറ്റലിയെ പിന്തുണക്കാതെ നിഷ്പക്ഷനായി നിന്നു, ഹാജിക്കു വേണ്ടി. ഇറ്റലി അതിലും ജയിച്ചു.

“സെമീല് ഇറ്റലീടെ കാര്യം പോക്കാ ആനന്ദേട്ടോ. ക്ലൂവെര്‍ട്ട് ഇറ്റലീടെ ഡിഫന്‍സ് പിച്ചിച്ചീന്തും“ പരീക്കപ്പാടത്തെ കളിക്കിടയിൽ ചിലർ കളിയാക്കി.

പാടവരമ്പത്തു കുന്തിച്ചിരിക്കുകയായിരുന്ന ആനന്ദൻ തലയാട്ടി ചിരിച്ചു. “ഒന്നും നടക്കില്ല. കളി ഷൂട്ടൌട്ടിലെത്തും. അതിലാരും ജയിക്കാം”

വര്‍ഷങ്ങളായി നെഞ്ചിലേറ്റി നടക്കുന്ന, പന്തുകളിയുടെ നാഢിമിടിപ്പറിയുന്നവന്റെ പ്രവചനമായിരുന്നു അത്. അങ്ങിനെ സംഭവിക്കുകയും ചെയ്തു. ജയിക്കുക മാത്രമല്ല എങ്ങിനെ ജയിക്കുന്നു എന്നതുകൂടി പ്രധാനമാണെന്നു ഫുട്ബാള്‍ലോകത്തിനു കാണിച്ചുകൊടുത്ത ടോട്ടൽ ഫുട്ബാളിന്റെ വക്താക്കളെ പ്രതിരോധത്തിന്റെ കൂച്ചുവിലങ്ങിട്ടു ഇറ്റലി തോല്പിച്ചു. ഷൂട്ടൌട്ടിൽ ജോസ് ലൂയിസ് ചിലാവര്‍ട്ട് എന്ന പരാഗ്വേക്കാരനുമാത്രം സാധ്യമാകുന്ന പ്രകടനമായിരുന്നു ഇറ്റാലിയൻ ഗോളിയുടേത്. ടോള്‍ഡോവിന്റെ അതുല്യമായ ഒരുപിടി സേവുകളിൽ തട്ടിവീണു ഹോളണ്ട് യൂറോകപ്പില്‍‌നിന്നു പുറത്താകുമ്പോൾ വായനശാലഹാളും ഓറഞ്ചുപുതച്ച സ്റ്റേഡിയവും നിശബ്ദമായിരുന്നു. ആനന്ദൻ മാത്രം മന്ദഹസിച്ചു. പ്രതിരോധാത്മകമായ കളിയുടെ ആരാധകനായ അദ്ദേഹം ഇറ്റലിയുടെ നിറം‌മങ്ങിയ വിജയത്തിൽ തെറ്റൊന്നും കണ്ടില്ല.

ഹോളണ്ടിനെതിരെ വിജയിച്ച പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് ഇറ്റലി ഫൈനലിൽ ഫ്രാൻസിനെതിരെയും പുറത്തെടുത്തത്. ആക്രമണം അജൻ‌ഡയിൽ ഇല്ലാതിരുന്നതിനാൽ പരിചയസമ്പന്നനായ ഇന്‍സാഗിക്കു പകരം ആദ്യഇലവനിൽ ഉള്‍പ്പെടുത്തിയത് പ്രതിരോധനിരയിലും കളിക്കാനറിയാവുന്ന മാര്‍ക്ക് ഡെല്‍‌വാച്ചിയോ എന്ന അപ്രശസ്തനെയായിരുന്നു. അദ്ദേഹമാണ് വിരസമായ ഒന്നാം പകുതിക്കുശേഷം ഫ്രഞ്ച് ആരാധകരെ ഞെട്ടിച്ചു ഗോളടിച്ചത്. അബദ്ധവശാൽ ഫ്രാന്‍സിന്റെ ഹാഫിലേക്കുവന്ന ഒരു ബോൾ. ടോട്ടിയും സ്റ്റെഫാനോ ഫിയറോയും തമ്മിൽ ആശയപ്പൊരുത്തമുള്ള പാസിങ്ങ്. ഒടുക്കം പന്ത് കോർണർ സ്പോട്ടിനു അടുത്തുനിന്നു ഗോൾ‌വലക്കു കുറുകെ വരുന്നു. പന്ത് അടിച്ചകറ്റുന്നതിൽ ഡെസേയിക്കു പിഴച്ചു. പിറകില്‍നിന്നിരുന്ന ഡെല്‍‌വാച്ചിയോയുടെ അനായാസമായ വോളിയിൽ പന്ത് വലയിൽ. ഇറ്റലി മുന്നിലും (1-0)

കളിയുടെ ദിശക്കു എതിരായിവീണ ഗോൾ. ആനന്ദന്‍ ചാടിയെഴുന്നേറ്റു ആര്‍പ്പുവിളിച്ചു. സിദാന്‍ ആരാധകനായ എം.സി.ഗോപിയോടു വീമ്പിളക്കി. “കണ്ടടാ ഗോപീ, കിണ്ണൻ ഗോൾ. എന്തൊരു ഗെയിം പ്ലാൻ‍”

ഗോപി സ്വതവേ ചൂടനാണ്. “ഇറ്റലീടെ ഗെയിംപ്ലാന്‍ അവര് നടപ്പാക്കണത് അവര്ടെ ബോക്സിലാ. അല്ലാണ്ട് എതിര്‍ടീമിന്റെ ബോക്സിലല്ലാ”

നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യത്തില്‍തൂങ്ങി ജയിക്കാൻ ഉറപ്പിച്ചപോലെയാണ് ഇറ്റലി തുടര്‍ന്നു കളിച്ചത്. ഒരു ഈച്ചപോലും അകത്തു കയറാത്തവിധം അവർ പ്രതിരോധം മുറുക്കി. കറ്റനേഷ്യൻ (catenaccio) പ്രതിരോധം എന്താണെന്നു ശരിക്കുമറിഞ്ഞ നിമിഷങ്ങൾ. ടോള്‍ഡോ മിന്നുന്ന ഫോമിലായിരുന്നതു അതിനു ആക്കംകൂട്ടി. സിദാന്റെ മൂളിവന്ന ഏതാനും ഷോട്ടുകൾ അദ്ദേഹം കുത്തിയകറ്റി. ഗോപി പ്രാകി.

“ഇന്നവന്റെ ദിവസാ. ഒരു രക്ഷേമില്ല”

പക്ഷേ ഗോപിയുടെ കണക്കുകൂട്ടലുകൾ തെറ്റായിരുന്നു. രണ്ടു ഫോര്‍വേഡുകളുമായി കളിച്ചിട്ടു കാര്യമില്ലെന്നുറപ്പിച്ച ഫ്രഞ്ചുകോച്ച് അയ്‌മീ ഷാക്കെ അവസാന മിനിറ്റുകളിൽ ഹെ‌ന്‍റിക്കും വില്‍റ്റോഡിനും കൂട്ടായി ഊശാന്താടിക്കാരൻ ഡേവിഡ് ട്രസഗൈയെ ഇറക്കി. ആനന്ദന്‍ തറപ്പിച്ചു പറഞ്ഞു.

“ഫ്രാന്‍സിന്റെ വെടി കഴിയാറായി. കണ്ടില്ലേ സബ്‌സ്റ്റിസ്റ്റ്യൂഷൻ”

നടന്നതു നേരെ തിരിച്ചാണ്. ആ സബ്സ്റ്റിറ്റ്യൂഷനുശേഷം അവസാനമിനിറ്റുകളിൽ അതുവരെ ഇല്ലാതിരുന്ന ഒരു ഉലച്ചിൽ ഇറ്റലിയുടെ പ്രതിരോധത്തിൽ ദൃശ്യമായി. പഴുതില്ലാതെ നിലകൊണ്ടിരുന്ന പ്രതിരോധത്തിൽ ഫ്രാന്‍സിന്റെ ഫോര്‍വേഡുകൾ വിള്ളലുകൾ ഉണ്ടാക്കി. അത്തരം ശ്രമങ്ങൾക്കിടയിൽ അവസാനമിനിറ്റിൽ ഫ്രാൻസിനു സ്വന്തം ഹാഫിൽ ഒരു ഫ്രീകിക്ക് കിട്ടി. ബാർത്തേസ് എടുത്ത കിക്ക് ഇറ്റലിയുടെ ബോക്സിനു മുന്നിൽ പറന്നിറങ്ങി. ഒരു ഹെഡിങ്ങ് വഴി പന്തു വില്‍റ്റോഡിന്റെ കാലുകളിൽ. ബോക്സിന്റെ വലതുവിംഗിലൂടെ ഏതാനും ചുവടുകള്‍വച്ചു അദ്ദേഹം തൊടുത്ത ഗ്രൌണ്ടുഷോട്ട് ടോള്‍ഡോയെ കബളിപ്പിച്ചു വലയിൽ കയറി. തുടര്‍ന്നു കോർണർ സ്പോട്ടിലേക്കു ഓടിയെത്തി അതുവരെ കപ്പ് കിട്ടിപ്പോയി എന്നമട്ടിൽ ആര്‍മാദിച്ചുനിന്ന ഇറ്റാലിയൻ ആരാധകരോടു മിണ്ടരുതെന്നു വിൽ‌റ്റോഡ് ആഗ്യം കാണിച്ചു. സാധാരണ സമയത്തു മത്സരം സമനില (1-1)

ആനന്ദന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു. “ഒക്കെ പെഴച്ചു”

പക്ഷേ അപ്പോഴും അദ്ദേഹത്തിനു പ്രതീക്ഷയുണ്ടായിരുന്നു എന്നതാണ് സത്യം. എക്സ്ട്രാ ടൈം എങ്ങിനെയെങ്കിലും കഴിച്ചുകൂട്ടാം. പെനാല്‍റ്റിയിൽ ടോള്‍ഡോ നോക്കിക്കോളും. ഹോളണ്ടിനെതിരെ ഫലിച്ച ഇതേ തന്ത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. പക്ഷേ അവസാനമിനിറ്റിലെത്തിയ ആഘാതത്തിന്റെ അലയൊലികൾ അധികസമയത്തും നീണ്ടുനിന്നു. അമിതപ്രതിരോധം വിനയാകുമെന്നു തിരിച്ചറിഞ്ഞ അസൂറികൾ പ്ലേറ്റു തിരിച്ചുവച്ചു. ആക്രമണം തുടങ്ങി. ബോൾ ഫ്രാന്‍സിന്റെ ഹാഫിലേക്കും തുടര്‍ച്ചയായി എത്തി. ബാര്‍ത്തേസിന് പിടിപ്പതുപണിയായി. ആക്രമണത്തിലും ശ്രദ്ധചെലുത്തിയതോടെ കറ്റനേഷ്യന്‍ പ്രതിരോധം അയഞ്ഞു. അതുവരെ പന്ത് എത്തില്ലെന്നു ഉറപ്പുണ്ടായിരുന്ന ഇറ്റാലിയന്‍ ബോക്സിൽ ഫ്രഞ്ച് ഫോര്‍വേഡുകള്‍ക്കു കയറിയിറങ്ങാമെന്നായി. മറുഭാഗത്തും തഥൈവ.

കളിയുടെ നൂറ്റിമൂന്നാം മിനിറ്റിൽ അയ്മീഷാക്കെയുടെ സുവര്‍ണബാലൻ ഡേവിഡ് ട്രസഗൈയാണ് ഫ്രാന്‍സിന്റെ വിജയഗോൾ നേടിയത്. വലതുവിംഗിലൂടെ ബോക്സിലേക്കു ഓടിക്കയറിയ റോബർട്ട് പൈറസ് ഗോള്‍വലയെ ലക്ഷ്യം വക്കുന്നതിനുപകരം പെനാല്‍റ്റി സ്പോട്ടിനടുത്തുനിന്ന ട്രസഗൈക്കു പന്ത് മറിച്ചു. അപ്രതീക്ഷിതമായ ഒരു ബാക്ക്പാസ്. ബോൾ തടുത്തിടാതെ തന്നെ ട്രസഗൈ തൊടുത്ത ഇടങ്കാലന്‍ അടി ഗോൾവലയുടെ വലതുമൂലയിൽ മുകള്‍ഭാഗത്തു പതിക്കുമ്പോൾ ടോള്‍ഡോ നിസ്സഹായനായിരുന്നു.

യൂറോ കിരീടം ഫ്രാന്‍സിന്!
(2-1)

മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന, അള്‍ജീരിയൻ വംശജനായ, ഊശാന്താടിക്കാരന്‍ പന്തടിച്ചു കയറ്റിയത് പേരിനും പെരുമക്കും പുകള്‍പെറ്റ കറ്റനേഷ്യൻ ഡിഫന്‍സിന്റെ തായ്‌വേരിലേക്കായിരുന്നു. ഫ്രഞ്ച് ആരാധകർ കെട്ടിപ്പുണർന്നു തുള്ളിച്ചാടുമ്പോൾ മൈതാനമധ്യത്തു ഹതാശനായി ഇറ്റാലിയൻ ഡിഫന്‍സിന്റെ ആണിക്കല്ലായ പൌളോ മാള്‍ഡീനി നിരാശനായി നിന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ പന്തുകളിയിൽനിന്നു വിരമിക്കുകയും ചെയ്‌തു. ഇരുപതോളം വര്‍ഷത്തെ കരിയറിന്റെ അവസാനം നിറംകെട്ടതായി മാറി.

അന്താരാഷ്‌ട്രമത്സരങ്ങളിൽ ഇറ്റലിയുടെ ഭാഗത്തുനിന്നു വാദിക്കാനും അവര്‍ക്കുവേണ്ടി ആര്‍പ്പുവിളിക്കാനും അസൂറി എന്ന ചെല്ലപ്പേരിൽ വിളിക്കപ്പെടുന്ന തെക്കൂട്ടുവീട്ടിൽ ആനന്ദൻ ഇന്നുമുണ്ട്. പന്തുകളി അറിഞ്ഞ നാള്‍മുതൽ തുടങ്ങിയശീലം അദ്ദേഹം ഇക്കാലത്തും തുടരുന്നു. ഇനിയും തുടരുമെന്നത് നിസ്സംശയവുമാണ്.
 

കാലങ്ങൾ ഒരുപാടു കടന്നുപോയി. ആനന്ദനു ഇന്നു ടില്ലർ ഇല്ല.

“പണ്ടത്തെപ്പോലെ ഡിമാന്റ് ഇല്ല്യ. പിന്നെ തൈക്കൂട്ടത്തും കാടുകുറ്റീലുമൊക്കെ വേറെ പലരും ടില്ലർ വാങ്ങി. അതോണ്ട് അവടത്തെ പണിയൊക്കെ അവര്‍ക്കേ കിട്ടൂ. മെയിന്റന്‍സ് ചെലവും വളരെ കൂടുതലാ. അതോണ്ടാ ഞാന്‍ ടില്ലർ വേണുച്ചേട്ടനു വിറ്റെ“

കുറേനാൾ കൂടെകൊണ്ടുനടന്ന ഒന്നു കൈമോശംവന്നതിലെ കുണ്ഠിത്തം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.

പഞ്ചായത്ത് കുളംകുഴിച്ചതോടെ പരീക്കപ്പാടത്തു ഇപ്പോൾ വേനല്‍ക്കാലത്തും കൃഷിയാണ്. അതോടെ ഒരുകാലത്തു നാട്ടുകാരുടെ ആവേശമായിരുന്ന പന്തുകളി എന്നെന്നേക്കുമായിനിന്നു. അപൂർവ്വം ചിലർ വാളൂർ സ്കൂൾ‌ഗ്രൌണ്ടിൽ പോയി കളിക്കുന്നു.

24 comments:

ഉപാസന || Upasana said...

ലോകകപ്പിനിടയില്‍ പഴയ ഒരു ഫുട്ബാള്‍ പോസ്റ്റ് പുതുക്കി എഴുതുന്നു. പലതും ഇനി എഴുതാനിരിക്കുകയും ചെയ്യുന്നു.

ഇറ്റലിയെ പ്രതിരോധത്തിന്റെ പേരില്‍ (ആ കളികളെ പ്രത്യേകിച്ചും) വിമര്‍ശിച്ചെങ്കിലും കിടയറ്റ പ്രതിരോധം നല്ലതുതന്നെ. നെഞ്ചിലേറ്റി ആരാധിക്കുന്ന ഫുട്ബാള്‍ താരങ്ങളില്‍ പ്രതിരോധത്തിലെ ശക്തിദുര്‍ഗങ്ങളായ ലോതര്‍ മാത്തേവൂസും പൌലോ മാള്‍ഡീനിയും ഉണ്ട്.

എല്ലാവരും വായിക്കുക.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

ഉപാസന || Upasana said...

എന്റെ പ്രവചനം.
കിരീടസാധ്യത : അര്‍ജന്റീന / ഹോളണ്ട്
കാണാനിഷ്ടപ്പെടുന്ന മറ്റു ടീമുകള്‍ : പോര്‍ച്ചുഗല്‍, സ്പെയിന്‍
കറുത്ത കുതിരകള്‍ : ഉറുഗ്വേയ്, മെക്സിക്കോ, ഐവറി കോസ്റ്റ് (ദ്രോഗ്ബ ഉണ്ടെങ്കില്‍)

എന്റെ ആഗ്രഹങ്ങള്‍ മാത്രമാണ് മുകളില്‍ എഴുതിയത്.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

Off : ഒരു പഴയ മറഡോണ പോസ്റ്റ് വായിക്കുക. http://kakkad-maryadamukke.blogspot.com/2008/12/blog-post_08.html

ഉപാസന || Upasana said...

WORLD CUP 2010 COMPLETE FIXTURE WITH INDIAN STANDARD TIME


Fifa World Cup 2010 Match Schedule in Indian Time (IST)

First Round

June 11

07.30pm – South Africa Vs Mexico – Johannesburg (SC)

June 12

12.00am – Uruguay Vs France – Cape Town
05.00pm – South Korea Vs Greece – Johannesburg (SC)
07.30pm – Argentina Vs Nigeria – Port Elizabeth (Ellis)

June 13

12.00am – England Vs USA – Rustenburg
05.00pm – Algeria Vs Slovenia – Polokwane
07.30pm – Serbia Vs Ghana – Pretoria

June 14

12.00am – Germany Vs Australia – Durban
05.00pm – Netherlands Vs Denmark – Johannesburg (SC)
07.30pm – Japan Vs Cameroon – Bloemfontein

June 15

12.00am – Italy Vs Paraguay – Cape Town
05.00pm – New Zealand Vs Slovakia – Rustenburg
07.30pm – Ivory Coast Vs Portugal – Port Elizabeth

June 16

12.00am – Brazil Vs North Korea – Johannesburg (Ellis)
05.00pm – Honduras Vs Chile – Nelspruit
07.30pm – Spain Vs Switzerland – Durban

June 17

12.00am – South Africa Vs Uruguay – Pretoria
05.00pm – Argentina Vs South Korea – Johannesburg (SC)
07.30pm – Greece Vs Nigeria – Bloemfontein

June 18

12.00am – France Vs Mexico – Polokwane
05.00pm – Germany Vs Serbia – Port Elizabeth
07.30pm – Slovenia Vs USA – Johannesburg (Ellis)

June 19

12.00am – England Vs Algeria – Cape Town
05.00pm – Netherlands Vs Japan – Durban
07.30pm – Ghana Vs Australia – Rustenburg

June 20

12.00am – Cameroon Vs Denmark – Pretoria
05.00pm – Slovakia Vs Paraguay – Bloemfontein
07.30pm – Italy Vs New Zealand – Nelspruit

June 21

12.00am – Brazil Vs Ivory Coast – Johannesburg (SC)
05.00pm – Portugal Vs North Korea – Cape Town
07.30pm – Chile Vs Switzerland – Port Elizabeth

June 22

12.00am – Spain Vs Honduras – Johannesburg (Ellis)
07.30pm – Mexico Vs Uruguay – Rustenburg
07.30pm – France Vs South Africa – Bloemfontein

June 23

12.00am – Nigeria Vs South Korea – Durban
12.00am – Greece Vs Argentina – Polokwane
07.30pm – Slovenia Vs England – Port Elizabeth
07.30pm – USA Vs Algeria – Pretoria

June 24

12.00am – Ghana Vs Germany – Johannesburg (SC)
12.00am – Australia Vs Serbia – Nelspruit
07.30am – Slovakia Vs Italy – Johannesburg (Ellis)
07.30am – Paraguay Vs New Zealand – Polokwane

June 25

12.00am – Denmark Vs Japan – Rustenburg
12.00am – Cameroon Vs Netherlands – Cape Town
07.30am – Portugal Vs Brazil – Durban
07.30am – North Korea Vs Ivory Coast – Nelspruit

June 26

12.00am – Chile Vs Spain – Pretoria
12.00am – Switzerland Vs Honduras – Bloemfontein

Second Round – ROUND OF 16

June 26

07.30pm – Group A winner Vs Group B 2nd place – Port Elizabeth

June 27

12.00am – Group C winner Vs Group D 2nd place – Rustenburg
07.30pm – Group D winner Vs Group C 2nd place – Bloemfontein

June 28

12.00am – Group B winner Vs Group A 2nd place – Johannesburg (SC)
07.30pm – Group E winner Vs Group F 2nd place – Durban

June 29

12.00am – Group G winner Vs Group H 2nd place – Johannesburg (Ellis)
07.30pm – Group F winner Vs Group E 2nd place – Pretoria

June 30

12.00am – Group H winner Vs Group G 2nd place – Cape Town

Quarter-finals

July 2

7.30pm – 1st Quarter-final – Port Elizabeth

July 3

12.00am – 2nd Quarter-final – Johannesburg (SC)
7.30pm – 3rd Quarter-final – Cape Town

July 4

12.00am – 4th Quarter-final – Johannesburg (Ellis)

Semi-finals

July 7

12.00am – 1st Semi-final – Cape Town

July 8

12.00am – 2nd Semi-final – Durban

Third Place (July 11)

12.00am – Semi-final losers – Port Elizabeth

Final (July 12)

12.00am – Semi-final winners – Johannesburg (SC)

ശ്യാമു said...

football valoorinum keralathinum oru nostalgia aayi maaRunnu ......brothers um, aaNuvum,(നാണു : വാളൂരിന്റെ പൌലോ മാള്‍ഡീനി)rajeevan rejeevanmaarum okke kerala polisinte nalla kaalavum, pappachan, sathyan, sharafali vijayan kaalaghattavum okkeppOle, madhurikkunna chila ormakaL....

വഷളന്‍ | Vashalan said...

എന്റമ്മച്ച്യെ... ഒത്തിരി ഒണ്ടല്ലോ.. വീക്ക്എന്‍ഡ് ആകട്ടെ, വായിക്കാം. അല്ലെങ്കില്‍ പണി പോകും..

മുരളിക... said...

അര്‍ജന്റീന മതി,
അത്രയ്ക്കൊക്കെയുള്ള കളി ഭ്രാന്ത് മതി.. :)

ഹേമാംബിക said...

വായിച്ചു വായിച്ചു വന്നപ്പഴേക്കും ആദ്യം വായിച്ചതു മറന്നു പോയി. വഷളന്‍ മാഷ് പറഞ്ഞ പോലെ വീകെണ്ട് ആകട്ടെ , അദ്യേം പുദ്യേം വായിക്കുന്നുണ്ട് ..

എന്റെ പ്രവചനം.
കിരീടസാധ്യത : ജര്‍മ്മനി /ബ്രസീല്‍.
നമ്മക്ക് നോക്കാം.

ഉപാസന || Upasana said...

വായനക്കാര്‍ക്കു വേണ്ടി എഴുത്തിനെ തളച്ചിടാറില്ല ഹേമാംബിക / വഷളന്‍ :-)

എഴുത്ത് അങ്ങിനെ ഒഴുകട്ടെ. രസമില്ലെങ്കില്‍ മാത്രം പറയുക. നീളത്തെ ഞാന്‍ ഗൌനിക്കാറില്ല.വായനക്കാര്‍ക്കുവേണ്ടി നീളം കുറക്കാന്‍ തയ്യാറുമല്ല. ഞാനാര് എന്റെ വാക്കുകളെ, ചിന്തകളെ, എഴുത്തിനെയൊക്കെ ‘ബലാത്സംഗം’ ചെയ്യാന്‍??

ഇനി വരുന്ന ‘പുരാവൃത്തങ്ങളും’ ദൈര്‍ഘ്യമേറിയതുതന്നെയാണ്.
രണ്ടുപേര്‍ക്കും നന്ദി
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

ഉപാസന || Upasana said...

@ ഹേമാംബിക

രണ്ടെണ്ണവും സെമിയില്‍ കയറാന്‍ സാദ്ധ്യത കാണുന്നില്ല, ഞാന്‍. ഒരുപക്ഷേ ജര്‍മ്മനി കയറും
:-)
ഉപാ‍സന

the man to walk with said...

:)

Sunu said...

Hello Upasana/Sunil...

I wrote your profile sentences. You pictured sooo many childhoods in kerala, in your profile... They were wonderful wordings, just gave the poke of reality and a small impulse for a tear!!!

Sunu

ഉപാസന || Upasana said...

@ സുനു

ആ വാക്കുകള്‍ എന്റെ “അശ്രുപൂജ” എന്ന പോസ്റ്റില്‍ നിന്നാണ്. പിന്നെ ഞാന്‍ പെട്ടെന്നു കമന്റ് ഇടാന്‍ കാരണം താങ്കളുടെ പേരും് (സുനു) എന്റെ അമ്മ എന്നെ വാത്സല്യത്തോടെ വിളിക്കുന്ന പേരും ഒന്നാണ്

“സുനു”

മലയാളത്തില്‍ ഒരു ബ്ലൊഗ് തുടങ്ങൂ.
നന്ദി
:-)
സുനില്‍ || ഉപാസന

ഹംസ said...

ആശംസകള്‍ :)

പിള്ളേച്ചന്‍‌ said...

good one !!!
did u get time to watch all world cup matches?

എന്‍.ബി.സുരേഷ് said...

ബ്ലോഗനയിൽ വായിച്ചു. നല്ലൊരു സ്പോർട്സ് ലേഖകനുള്ള എല്ലാ ഗുണവുമുണ്ട്. പിന്നെ കളി ഇപ്പോ കണ്ട പോലെ കൃത്യം കൃത്യമായ വിവരണങ്ങൾ.

അതിനോടൊപ്പം നാടിന്റെ ആവേശവും പുരാവൃത്തവും ഒട്ടും ചോരാതെ എഴുതി.

പാതിരാത്രിയിൽ മറ്റുള്ളവന്റെ വീട്ടിൽ കട്ടഞ്ചായയും കുടിച്ച് കളി ആസ്വദിച്ച കാലം തിരിച്ചു തന്നു.

പിന്നെ ഫുട്ബോളിനെ പ്രണയിക്കാത്തവർക്ക് ഈ എഴുത്ത് സുഖിക്കണമെന്നില്ലല്ലോ.
മാത്രമല്ല കുറേ പഴയ കളിയല്ലേ.

ടി.വിയിൽ പഴയ ബ്ലാക്ക്&വൈറ്റ് ക്രിക്കറ്റ് കാണുമ്പോഴുള്ള ചെടിപ്പ ഉണ്ടാകാം.

എന്തായാലും ബ്ലോഗനയിൽ വന്നതിൽ അഭിനന്ദനങ്ങൾ.

ഉപാസന || Upasana said...

കായികസംബന്ധിയായ വിഷയങ്ങളെപ്പറ്റി മൂന്നു നാലു പോസ്റ്റ് ഇതുവരെ എഴുതിയിട്ടുണ്ട്. പലതും നല്ലതാണെന്നു വായിച്ചവര്‍ പറഞ്ഞു.

പിന്നെ ഫുട്ബോളിനെ പ്രണയിക്കാത്തവർക്ക് ഈ എഴുത്ത് സുഖിക്കണമെന്നില്ലല്ലോ.
മാത്രമല്ല കുറേ പഴയ കളിയല്ലേ.


എന്നെയാണോ ഉദ്ദേശിച്ചത് :-)

എനിക്കു ക്രിക്കറ്റിനൊപ്പം പന്തുകളിയും ഹരമാണ് കേട്ടോ. പിന്നെ ടെന്നീസ്. വോളീബോള്‍ എന്നും ജീവനാണ്. അങ്ങിനെയങ്ങിനെ.
:-)
Sunil || Upasana

Rare Rose said...

ഉപാസനേ.,ഫുട്ബോള്‍ ജ്വരം കത്തി നില്‍ക്കുന്ന ഈ സമയത്ത് അതിനു ചേര്‍ന്നൊരു പോസ്റ്റുമായി വീണ്ടും ബ്ലോഗനയിലെത്തിയതിനു അഭിനന്ദനങ്ങള്‍.ആശംസകള്‍.:)

ലിഡിയ said...

പണ്ട് കോഴിക്കോട്ട് സന്തോഷ് ട്രോഫി കാണാൻ പോയി മുന്നിലിരിക്കുന്ന ഹതഭാഗ്യന്റെ തല ചവുട്ടി pass ചെയ്ത ഒരാളെ മനസ്സിൽ വെച്ചാണ്‌ രണ്ടാമതും വായിച്ചത്.

"ഏതെങ്കിലും ഒരുടീമിന്റെ പക്ഷത്തു ശക്തമായി നിലയുറപ്പിച്ചു സ്കോളാരിയെപ്പോലെ കളിനിയന്ത്രിക്കും. ഇഷ്ടടീമിന്റെ പാസ് തെറ്റിയാല്‍ ചൂടാകും
പക്ഷേ കണ്ണമ്പിള്ളി ഔസേപ്പുചേട്ടനു അമാവാസിദിവസം പാതിരാക്കു ജനിച്ച വിത്സനുണ്ടോ അത് മനസ്സിലാകുന്നു
"
ആന്ദനെപ്പോലെ ഞങ്ങളുടെ ടിവീടെ മുന്നിലും ചിലരുണ്ട്..എല്ലാടത്തും ഉണ്ടായിരിക്കും..

സുനിലേട്ടൻ നന്നായി ആ കാഴ്ച(എനിക്ക് ശബ്ദവും കേൾക്കാൻ കഴിഞ്ഞൂട്ടോ)വാക്കുകളാക്കി...

"എഴുത്ത് അങ്ങിനെ ഒഴുകട്ടെ."..

Abdulkader kodungallur said...

ഒരു ഫുട്ബോള്‍ നൊസ്റ്റാള്‍ജിയ നന്നായി എഴുതി പോയകാലങ്ങളെ തിരിച്ചു തന്നു.

ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗനയിൽ വായിച്ചു

ചിതല്‍/chithal said...

ഉപാസനേ, ബ്ലോഗനയിൽ കണ്ടപ്പൊ ചാടിക്കേറി ലോഗിൻ ആയി; ഒരു കമന്റ്‌ തരാം എന്നു വിചാരിച്ചു. അപ്പൊ മനസ്സിലായി, പിടിച്ചതിലും വലുതാണു് അളയിൽ എന്നു്. ഇനിയിപ്പൊ ഓൺലൈൻ വേർഷൻ കൂടി വായിക്കണമല്ലോ, ഒന്നു നോക്കട്ടെ.
അപ്പൊ ബ്ലോഗന ഒരു ശീലമാണല്ലേ? നല്ല ശീലം!!

ഉപാസന || Upasana said...

ശ്യാം ഭായ് : നാണുവിനെ ഞാന്‍ ഒന്നു ആറ്റിക്കുറുക്കി എടുത്താലോന്ന് ആലോചിക്കാണ്...

മുരളിക : തന്നെ തന്നെ ഭായി...

ഹേമാംബിക & വഷളന്‍ : അപ്പോ എല്ലാം പറഞ്ഞപോലെ. :-)

മാന്‍‌ടുവാക്ക്വിത്ത് : ചിരിച്ചല്ലോ...

സുനു : :-)

ഹംസ : ആദ്യവരവിനു നന്ദി

പിള്ളേ : ആങ്. കുറേയൊക്കെ കണ്ടു.

സുരേഷ് ഭായ് : ഞാന്‍ റിപ്പോര്‍ട്ടിങ്ങിനു ഇറങ്ങി ജേര്‍ണലിസ്റ്റ് ആയാല്‍ സുനീഷണ്ണന്‍ പ്ക്കെ എന്തോ ചെയ്യും. സോ ഞാനതു വിട്ടു. ;-)

റോസേ : എല്ലാം ആരോ നിശ്ചയിച്ചപോലെ നടക്കുന്നു. അല്ലെങ്കില്‍ പഴയ ഒരു പോസ്റ്റ് റിവൈസ് ചെയ്ത് ലോകകപ്പിനിടയില്‍ പബ്ലിഷ് ചെയ്യാന്‍ എനിക്കു തോന്നുമായിരുന്നോ. അതാ പറഞ്ഞെ. എല്ലാം ആരോ നിശ്ചയിക്കുന്നു...

ലിഡിയ : രണ്ടാമതും വായിച്ചെന്നോ. ശിവ ശിവ. ഇവിടെ ചിലര്‍ ഒരു തവണ പൂര്‍ത്തിയാക്കാന്‍ വിഷമിക്കുന്നു...

കാദര്‍ ഭായ് : വരവിനു പ്രണാമം സുഹൃത്തേ :-)

സജിം ഭായ് : ഭായ് മുമ്പും (കടത്തുവഞ്ചിക്ക്) അഭിപ്രായം പറഞ്ഞിരുന്നു. സന്തോഷം മാത്രം. :-)

ചിതല്‍ : ശീലമാക്കണോ ?? :-))

എല്ലാവര്‍ക്കും നന്ദി
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

Manu said...
This comment has been removed by the author.
Manu said...

താങ്കളുടെ ബ്ലോഗ്‌ വായിച്ചിരുന്നു-മാതൃഭൂമിയില്‍.കൊള്ളാം.ഇറ്റലി എന്നാ ടീമിന്‍റെ പൊതുവേയുള്ള വിരസമായ കേളി ശൈലിയെ, അല്പം നാടകീയതയോടെ അവതരിപ്പിച്ചിരിക്കുന്നു. എന്തായാലും, ഇത്തവണ അവരുടെ തന്ത്രങ്ങള്‍ പാളി. പ്രധിരോധമാണ് ഏറ്റവും മികച്ച ആക്രമണം എന്നാ അവരുടെ തന്ത്രം പൊളിഞ്ഞു. സ്ലോവാക്യ പോലുള്ള നവാഗതര്‍ക്ക് പോലും, ആ പ്രതിരോധമതിലില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ലോകചാമ്പ്യന്മാര്‍ അങ്ങനെ ആദ്യ റൌണ്ടില്‍ തന്നെ പുറത്തു കടന്നു. വളരെ നന്നായി. അല്ലെങ്ങില്‍ അസ്സുരി പടയുടെ വിരസതയാര്‍ന്ന മത്സരങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു