Thursday, November 1, 2007

വാളൂരിന്റെ പൌളോ മാള്‍ഡീനി

“പ്രിയപ്പെട്ട നാട്ടുകാരെ കഴിഞ്ഞ ഒരാഴ്ചയായി വാളൂര്‍‌സ്കൂൾ മൈതാനിയെ പുളകം‌കൊള്ളിക്കുന്ന ഫുട്ബാള്‍‌മേള ഇന്നുവൈകീട്ട് കൊടിയിറങ്ങുകയാണ്. ചോളാൻ ബീരാവു സെയ്‌ദ് മുഹമ്മദ് എവറോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ചെറുവാളൂരിന്റെ സ്വന്തം ടീം വാളൂർ ബ്രദേഴ്സ് ബദ്ധവൈരികളും അയല്‍ക്കാരുമായ അന്നമനട ബ്ലൂമാക്സിനെ നേരിടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നത് ചാലക്കുടിയുടെ താരമായ കലാഭവൻ മണിയാണ്. പ്രസ്തുതചടങ്ങിനു സാക്ഷ്യം വഹിക്കുവാൻ നിങ്ങളോരോരുത്തരേയും സ്കൂൾ ‌ഗ്രൌണ്ടിലേക്കു വിനയപൂർവ്വം സ്വാഗതം ചെയുന്നു“

വൈദേഹി ഓട്ടോയിലിരുന്നു വാളൂർ ബ്രദേഴ്സിന്റെ സ്റ്റോപ്പര്‍‌ബാക്ക് ഗിരിബാബുവിന്റെ അനൌണ്‍‌സിങ്ങ്. ആദ്യത്തെ പറച്ചിലിനുശേഷം സെറ്റിലൂടെ പാട്ട് ഒഴുകിയെത്തി. ഗിരി ദീര്‍ഘമായി നിശ്വസിച്ച് ഒരുപിടി നോട്ടിസുകൾ ഓട്ടോക്കു പിന്നാലെ ഓടിവന്ന പിള്ളേരുടെനേരെ എറിഞ്ഞു. പിന്നെ മൈക്ക് കയ്യിലെടുത്തു അനൌണ്‍സിങ്ങ് പുനരാരംഭിച്ചു.

“പ്രിയപ്പെട്ട നാട്ടുകാരെ...”

അന്നമനട പഞ്ചായത്തു ബസ്‌സ്റ്റാന്റിനു സമീപമുള്ള മൈതാനത്തു ഫ്ലഡ്‌ലൈറ്റിൽ നടത്തുന്ന ഫുട്ബാള്‍‌മേള കഴിഞ്ഞാല്‍‌പിന്നെ നാട്ടിൽ പ്രാധാന്യം വാളൂരിലെ ടൂര്‍ണമെന്റിനാണ്. തൃശൂർ തൊട്ടു എറണാകുളം വരെയുള്ള സകലടീമുകളും ഒരുതവണയെങ്കിലും ഈ ടൂര്‍ണമെന്റിൽ പങ്കെടുത്തിട്ടുണ്ട്. റൈസിങ്ങ്‌സ്റ്റാർ പരിയാരം, തിരുമുടിക്കുന്ന് സൂപ്പര്‍‌സ്റ്റാര്‍സ്, വൈന്തല സെന്റ്‌ആന്റണീസ് തുടങ്ങിയവയാകട്ടെ എല്ലാവര്‍ഷവും പങ്കെടുക്കുന്ന ടീമുകളും. ഇതുവരെയുള്ള പ്രകടനങ്ങളിൽ മികച്ച റെക്കോര്‍ഡ് റൈസിങ്ങ്‌സ്റ്റാർ ടീമിനാണ്. അതിൽ തുടര്‍ച്ചയായി മൂന്നുതവണ കപ്പ് പരിയാരത്തേക്കു പോയതും ഉൾപ്പെടുന്നു.

നാട്ടുകാരുടെ ഇഷ്‌ടടീമും, കളിയിൽ മികച്ചവരുമാണെങ്കിലും മിക്ക ടൂര്‍ണമെന്റുകളിലും വാളൂര്‍‌ബ്രദേഴ്സിന്റെ പ്രകടനം ലോകക്രിക്കറ്റിൽ സൌത്ത്‌ ആഫ്രിക്കയുടേതിനു സമാനമാണ്. ലീഗ്‌ റൌണ്ടുകൾ അനായാസം ജയിച്ചുകയറി സെമിയിൽ തോറ്റുപുറത്തായിട്ടുള്ളത് ഒന്നും രണ്ടും തവണയല്ല. 1997ൽ നടത്തിയ ടൂര്‍ണമെന്റിൽ ഫൈനൽ വരെയെത്തിയതാണ് ബ്രദേഴ്സിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. ഫൈനലിൽ റഫറി അന്യായമായി അനുവദിച്ച പെനാല്‍റ്റിമൂലം അന്നമനടയോടു തോല്‍‌വി സമ്മതിക്കേണ്ടിവന്നു.

തോല്‍‌വികൾ നിറഞ്ഞ പൂര്‍വ്വകാല ചരിത്രത്തെയാകെ അപ്രസക്തമാക്കുന്ന കുതിപ്പാണ് ഇത്തവണ ബ്രദേഴ്സ് നടത്തിയത്. പതിവിനു വിപരീതമായി ലീഗ്റൌണ്ടിൽ പരുങ്ങിയെങ്കിലും പ്രീ‌ക്വാര്‍ട്ടറിനു ശേഷമുള്ള ജയങ്ങളെല്ലാം അധികാരികമായിരുന്നു. ഫൈനലിൽ അന്നമനടയെകൂടി മുട്ടുകുത്തിച്ചാൽ പിന്നെയെല്ലാം ചരിത്രമാണ്.

വൈദേഹിയോടൊപ്പം അനൌണ്‍സ്‌മെന്റ് ചെറുവാളൂർ പത്രോസു‌പടി ബസ് സ്റ്റോപ്പിലെ ദാസന്റെ ചായപ്പീടികയെ കടന്നുപോയി. കടയിലെ ചര്‍ച്ചാവിഷയം പന്തുകളിയായി. ചായഗ്ലാസ്സ് മൊത്തി ലൈന്‍‌മാൻ അഴകപ്പൻ ആരോടെന്നില്ലാതെ പറഞ്ഞു.

“ഇന്നു ജയിക്ക്വോ ആവോ?”

അന്നമനടയിൽ ഭാര്യവീടുള്ള വറീതിനു സംശയമില്ലായിരുന്നു. തുടര്‍ച്ചയായ നാലാംതവണയും കപ്പ് ഉറപ്പിച്ചുവന്ന റൈസിങ്ങ്‌സ്റ്റാർ പരിയാരത്തെ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്കു തുരത്തിയ അന്നമനടയുടെ നീലപ്പട ജയിക്കുമെന്നു അദ്ദേഹം കട്ടായം പറഞ്ഞു.

“അന്നമനടക്കാ ഞാൻ സാദ്ധ്യത കാണണെ. പരിയാരത്തിനെതിരെ എന്തൂട്ട് കള്യായിരുന്നു അവന്മാര്”

“ഫ്‌ഭാ
” വറീതിനെ ആട്ടി അഴകപ്പൻ ചാടിയെഴുന്നേറ്റു. ആരൊക്കെയോ അദ്ദേഹത്തെ വട്ടം‌പിടിച്ചു. “ഇവനെപ്പോലുള്ളോരാ പ്രശ്നം. ചോറിവിടേം കൂറവിടേം”

ദാസൻ അഴകപ്പനെ ആശ്വസിപ്പിച്ചു. അന്നേരം ഗിരിബാബു ബൈക്കിൽ വന്നിറങ്ങി. ആരോടും ഒന്നും മിണ്ടാതെ തലക്കു കൈകൊടുത്തു ബെഞ്ചിലിരുന്നു. വൈദേഹിയിൽ ഉത്സാഹത്തോടെ പോയ ഗിരിയല്ല ഇപ്പോൾ വന്നിരിക്കുന്നത്. ആകെ നിരാശനായ മട്ട്.

അഴകപ്പൻ അന്വേഷിച്ചു. “എന്താ ഗിര്യേ ഒര് പൊറുതികേട്?”

ഗിരി ചോദ്യം ഗൌനിച്ചില്ല. ചായക്കു വിളിച്ചുപറഞ്ഞു. എല്ലാവരും അടുത്തുകൂടി.

“എന്തെങ്കിലൊന്ന് പറേടാ ഗിര്യേ. ഇന്നത്തെ കളി നമ്മ ജയിക്കില്ലേ?”


തല ഉയര്‍ത്താതെ ഗിരിബാബു വിപരീതാര്‍ത്ഥത്തിൽ കൈത്തലമനക്കി. “സംശയാ!”

“അതെന്താ അങ്ങനെ പറഞ്ഞെ. നമക്കീ കളി അങ്ങനങ്ങട് തോറ്റുകൊടുക്കാൻ പറ്റ്വോ. തൊണ്ണൂറ്റേഴിലെ ഫൈനല് നിയ്യ് മറന്നാ?” അഴകപ്പൻ ആശങ്കാകുലനായി.

“മറന്നട്ടൊന്നൂല്ല്യാ”

“പിന്നെന്താ നീ തോല്‍ക്കൂന്നൊക്കെ പറേണെ”

ഗിരി ചുറ്റുമുള്ളവരെ നോക്കി. എല്ലാവരും ആകാംക്ഷയിലാണ്.

“നമ്മടെ നാണൂന്റെ കണ‌ങ്കാൽ ഉളുക്കി. ഇന്ന് ചെലപ്പോ കളിക്കില്ല”

ചായക്കട പൊടുന്നനെ നിശബ്ദമായി. നാണു ഇല്ലെങ്കിൽ...

അതാണു നാണു എന്ന അപരനാമത്തിൽ പരക്കെ അറിയപ്പെടുന്ന കക്കാട് ലക്ഷംവീട് കോളനിയിലെ നാണപ്പന്റെ മൂത്തപുത്രന്‍ സുരേഷ്. എതിര്‍‌ടീമുകൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുക വാളൂർ ബ്രദേഴ്സിന്റെ പൌളോ മാള്‍ഡീനിയെന്നാണ്. ആറടിയോളം ഉയരം. ഇരുനിറം. കട്ടിമീശ. എപ്പോഴും വെറ്റില മുറുക്കുന്ന സ്വഭാവം. വളരെ ചെറിയ വയർ. വിസ്തൃതമായ വിരിഞ്ഞ നെഞ്ച്. ഫുട്ബാൾ നിരന്തരം കളിക്കുന്നതിനാൽ അടിമുടി അത്‌ലറ്റിക് ലുക്ക് . ഫുട്ബാൾ മൈതാനത്തു ചിതറിയ തലമുടിയോടെ കൈമെയ് മറന്നുകളിക്കുന്ന ഇദ്ദേഹമാണു ബ്രദേഴ്സിന്റെ പ്രതിരോധനിരയിലെ ആണിക്കല്ല്.

അസ്സൂറികളുടെ കറ്റനേഷ്യൻ പ്രതിരോധത്തിനു സമാനമാണ് ബ്രദേഴ്സിന്റെ കിടയറ്റ ഡിഫന്‍സ്. പൊക്കം കുറവെങ്കിലും ഉറച്ച ബോഡിയും നൂറ്റിയിരുപത് മിനിറ്റും കളിക്കാൻ തക്കവണ്ണം സ്റ്റാമിനയുമുള്ള ഗിരിബാബു എന്ന ഛോട്ടാഗിരി. കളിമിടുക്കുകൊണ്ടും അതിലുപരി തിണ്ണമിടുക്കുകൊണ്ടും എതിര്‍ടീം കളിക്കാരെ നേരിടുന്ന നഫീല്‍ക്ക. ഡ്രിബ്ലിങ്ങിന്റെ പര്യായമായ സഖാവ് രാമൻ എന്ന രാമഭദ്രൻ‍. ഒടുവിൽ പ്രതിരോധനിരയിലെ ആണിക്കല്ലായ നാണു എന്ന പൌളോ മാള്‍ഡീനിയും. ഏതു ആക്രമണനിരയുടേയും മുനയൊടിക്കുന്ന എണ്ണംപറഞ്ഞ ഈ പ്രതിരോധനിരയാണു ബ്രദേഴ്സിന്റെ ശക്തിദുര്‍ഘം. ഈ ടൂര്‍ണമെന്റിൽ ബ്രദേഴ്സ് ഇതേവരെ ഗോൾ വഴങ്ങാത്തതിന്റെ കാരണവും മറ്റൊന്നല്ല. മുന്നേറ്റ‌നിരയിൽ വിശ്വസ്തരായ രാജീവനും നിര്‍മല്‍കുമാറുമാണെങ്കിൽ മിഡ്ഫീല്‍ഡ് പടയെ നയിക്കുന്നത് നസീര്‍ക്കയാണ്. സ്റ്റേറ്റ്തലത്തിലും അഖിലേന്ത്യാതലത്തിലും കളിച്ചു തഴക്കംവന്ന നസീര്‍ക്കയാണ് ബ്രദേഴ്സിന്റെ നായകൻ‍.

വാളൂര്‍ദേശത്തിനടുത്തു പുളിക്കകടവ് പാലം കടന്നാലെത്തുന്ന നാടാണ് അന്നമനട. പ്രശസ്ത താളവിദ്വാന്മാരായ അന്നമനട അച്ചുതമാരാർക്കും പരമേശ്വരമാരാർക്കും ജന്മം‌കൊടുത്ത നാട്. അന്നമനടയിലെ ഫുട്‌ബാൾ ടീമും സുശക്തമാണ്. അബ്ദുൾ സിദ്ധിക്ക് – സഗീർ ഇരട്ടസഹോദരന്‍‌മാരിലാണ് അവരുടെ തന്ത്രങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ ടൂര്‍ണമെന്റിൽ ഇതുവരെ അന്നമനടയുടെ നീലപ്പടയാണ് മികച്ച കളി പുറത്തെടുത്ത ടീമെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. റൈസിങ്ങ് സ്റ്റാർ പരിയാരത്തിനെതിരെ അവരുടെ കളി അത്ര പിഴവറ്റതായിരുന്നു. ഫൈനലിൽ ഒരു വാക്കോവർ പ്രതീക്ഷിക്കേണ്ടെന്നു വാളൂരിലെ എല്ലാവര്‍ക്കും ഉറപ്പായിരുന്നു. നാണുകൂടി കളിച്ചില്ലെങ്കിൽ തോല്‍ക്കുമെന്ന കാര്യത്തിൽ തര്‍ക്കവും വേണ്ട.

ചായക്കടയിലുള്ളവർ പിറുപിറുത്തു അങ്ങിങ്ങായി ഇരുന്നു. അഴകപ്പൻ അന്വേഷിച്ചു.

”ഗിര്യേ... നാണൂന് ഒട്ടും പറ്റില്ലേ കളിക്കാൻ?”

ഗിരി വിശദമാക്കി. “വാര്‍ക്കപ്പണിക്ക് പോയപ്പോ പറ്റീതാ. വല്യ പെയിനില്ല. പക്ഷേ ഡോക്ടർ കളിക്കര്തെന്നാ പറഞ്ഞെ”

”നസീറെന്താ പറയണെ?”

അതിനുത്തരമായി ഗിരി ചിരിച്ചു. “കളിക്കല്ലാണ്ട് എന്തുവഴി?”

വൈകീട്ടു നാലുമണിയോടെ വാളൂർ സ്കൂള്‍ഗ്രൌണ്ട് നിറഞ്ഞു കവിഞ്ഞു. കാതിക്കുടം, അന്നനാട്, വെസ്റ്റ് കൊരട്ടി, കുലയിടം എന്നിവിടങ്ങളില്‍നിന്നു വന്നവർ ഇരുടീമുകള്‍ക്കുമായി ആര്‍പ്പുവിളിച്ചു. ബ്രദേഴ്‌സ്‌ ടീം ഗ്രൌണ്ടിലിറങ്ങി പ്രാക്ടീസ് തുടങ്ങിയപ്പോൾ നാണു ഇല്ലെന്നറിഞ്ഞു അന്നമനട പക്ഷക്കാർ കരഘോഷം മുഴക്കി. കളി ആരംഭിക്കുന്നതിനു പത്തുമിനിറ്റു മുമ്പ് കലാഭവന്‍‌മണി എന്‍ഫീല്‍ഡിൽ എത്തി. കളിക്കാരെ പരിചയപ്പെട്ടശേഷം കുറച്ചുസമയം പന്തുതട്ടുകയും ചെയ്തു.

ടൂര്‍ണമെന്റിൽ ഇതുവരെ രണ്ടുടീമുകളും കളിച്ചത് 4-4-2 ശൈലിയിലായിരുന്നു. ഫൈനല്‍‌വരെ മികച്ചപോരാട്ടമാണ് ഇരുടീമുകളും പുറത്തെടുത്തതെങ്കിൽ നാണുവിന്റെ അഭാവം ബ്രദേഴ്സിന്റെ പ്രതിരോധത്തെ വളരെ ദുര്‍ബലപെടുത്തിയിരുന്നു. ആദ്യപകുതിയിൽ അതു തെളിഞ്ഞുകണ്ടു.

(0 – 1). ബ്രദേഴ്സ് പിന്നിൽ!

ഗോളി സുമോദിന്റെ തകര്‍പ്പൻ സേവുകൻ കൂടി ഇല്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു. ആശയപ്പൊരുത്തം നഷ്ടമായ ബ്രദേഴ്സിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി നിര്‍ത്തി അന്നമനടയുടെ നീലക്കുപ്പായക്കാർ ഇഷ്ടംപോലെ കയറിയും ഇറങ്ങിയും കളിച്ചു. പകുതി സമയമായപ്പോഴേക്കും ഇത്തരം കളികൊണ്ടു ഫൈനൽ ജയിക്കാനാകില്ലെന്നു നസീര്‍ക്കക്കും മനസ്സിലായി.

രണ്ടാം പകുതി തുടങ്ങുന്നതിനുമുമ്പ് വീട്ടിൽ ഇരിക്കപ്പൊറുതിയില്ലാതെ ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിൾ മെല്ലെചവിട്ടി, കാരിയറിൽ ബൂട്ടും ഷോര്‍ട്സുംവച്ചു നാണു എത്തി. വായിലെ മുറുക്കാന്‍ തുപ്പിക്കളഞ്ഞു വിവരങ്ങൾ അന്വേഷിച്ചു. ഡിഫന്‍സ് ഒട്ടും ശരിയാകുന്നില്ലെന്നു ഗിരിബാബു. രണ്ടാം പകുതിയിൽ പതിവുശൈലിയായ 4-4-2 ഉപേക്ഷിച്ചു പ്രതിരോധത്തിനു മുന്‍‌തൂക്കമുള്ള 4-5-1 ലേക്കു മാറി, തല്‍ക്കാലം കൂടുതൽ ഗോളുകൾ വീഴുന്നതു തടഞ്ഞു അവസാ‍നം ആഞ്ഞടിക്കാനാണ് പ്ലാനെന്നും കൂട്ടിച്ചേര്‍ത്തു.

ഈ സംഭാഷണങ്ങള്‍ക്കിടയിൽ നാണുവിന്റെ വരവ് ബ്രദേഴ്സ് പക്ഷക്കാര്‍ക്കിടയിൽ ഓളങ്ങളും അന്നമനടക്കാര്‍ക്കിടയിൽ ആശങ്കകളും സൃഷ്ടിച്ചു. കടുത്ത ബ്രദേഴ്സ് ഫാനും, ടീമിലെ പ്രതിഭാധാരാളിത്തം ഒന്നുകൊണ്ടുമാത്രം അവസാന ഇലവനിൽ സ്ഥലം ലഭിക്കാതിരുന്നവനുമായ ബൈജു നാണുവിന്റെ വരവ് ടീമിനു ഉണര്‍വുണ്ടാക്കുമെന്നു അഭിപ്രായപ്പെട്ടു. ബൈജു ചൂടാകുമെന്നതിനാൽ ആരും ആ അഭിപ്രായത്തെ എതിര്‍ക്കാൻ പോയില്ല.

രണ്ടാം പകുതി തുടങ്ങിയപ്പോൾ ബ്രദേഴ്സിന്റെ 4-5-1 ശൈലിയിലേക്കുള്ള ചുവടുമാറ്റം അന്നമനടയെ ഇരട്ടി ആവേശത്തിലാക്കി. അവർ കടുത്ത ആക്രമണശൈലിയായ 3-5-2 പരീക്ഷിച്ചു. മിനിറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. കേളീശൈലി മാറ്റിയിട്ടും ബ്രദേഴ്സിന്റെ ഡിഫന്‍സ് ശരിയായില്ല. ബോൾ കൈവശംവക്കുന്ന കാര്യത്തിൽ അന്നമനട വളരെ മുന്നിൽ. കളിതീരാന്‍ ഇരുപതുമിനിറ്റു മാത്രം ബാക്കിയുള്ളപ്പോൾ അബ്ദുൾ സിദ്ദിക്കിന്റെ ഒരു ചൂടന്‍ഷോട്ട് ഗോളി സുമോദ് കുത്തിക്കളഞ്ഞത് ഗോള്‍പോസ്റ്റിൽ തട്ടി തെറിച്ചുപോയി. നസീര്‍ക്ക ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ റഫറിയെ നോക്കി കൈകൾ കറക്കി.

സബ്സ്റ്റിറ്റ്യൂഷൻ!
അതെ. ചെറുവാളൂർ വിളിക്കുന്നു, അവരുടെ പൌളോ മാള്‍ഡീനിയെ. ഗ്രൌണ്ടിനെതൊട്ടു നെറുകയിൽവച്ച്, കട്ടിമീശയുടെ അഗ്രം നാക്കുകൊണ്ടു വളച്ചു വായക്കുള്ളിലാക്കി ചാടിയോടി നാണു ഇറങ്ങി.

കാണികള്‍ക്കിടയിൽ മര്‍മരം ഉയര്‍ന്നു. “നാണു... നാണു”
അതു ക്രമേണ ആരവമായിമാറി.

നാണു ഇറങ്ങിയ ഉടന്‍ നസീര്‍ക്ക ശൈലി 4-4-2 ലേക്കു മാറ്റി. തന്റെ വിശ്വസ്തനായ സ്റ്റോപ്പർ ബാക്കിനെ നോക്കി ഗോളിസുമോദ് വലതുകൈ നെഞ്ചിൽ ഊക്കിലടിച്ചു. പിന്നെ ഓടിവന്നു നാണുവിന്റെ തലയുമായി സ്വന്തം തല പതുക്കെ കൂട്ടിയിടിച്ചു. ബ്രദേഴ്‌സ് ആരാധകർക്കിടയിൽ വിസിലടികൾ ഉയര്‍ന്നു. കളി വീണ്ടും പുനരാരംഭിച്ചപ്പോൾ നാണുസുരേഷ് ആരാണെന്നു അന്നമനടക്കാര്‍ക്കു മനസ്സിലായി. പ്രതിരോധത്തിലെ വലക്കണ്ണികൾ മുറുക്കിയും ആവശ്യം പോലെ കയറിക്കളിച്ചും ഡിഫന്‍സിൽ നാണു അജയ്യനായി നിന്നു.

കളിയുടെ എണ്‍‌പതാം മിനിറ്റിൽ ഗിരിയുടെ ഒരു ലോങ്ങ്‌റേഞ്ച് ഷോട്ട് അപ്രതീക്ഷിതമായ നീക്കത്തിലൂടെ മിഡ്ഫീല്‍ഡിലുള്ള നസീര്‍ക്ക ഇടതുവിംഗിലേക്കു മറിച്ചപ്പോൾ നാണു അത് ഓടിയെടുത്തു കുതിച്ചു. രണ്ടു കളിക്കാരെ നിഷ്‌പ്രയാസം കബളിപ്പിച്ചുള്ള ആ വരവുകണ്ടപ്പോൾ ബ്ലൂമാക്സിന്റെ ഡിഫന്റർ ജിന്‍സ്‌ ജോയിക്കു എന്തുചെയ്യണമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. കടുത്ത ടാക്കിളിങ്ങ്. അത്തരമൊരുനീക്കം പ്രതീക്ഷിച്ചിരുന്ന നാണു ഒഴിയാൻ ശ്രമിച്ചെങ്കിലും തുടയെ രക്ഷിക്കാന്‍ പറ്റിയില്ല.

രണ്ടുകൈകളും ഉയര്‍ത്തി, നിലത്തുകിടക്കുന്ന നാണുവിനെ പുച്ഛത്തോടെനോക്കി, ‘ഞാനൊന്നുമറിഞ്ഞില്ലേ‘ എന്നഭാവത്തിൽ നിന്ന ജിന്‍സിനെ അത്യാവശ്യം വണ്ണമുള്ള നഫീൽക്ക ആഞ്ഞുതാങ്ങി. ജിന്‍സ് ലംബമായി തെറിച്ചുപോകുന്നതു കണ്ടിട്ടും അദ്ദേഹവും ‘ഞാനൊന്നും ചെയ്തില്ല‘ എന്നഭാവത്തിൽ കൈപൊക്കി. റഫറിയുടെ വിസിൽ മുഴങ്ങി. രണ്ടുടീമിലെയും കളിക്കാര്‍ക്കിടയിൽ സംഘര്‍ഷമുണ്ടായി. കാണികള്‍ക്കിടയില്‍നിന്നു ജിന്‍സിനു നേരെ ആക്രോശിച്ചിറങ്ങിയ ബൈജുവിനെ ചിലർ പൊക്കിക്കൊണ്ടുപോയി അനുനയിപ്പിച്ചു ബാവയുടെ കടയില്‍‌നിന്നു സോഡ വാങ്ങിക്കൊടുത്തു. ഒന്ന് നാണുവിനും.

നാണുവിനെ ഫൌൾ ചെയ്തതിനു കിട്ടിയ ഫ്രീകിക്ക് നസീര്‍ക്ക, ഗാരിഞ്ച സ്റ്റൈൽ കരിയിലകിക്കിലൂടെ ഗോളാക്കുമ്പോൾ നാണു ഗിരിയുടെതോളിൽ കൈയിട്ടു തണുത്തസോഡ തലയിൽ ഒഴിക്കുകയായിരുന്നു. ഗോള്‍‌വല അനങ്ങിയതോടെ ലൈനരുകിൽ നിന്നിരുന്ന ബൈജുവും കൂട്ടരും ഗ്രൌണ്ടിലിറങ്ങി. വിസിലും ആര്‍പ്പും വിളിച്ചു അന്നമനടക്കാരെ പ്രകോപിപ്പിച്ചശേഷം റഫറിയുടെ കര്‍ശനനിര്‍ദേശത്തിനു വഴങ്ങി തിരിച്ചുകയറി.

സമനിലഗോൾ വീണശേഷം അന്നമനടക്കാർ ആക്രമണത്തേക്കാളുപരി പ്രതിരോധത്തിലാണ് ശ്രദ്ധിച്ചത്. നാണു ഉള്ളപ്പോൾ ആക്രമിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ അവരുടെ ലക്ഷ്യം പെനാല്‍റ്റി ഷൂട്ടൌട്ടാണെന്നു എല്ലാവര്‍ക്കും വ്യക്തമായിരുന്നു. പക്ഷേ ബ്രദേഴ്സിന്റെ മുന്‍‌നിരയിലെ രാജീവനു ചില പ്ലാനുകളുണ്ടായിരുന്നു. പന്ത് തങ്ങളുടെ ഹാഫില്‍നിന്നു വിടാതെ, എന്നാൽ മുന്നേറാതെയും, അങ്ങോട്ടുമിങ്ങോട്ടും തട്ടിമുട്ടി സമയംപോക്കിയിരുന്ന നീലപ്പടയെ കബളിപ്പിച്ചു രാജീവന്‍ പന്തുറാഞ്ചി മിഡ്ഫീല്‍ഡിലേക്കു മറിച്ചു. അവിടെനിന്നു ബോൾ സ്വീകരിച്ച നസീര്‍ക്ക ഇടതു വിംഗിലേക്കു ലോങ്‌റേഞ്ച് ഷോട്ടു തൊടുക്കുമ്പോൾ നാണു ജിന്‍സിനെ വെട്ടിച്ചു പായുകയായിരുന്നു. പന്തു നിലംതൊടുന്നതു കാത്തുനിന്ന സിദ്ധിക്കിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് നാണു പൊങ്ങിവന്ന പന്ത് കാലിലെടുക്കാതെ വിസ്തൃതമായ നെഞ്ചുകൊണ്ടുതന്നെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന രാജീവനു മറിച്ചു. തികച്ചും അപ്രതീക്ഷിതമായ ഒരു പാസ്. ഒന്നു വട്ടം‌തിരിഞ്ഞു രാജീവൻ തൊടുത്ത ഇടങ്കാലൻ ഷോട്ട് ഗോള്‍വലയിൽ പതിക്കുമ്പോൾ കളിതീരാൻ രണ്ടുമിനിറ്റു മാ‍ത്രം ബാക്കി. ബ്രദേഴ്സ് മുന്നിലും (2-1)

ബാക്കി സമയം അന്നമനട ടീം ആവതു ശ്രമിച്ചെങ്കിലും ബ്രദേഴ്സിന്റെ ഡിഫന്‍സിനെ കീഴ്പ്പെടുത്താനായില്ല. അങ്ങിനെ തൊണ്ണൂറ്റിയേഴിലെ പരാജയത്തിനു വാളൂർ ടീം കണക്കുതീര്‍ത്തു. ഇരുപതുമിനിറ്റു മാത്രം കളിച്ച നാണുവിനെ കളിയിലെ കേമനായി തിരഞ്ഞെടുക്കാന്‍ ആര്‍ക്കും അധികം ആലോചിക്കേണ്ടി വന്നില്ല. സമ്മാനം കൊടുത്തു നാണുവിനെ കെട്ടിപ്പിടിച്ചു മണി സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു. “ങ്യാഹഹഹ”


ഫുട്ബാൾ ജീവശ്വാസമാക്കിയ ഒരു ജീവിതം. അതാണു നാണു സുരേഷ്. ഒരുകാലത്തു ആലുവ യു‌സി കോളേജിന്റെ ഗോള്‍‌കീപ്പറായിരുന്ന നാണു ഡിഫൻഡർ പൊസിഷനിലേക്കു കളം‌ മാറിയത് യാദൃശ്ചികമായിരുന്നു. അതിനുശേഷം പ്രതിരോധത്തിനു അദ്ദേഹം പുതിയ മാനങ്ങൾ തീര്‍ത്തു. ബ്രദേഴ്സിന്റെ പുത്തന്‍‌കൂറ്റുകാര്‍ക്കു അവയെല്ലാം പരിചിതവുമാണ്. നാണു എന്ന സുരേഷേട്ടന്‍ ഇന്നും ജീവിക്കുന്നു കക്കാട് ലക്ഷംവീട് കോളനിയിൽ, അവിവാഹിതനായി.

54 comments:

എന്റെ ഉപാസന said...

ഇത് ഒരു സെന്റി പോസ്റ്റോ കോമഡി പോസ്റ്റോ ഒന്നുമല്ല.ഫുട്ബാള്‍ എന്ന കായികവിനോദത്തെ ഒരു കഥയിലേക്ക് ആവാഹിച്ചിരുത്താ‍നുള്ള ഒരു എളിയ ശ്രമം മാത്രം.

നാണു (ഞാനും) ഒരു ചെറുവാളൂര്‍ ദേശക്കാരനല്ല. എങ്കിലും ചെറുവാളൂര്‍ ദേശത്തെ എന്നില്‍ രേഖപ്പെടുത്തിയതില്‍ നാണുവിനും ഉണ്ട് പ്രഥമസ്ഥാന.

വായിക്കുക, അഭിപ്രായമറിയിക്കുക
:)
ഉപാസന

ഓ. ടോ: “ഹിഗ്വിറ്റ” യുടെ സൃഷ്ടാവ് എന്‍.എസ്.മാധവനെ സ്മരിച്ചു കൊണ്ട് എഴുതിത്തുടങ്ങിയത്.

ദ്രൗപദി said...

നന്നായിരിക്കുന്നു ഇത്‌
ഫുട്ബോള്‍
ആസ്വദിക്കാറുള്ളത്‌ കൊണ്ട്‌

കഥാത്മകത നിറഞ്ഞ പോസ്റ്റ്‌
ഇഷ്ടമായി
അഭിനന്ദനങ്ങള്‍...

പ്രയാസി said...

ആദ്യം ഗോളടിക്കാമെന്നു വന്നതാ അപ്പോഴേക്കും ദ്രൌപതി അടിച്ചു!
കവിതേം കഥയും മാത്രമല്ല സ്പോര്‍ട്സുമുണ്ടല്ലെ!
ഉപാസനേ..കുറച്ചു ചുരുക്കണം! എല്ലായിടത്തും ഓടിയെത്താന്‍ പറ്റണില്ല..അതു കൊണ്ടാ..:)

എന്തായാലും ഇതിരിക്കട്ടെ..ങ്യാ..ഹഹ..

Jayakeralam said...

:))

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു
ചുരുക്കി എഴുതിയാല്‍ കൂടുതല്‍ നന്നാകും.

വാളൂരാന്‍ said...

സുനിലേ, കിടിലന്‍....കിക്കിടിലന്‍...
കട്ടന്‍ നാണു സുരേഷ്‌ പത്തുകൊല്ലം എന്റെ ക്ലാസ്സിലാണ് പഠിച്ചത്....
സോറി, ഇന്നസെന്റ് പറയുമ്പോലെ, ഞാന്‍ അവന്റെ ക്ലാസ്സിലാണ് പഠിച്ചത്....
സുമേഷ് ബ്രദേഴ്സ് ക്ലബ്ബിന്റെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട് ഓര്‍ക്കുട്ടില്‍....

വാല്‍മീകി said...

കളി കാണുന്ന ഒരു ഫീലിംഗ് കിട്ടി ഇതു വായിച്ചപ്പോള്‍. നന്നായി എഴുത്ത്.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഉപാസന,

ആ സുനീഷ് കാണണ്ട് കേട്ടാ ഈ റിപ്പോര്‍ട്ട്.ന്‍ കലക്കി

ആരും കാണാതെ എരിഞ്ഞടങ്ങുന്ന ഒരുപാടു നാണൂമാരുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍, അര്‍ഹതയും അംഗീകാരവും കിട്ടാതെ പൊലിഞ്ഞു പോകുന്ന സൂപ്പര്‍ താരങ്ങള്‍

Cartoonist said...

ഹെന്റെ ഹുപാസനേ,
അതീവ രസകരമായിരുന്നു.വര്‍ക്കേഴ്സ് ഫോറത്തിന്റെ ചില പോസ്റ്റുകള്‍ക്കേ ഇത്രേം നീളം കാണാറുള്ളൂ. എങ്കിലെന്താ....

പക്ഷെ...

റൈസിങ്ങ് സ്റ്റാര്‍ പരിയാരത്തിനെതിരെയുള്ള അവരുടെ കളി അത്ര പിഴവറ്റതായിരുന്നു.

ഈ പ്രസ്താവത്തോട് പരിയാരത്തുകാരനും ജന്മനാ സ്റ്റോപ്പര്‍ ബാക്കുമായ ഈ ഞാന്‍ പ്രതികരിയ്ക്കാതിരിയ്ക്കുന്നതെങ്ങനെ ? 10-1 ശൈലിയില്‍ കുറഞ്ഞൊരു കളി പാടില്യ എന്നു നിര്‍ബന്ധള്ള ഒരു ഉസ്കൂളില്‍ ഫുള്‍ടിഫുള്‍ 10 കൊല്ലോം (1968-1978)കളിച്ചുവളര്‍ന്ന കുട്ട്യാ ഈ ഞാന്‍.

ഇന്നിതാ ഞാനൊരു രഹസ്യം പൊട്ടിയ്ക്കുകയാണ്.
സെമിയില്‍ റൈസിങ്ങ് സ്റ്റാര്‍ പരിയാരം തോറ്റുകൊടുത്തതായിരുന്നില്ല. സത്യത്തില്‍ അന്നെന്താണുണ്ടായത് ...?

സെമിയുടെ തലേന്ന് മൂന്ത്യായപ്പൊ അന്നമനട കാപ്റ്റന്‍ പ്രമേശ്വര മാരാര്‍ Jr. ഞങ്ങടെ കാപ്റ്റനോടു പൊട്ടിക്കരഞ്ഞുകൊണ്ടു പറയുന്നു - “കുടുംബപ്രശ്നാണ്, നിങ്ങ ഒന്നു തോറ്റു തരണം.”

രണ്ടു കാപ്റ്റന്മാരും തോളത്ത് കയ്യുമിട്ട് തൊട്ടടുത്ത ഷാപ്പിലേയ്ക്കു നടക്കുമ്പോള്‍ ഞങ്ങടെ കാപ്റ്റന്‍ ആരായുന്നതു ഞാന്‍ കേട്ടു- “എത്ര ഗോള്‍ ?”

ചരിത്രത്തിന്റെ ചാരിത്ര്യത്തില്‍ തൊട്ടുകളിച്ചാലുണ്ടല്ലൊ , ങ്ഹാ ! പറഞ്ഞേക്കാം ..

ശ്രീ said...

സുനിലേ...

കൊട് കൈ... സൂപ്പര്‍‌!!!

നല്ല മനോഹരമായ വിവരണം. ശരിയ്ക്കും ഗ്രൌണ്ടിലുണ്ടായിരുന്നതു പോലെ. ലൈവ് വിവരണം.

വളരെ നന്നായിട്ടുണ്ട്. ഞാനും ആ നാട്ടുകാരനായതിനാല്‍‌ നന്നായി ആസ്വദിയ്ക്കാനായി.
:)

SAJAN | സാജന്‍ said...

ഉപാസന , ആ‍ാത്മാര്‍‌ത്ഥത്യോടെ പറയട്ടെ, എഴുത്ത് ഇഷ്ടപ്പെട്ടു.. ഒരു ഫുട്ബോള്‍ മാച്ച് നേരില്‍ കാണുന്നതു പോലെ ഫീല്‍ ചെയ്തു,
നാണുവിന്റെ കാര്യത്തില്‍ സണ്ണികുട്ടന്റെ കമന്റ് തന്നെ എന്റെയും കമന്റ്:)

രജീഷ് || നമ്പ്യാര്‍ said...

ഹൌ... ഹൌ... എന്താ അലക്ക്... തകര്‍ത്ത് വാരി !

കറുമ്പന്‍ said...

കളി നേരിട്ട് കാണുന്ന പോലെ തന്നെ .. ഇതൊരു നീണ്ട പോസ്റ്റാണെന്നു ആരോ കമന്റിയത് കണ്ടു ഞാന്‍ തിരിച്ചു പോയി നോക്കി... ഗൂഡ് ജോബ് മേറ്റ് !!

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

സുനിലേ നല്ല വിവരണം...:) കളി കണ്ട പോലെ തന്നെ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കിടു ലൈവ് വിവരണം.
“കലാഭവന്‍ മണി അസ്വസ്ഥനായി. ഞമ്മള് ഇവിടിരിക്കുമ്പോ വേറൊരു സ്റ്റാറാ”

ഈ ഒറ്റവരി കള്ളം ഒഴികെ ബാക്കി മൊത്തം ഇഷ്ടായി. മണിയെപ്പറ്റി കേട്ടറിഞ്ഞിടത്തോളം പച്ചക്കള്ളമല്ലേ മോനേ ദിനേശ് ഇത്?

സുനീഷേ ഓടിവാ..ഫുട്ബോള്‍ ഫുട്ബോള്‍

അരവിന്ദ് :: aravind said...

"അസ്സൂറികളുടെ കറ്റനേഷ്യന്‍ പ്രതിരോധത്തിന് സമാനമാണ് ബ്രദേഴ്സിന്റെ കിടയറ്റ ഡിഫന്‍സ്"

പിന്നല്ല! :-)

എഴുത്ത് നന്നായിട്ടുണ്ട് ഉപാസനേ..നമ്മളും ഇത്തിരി പ്രാന്തുള്ള കൂട്ടത്തിലാ ട്ടോ.

ഓ ടോ : ഇ പി എല്‍ റെക്കമെന്റ് ചെയ്യുന്നു.

മുരളി മേനോന്‍ (Murali Menon) said...

നല്ലൊരു കളി കണ്ടതിന്റെ സന്തോഷം അറിയിക്കട്ടെ. അസ്സലായി

ദില്‍ബാസുരന്‍ said...

ഇത് പോലൊരുത്തന്‍ ഞങ്ങളുടെ ക്ലബ്ബിലുണ്ട്. അഷറഫ്- സ്റ്റോപ്പര്‍ ബാക്ക്. പക്ഷെ കുടുംബത്തെ മറന്നുള്ള പന്ത്കളിയൊന്നും പുള്ളിയ്ക്കില്ല. മീനൊക്കെ വിറ്റ് കളികഴിയാന്‍ 20 മിനിറ്റുള്ളപ്പൊള്‍ വന്ന് ഇത് പോലെ ജയിപ്പിച്ച് പോയിട്ടുള്ള കളികള്‍ ഒന്നും രണ്ടുമല്ല.

എഴുത്ത് നല്ല ഒഴുക്കുണ്ട്. നന്ദി.

എന്റെ ഉപാസന said...

ഫുട്ബാളിനെ ആസ്പദമാക്കിയുള്ള ഒരു കഥാബീജത്തെ സമീപിച്ചപ്പോ എനിക്ക് കാര്യമായ സംശയങ്ങള്‍ ഉണ്ടായിരുന്നു. അത് എങ്ങിനെ എഴുതി ഫലിപ്പിക്കുമെന്നോര്‍ത്ത്. പിന്നെ എന്റെ ബൂലോകസുഹൃത്തുക്കള്‍ക്ക് അത് എങ്ങിനെയാണാവോ ഫീല്‍ ചെയ്യുക എന്നോര്‍ത്ത്. തുടക്കത്തില്‍ എനിക്ക് എഴുതാന്‍ നല്ല ഒഴുക്കു കിട്ടിയെങ്കിലും മത്സരം വിശദീകരിക്കുന്ന ഘട്ടമെത്തിയപ്പോള ഞാന്‍്‍ കുറച്ച് പതറി എന്ന് പറഞ്ഞാല്‍ അത് തെറ്റല്ല. എങ്കിലും വളരെ ശ്രദ്ധാപൂരവം അങ്ങിനെ ചെയ്തപ്പോള്‍ അത് നന്നായെന്നും തോന്നി.

വര്‍മാജി : ഗുഡ് കായികൈനങ്ങള്‍ കാണണം. അല്ലെങ്കില്‍ ഇതുപോലുള്‍ലത് വായിച്ചാലും..... മതി
:)

പ്രയാസീ : രണ്ടാമത്തെ ഗോള്‍ അല്ലെ സാര്‍ വിന്നിങ്ങ് ഗോള്‍ :)

ജയകേരളം : :)))

ബാജ്യേയ്‌യ്യ് : ഇനിയും ചുരുക്കണോ..? ഭംഗി പോകുമ്മെന്ന് തോന്നുന്നു. കഥയില്‍ ഞാന്‍ ഏതെങ്കിലും ഭാഗം വലിച്ചു നീട്ടി പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കുന്നു. എല്ലാ ഭാഗങ്ങളും അനിവാര്യമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ചില ഹാഗങ്ങള്‍ ഒഴിവാക്കാമായിരുന്നോ..? സുഹൃത്തുക്കള്‍ക്ക് അങ്ങിനെ തോന്നിയെങ്കില്‍ ഞാന്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കാം.

വാളൂരാന് : നാണു വാളൂരാന്റെ ക്ലാസ്സില്‍ ആയിരുന്നോ..! ആണെങ്കില്‍ നാണുവിനെക്കുറിച്ച് കുറച്ച് കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തരാന്‍ പറ്റുമായിരുന്ന് സാറിന്. വാളൂരാന് വിരോധമില്ലെങ്കില്‍ ആ ഓര്‍ക്കുടില്‍ ഈ പോസ്റ്റിലേക്ക് ഒരു ലിങ്ക് ഇടാന്‍ സുമേഷിനോട് പറയൂ (സുമേഷ് ആരാണെന്ന് എനിക്ക് മനസ്സിലായിട്ടില്ലാട്ടോ..!). അവരെക്കുറിച്ച് എഴുതിയതല്ലെ, അവര്‍ വായിക്കട്ടേന്ന്. നിര്‍മലിനോട് ഞാന്‍ നാളെ സ്ക്രാപ് അയച്ച് അറിയിക്കാന്‍ നോക്കാം.
കിടിലന്‍ ആക്കണം സാര്‍. ഇതു പോലെ വല്ലപ്പോഴും അല്ലെ ഒരെണ്ണം ഇടാന്‍ പറ്റൂ :)

വാല്‍മീകി : ടിക്കറ്റില്ലാതെ കളി കണ്ടൂ അല്ലേ..? :)

സണ്ണിക്കുട്ട്യേയ് : യേത് സുനീഷ്. ഭരണങ്ങാനമാ. വേറെം രണ്ട് സുനീഷ് ഒണ്ട് ഒരു കെ.എസ്. പിന്നെ... അവന്‍ കാണ്ട്ടെന്ന്
രണ്ടാമത് പറഞ്ഞത് വളരെ സത്യം :)

കാര്‍ട്ടൂണിസ്റ്റേ : ഞാന്‍ ബാജിക്ക് ഇട്ട മറുപടി വായിച്ചിട്ട് മതി താഴെയുള്‍ലത് വായിക്കാന്‍ :)

ഇയാള്‍ പരിയാരത്ത് കാരന്‍ തന്ന്യാണോ..? റൈസിങ്ങ് സ്റ്റാര്‍ കാരെ അറിയോ..? 10-1 എന്ന ശൈലി ആദ്യമായാണ് കേള്‍ക്കുന്നെ :). പരമേശ്വരന്‍ എന്ന് പറഞ്ഞത് മാറ്റിക്കോട്ടോ. അന്നമനടക്കാര് വളരെ ആദരിക്കുന്ന രണ്ട് പരമേശ്വരന്‍‌മാര്‍ ഉണ്ട്. :) .
പിന്നെ യേത് ഷാപ്പില്ലാ പോയേ..? അന്നമനട ഇന്ദ്രപ്രസ്ഥം ആണോ..? ഇവിടെ ഓര്‍ക്കുടില്‍ ഉണ്ട് ഇന്ദ്രപ്രസ്ഥം :). അത്രക്ക് ഫേമസാ. :)

ശോഭീ : ചെറുവാളൂരിന്റെ ചരിതങ്ങളുമായി ഞാന്‍ വീണ്ടും വരും.

സാജേട്ടാ : വീണ്ടും കണ്ടതില്‍ സന്തോഷം :)

നമ്പ്യാരേ : സര്യാ. ഞാന്‍ തകര്‍ത്താ..! :)

കറുമ്പാ : ബാജി അങ്ങിനെ പലതും പറേം :). അതൊക്കെ അത്ര കാര്യായി എടുക്കണോ :)

ജഹേഷ് ഭായ് : പോളിയിലെ ഒരു കളി എഴുതാന്‍ ബാക്കീണ്ട്.ഒക്കെ വരും വെയിറ്റ് ചെയ്യൂലോ..? :)

ചാത്താ : മണി അങ്ങിനെ ചിന്തിച്ചേക്കാം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ആള്‍ടെ മനസ്സില്‍ എന്താണുള്ളതെന്ന് എനിക്ക് തറപ്പിച്ച് പറയാന്‍ പട്ടില്ലാല്ലോ..! മണി ഒരു സാധാരണക്കാരന്‍ ആണെന്നത് വേറെ കാര്യം. :)

ആള്‍ടെ മനസ്സിലുള്‍ലത് സങ്കല്‍പ്പിച്ച് എഴുതിയ എന്റെ ആ ഭാവനാശീലത്തെ ചാത്തന്‍ കാണാതിരിക്കരുത് :((
:)

അരവിന്ദ് : ഇ പി എല്‍ ഒന്നും വേണ്ട സാര്‍. ബ്രദേഴ്സിന്റെ ഡിഫന്‍സ് ഒന്ന് വേറെ തന്നെ :)

മേന്‌നെ : നമ്മള്‍ സംസാരിച്ചതല്ലെ. കൂടുതലൊന്നും ഞാന്‍ പറയണീല്ല. പോസ്റ്റിന് നീളക്കൂറ്റുതല്‍ ഇല്ലെന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു :)

ദില്‍ബാസുരാ : നന്ദീട്ടോ... :)

ബ്ലോഗ് വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ
:)
ഉപാസന

സഹയാത്രികന്‍ said...

ഉപാസനേ ... കലക്കി... നല്ലസ്സല് വിവരണം...

നസീര്‍ക്ക ഇടതുവിംഗിലേക്ക് ഒരു ലോങ്‌റേഞ്ച് ഷോട്ട് കൊടുത്ത പന്ത് അതാ നാണു ഇടതുവിംഗിലൂടെ അരുണ്‍കുമാറിനെ വെട്ടിച്ച് നെഞ്ച് കൊണ്ട് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന രാജീവന് കണക്ട് ചെയ്തഇരിക്കുകയാണ്.

രാജീവന്റെ തന്റെ ഇടങ്കാലന്‍ ഷോട്ട് ഗൊള്‍വലയെ ലക്ഷ്യമാക്കി പായിച്ചിരിക്കുന്നു..അതേ അതേ...ഗോള്‍...ഗോള്‍...!

ഓ:ടോ : “വാളൂര്‍ ദേശത്താകെ മറ്റൊന്നുമില്ല സംഭാഷണവിഷയം. ചെറുവാളൂര്‍ പോസ്റ്റോഫീസ് കവലയിലും വാളൂര്‍ ജംഗ്ഷനിലും നാട്ടുകാര്‍ ‘പൊരിഞ്ഞ ചര്‍ച്ചയോട് ചര്‍ച്ച‘.“
ഒന്നുകില്‍ ‘പൊരിഞ്ഞ ചര്‍ച്ച‘ അല്ലെങ്കില്‍ ‘ചര്‍ച്ചയോട് ചര്‍ച്ച‘ ഇതെലേതെങ്കിലുമൊന്ന് പോരേ..?
:)

Typist | എഴുത്തുകാരി said...

കളി നേരില്‍ കണ്ട ഒരു പ്രതീതി.
അസ്സലായി വിവരണം.

കുതിരവട്ടന്‍ :: kuthiravattan said...

കലക്കീട്ടുണ്ട്ട്ടാ.


ഓടോ‍:
ഉപാസന വാളൂര്‍ക്കാരനല്ലെങ്കില്‍ പിന്നെ കാതിക്കുടംകാ‍രനാണോ? പനമ്പിള്ളി സ്മാരക വായനശാലയില്‍ വന്ന് ഉപാസന എന്നോ മറ്റേ തൂലികാ നാമമോ ചോദിച്ചാല്‍ അറിയുമോ‌ ;-)

ഏ.ആര്‍. നജീം said...

ചക്ക്ദേ അന്നമനട....അന്നമനട കീ ജെയ്..

അല്ല സുനില്‍ ഈ അന്നമ്മനടയ്ക്ക് ആ പേരു വീണതിനു പിന്നില്‍ വല്ല സംഭവവും ഉണ്ടോ. വല്ല അന്നമ്മമാരുടെയും കഥ ഒന്നു തിരക്കി കണ്ടുപിടിച്ചാല്‍ ഒരു പോസിറ്റിനുള്ള ചാന്‍സുകാണുന്നുണ്ട്
:) :)

എന്റെ ഉപാസന said...

Sahaa : you are fight Sir. I shall made corrections in that portion. Ithokke ENGane kaNTu piTikkunnu saar... :)

Ezhuththukaaree : Thaank you TTaa :)

Kuthiravattaa : Ya. Me belongs to Kakkad, which is a small place that is in between Cheruvaloor and Kathikudom. But norammally most of people in kakkaad are closer to Kathikudom than to Cheruvaaloor(Valoor).

yaa. Everyone in Panampilly Smaraka Vaayanasala know me, not by trhe name Upaasana, But by the name Sunil, Kakkad. They Do not know that i am a Blogger because I am now in Bangalore.

whenever i visits native i will get not enough time to go and spend some time there. But i will visit library at least one time. thats the relation between us. I have 15 years of relation/aqaintance with that Firm. i am stoping... :)
thank you

Are you familiar with Kathikudom.
:)

najeemikkaa : Since i not belongs to annamanada let me to enquire. and i shall inform you if possible...
thank you
:)

Thnaks you everyone for their good wil to come here and also for inserting a comment...
:)
UPaasana

ഹരിശ്രീ said...

സുനീ

വിവരണം അസ്സലായി...
ആശംസകള്‍..

sandoz said...

ഉം..പന്തുകളിയാല്ലേ...അതും നാടന്‍...
ഞാനും പറയാം സെവന്‍സുകളുടെ മാമാങ്കം....
അങ്ങ്‌ മലപ്പുറംവരെ വന്ന് ഇടി വാങ്ങിച്ച ചരിത്രങ്ങള്‍...
പിന്നെ സര്‍ക്കാരിന്റെ ഇലവന്‍സും...
ആധികാരികമായി പറയാന്‍ ഒരു നാഷണലും..അതും ഗോവേല്‍...
ഫൈനല്‍ കേരളം തോറ്റെങ്കിലെന്താ....ഒരേയൊരു ഗോളടിച്ചത്‌ ആരാ....
ആരാ..പറയൂ ഉപാസനേ ..പറയൂ...
അരവിന്ദാ പോയേ...ഒരു ഇ.പി.എല്‍.
ടെവസും...ഫാബ്രിഗാസും കെടന്ന് തെക്കോട്ടും വടക്കോട്ടും ഓടണെണ്ട്‌...
അല്ലാണ്ട്‌ എന്തൂട്ട്‌ രസോണ്‌....
ഇക്കൊല്ലം കളി ലാലിഗയില്‍.
ബാര്‍സിലോണ കിണ്ണണ കിണ്ണ്‌ നോക്കിയേ.മെസി,ഹെന്രി,പിന്നെ ഇടക്ക്‌....വയ്യെങ്കിലും സാക്ഷാല്‍ റൊണാള്‍ഡിഞ്ഞോ....
അപ്പുറത്ത്‌ റൗളിന്റെ മാഡ്രിഡ്‌[റൗളിന്റെ മാത്രം..]
കനിസാറസിന്റെ വലന്‍സിയ
[അവരു ഒരു തരം ചാവേറുകളാ....നൗകാമ്പിലും മാഡ്രിഡിലും വരുമ്പോള്‍ ബാധ കേറിയ മാതിരി പറക്കുന്ന അവറ്റ ബാക്കിയുള്ളവരുടെ അടുത്ത്‌ ചുമ്മാ പണി മറക്കും...]
എന്റെ വോട്ട്‌ ലാലിഗക്ക്‌...
[സീരിയയില്‍ റോമയെ മറക്കണില്ലാ...
പക്ഷേ മിലാന്‍....കക്ക ഒറ്റക്ക്‌...പാവം..]
സുനിലേ....
പന്ത്‌ കളി...അത്‌ ജീവിതാണ്‌...പണ്ടും..ഇപ്പഴും...

ഇനീം പോരട്ടെ...നാടന്‍ കളി വിശേഷങ്ങള്‍...

P.R said...

വിവരണം നന്നായി...
പ്രത്യേകിച്ചും നാണുവിനെ പരിചയപ്പെടുത്തുന്ന സാഹചര്യം..
ശ്രമങ്ങള്‍ തുടരട്ടെ!

ധ്വനി said...

നല്ല വിവരണം!

തെന്നാലിരാമന്‍‍ said...

ഉപാസനച്ചങ്ങാതീ, കിടു വിവരണം...രസിച്ചുവായിച്ചു,,,,:-)

എന്റെ ഉപാസന said...

ശ്രീച്ചേട്ടാ : നന്നായി എന്നറിഞ്ഞതില്‍ സന്തോഷം :)

സാറ്റ്നോയേ : ഇ പി എല്‍ എന്താ അത്ര മോശമാണോ..?.
കാര്‍ലോസ് ടെവസും ഫാബ്രിഗാസും മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യില്ലെ..? റൂണി, സലോമന്‍ കാലു, വാന്‍ പേഴ്സി അങ്ങിനെയും കുറച്ച് പേര്‍ കൂടി ഉണ്ട്.

സ്പാനിഷ് ലീഗും, ഇറ്റാലിയന്‍ ലീഗും കൊള്ളാം. പ്രതിഭാസമ്പന്നരുടെ നിര തന്നെയുണ്ട് രണ്ടിടത്തും. പക്ഷെ കാശ് വാരിയെറിഞ്ഞുള്ള കളിയും, വംശീയവെറി കുറച്ച് കുറവും, ഒരു മഴ പെയതാലും ചെളിക്കുളങ്ങളാകാത്ത നല്ല നീറ്റ് ആയ ഗ്രൌണ്ടുകളും ഇ പി എല്‍ ന്റെ പ്രത്യേകതകള്‍ അല്ലെ..?.

ആരാ ഗോളടിച്ചതെന്ന് എനിക്കറിയില്ലാട്ടാ... മറന്നു പോയി.

എനിക്ക് പന്ത് കളി ഇഷ്ടമാണ്. പക്ഷെ കളി എന്നാല്‍ എനിക്ക് ജീവന്‍ വോളീബാള്‍ മാത്രം. നാട്ടിലെത്തുമ്പോഴൊക്കെ സമയം കിട്ടുന്ന വൈകുന്നേരങ്ങളില്‍ ഞാന്‍ ഇറങ്ങും അന്നമനട പ്രൈവറ്റ് ബസ് സ്റ്റാണ്ടിനടുത്തുള്ള ഫുട്ബാള്‍ കും വോളിബാള്‍ ഗ്രൌണ്ടിലേക്ക്. പിന്നെ ഒരു കളിയാണേ..!!! :).

ഇടക്കൊക്കെ ഇത്തരം പന്ത് കളി വിവരണങ്ങളുമായി വരാം :)

പീയാറേ : നാണുവിനെ പരിചയപ്പെടുത്തിയ രീതി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഉപാസനക്ക് സന്തോഷം മാത്രം :)

ധ്വനി : നന്ദീ ട്ടൊ :)

Raama : You are first time here. Hearly Welcome :)

Thanks for everyone for having a look into my blog and also for inserting fantastic comments..!!!
:)
Upaasana

ഭൂമിപുത്രി said...

ഫുട്ബോളസ്വാദനം എന്റെ മേഖലയല്ലെങ്കിലും,ഈ അനുഭവം ഹ്രുദയസ്പറ്ശിയായിരുന്നു

maheshcheruthana/മഹേഷ്‌ ചെറുതന said...

നന്നായിരിക്കുന്നു!മനോഹരമായ വിവരണം!ശരിയ്ക്കും കളി കണ്ട പോലെ!ഒപ്പം നാണുവും നിറഞ്ഞ പോസ്റ്റ്‌!

!

KUTTAN GOPURATHINKAL said...

"കിടിലന്‍"
എന്റെ ബ്ലോഗില്‍ നീ വന്നില്ലായിരുന്നെങ്കില്‍ എനിക്കിതു നഷ്ടമായേനെ. മാന്‍ യൂ വും ചെല്‍സിയുമായിരുന്നോ കളിച്ചതെന്നു തോന്നിപ്പോയി. ആവേശത്തോടെയാണ്‌ ഞാനാ കളി 'കണ്ടത്‌'. ഫുട്ബോളിനേക്കാള്‍ വലുതല്ല ജീവിതം.
മനോഹരമായിരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ എന്റെ മനസ്സിലുള്ളതിന്റെ ഏഴയലത്തെത്തില്ല.

മന്‍സുര്‍ said...

ഉപാസന...

തെട്ടെതെല്ലാം പൊന്നാക്കി എന്റെ ഉപാസ മുന്നേറുകയാണ്‌..
നര്‍മ്മത്തില്‍ പൊതിഞ്ഞ കഥകളും...വിവരണങ്ങളും...ഇപ്പോ ഫുട്‌ബോല്‍ കളിയും.... എന്തായലും ഒത്തിരിയിഷ്ടമായി ഈ ഫുട്‌ബോല്‍ കഥ. സൂപ്പര്‍

സിനിമ പലപ്പോഴും ചര്‍ച്ച ചെയ്യാറുള്ള ആളല്ലേ...ഒരു വിഷയം പറയട്ടെ..
മലയാള സിനിമ മമ്മുട്ടിയുടെയും , മോഹന്‍ലാലിന്റെയും കുത്തകയാണോ?? ഒട്ടനവധി യുവ താരങ്ങള്‍ ഉണ്ടായിട്ടും എന്ത്‌ കൊണ്ടു തഴയുന്നു. തമിഴിലും,ഹിന്ദിയിലും യുവാക്കള്‍ തിമിര്‍ക്കുബോല്‍ മലയാളം രണ്ടു താരങ്ങള്‍ക്ക്‌ പിറക്കെ പോക്കുന്നത്‌ എന്ത്‌ കൊണ്ട്‌..??
പൃഥിരാജും , ജയസൂര്യയുമൊക്കെ കഴിവുള്ളവരല്ലേ...
ഇതിനെ കുറിച്ചൊരു വിവരണം പ്രതീക്ഷിക്കുന്നു

നന്‍മകള്‍ നേരുന്നു

ഗീതാഗീതികള്‍ said...

ഫുട്ബോള്‍ കളിയെക്കുറിച്ച് വളരെയൊന്നും അറിയില്ലെങ്കിലും വായിച്ചുരസിച്ചു. ശ്രീ നാണുവിന് ഇപ്പോള്‍ എന്താണാവൊ ജീവിതമാര്‍ഗം?

പിന്നെ ഉപാസനെ, സന്തോഷ് ട്രോഫി റ്റൂര്‍ണമെന്റ് വരുമ്പോള്‍ ഒരു COMMENTATOR ആയി apply ചെയ്യുക, ഈ പോസ്റ്റ് കാട്ടിയിട്ട്...
തീര്‍ച്ചയായും അവര്‍ accept ചെയ്യും. തമാശിച്ചതല്ല കേട്ടോ, കാര്യമായിട്ടാണ്. വിവരണം അത്രക്ക്‌ കൊള്ളാം.

എന്റെ ഉപാസന said...

ഭൂമിപുത്രി : കാല്പന്തുകളിയല്ലെ സോദരി കളി. അത് ആസ്വദിക്കണം :)

മഹേഷേ : നാണുവാണ് താരം :)

കുട്ടേട്ടാ : ഇതു വഴി വന്നതിന്‍ വളരെ സന്തോഷം. ഇനിയും വരില്ലേ ഇതു വഴി..? :)

ഗീതേച്ചി : നാണു ഇപ്പോ പല പണികള്‍ ചെയ്ത് ജീവിക്കുന്നു. വൈകുന്നേരം ആകുമ്പോള്‍ ഇപ്പോഴും കളിക്കാറുണ്ട്...
സന്തോഷ് ട്രോഫി..? ഇങ്ങനെയൊക്കെ അങ്ങ് പോകട്ടെ മാഡം :)

എല്ലാവര്‍ക്കും നന്ദി
:)
ഉപാസന

ഓ. ടോ: മന്‍സൂര്‍ ഭായ് വെയിറ്റ് ചെയ്യ് :)

മൂര്‍ത്തി said...

നന്നായിട്ടുണ്ട്....

കൂട്ടുകാരന്‍ said...

പൊന്നൂട്ടന്‍..ഞാന്‍ ഇതു വായിച്ചെങ്കിലും കമെണ്റ്റാന്‍ വൈകി.


ഗെഡി...അടിപൊളി ആയിട്ട്ണ്ട്‌...കൊട്‌ കൈ.... :-)

Sajeesh said...

Sunil,
Variety is the best feature of you. All post is somewhat different than others....
Good one.

Sajeesh

retarded said...

അസ്സലായിട്ട്ണ്ട്... :)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

പൊട്ടന്‍ ആയിപ്പോയതു കൊന്ടു എന്തു നഷ്ടം? പോയതിനെ ഓര്‍ത്ത് സങ്കടപ്പെടാതെ ഉള്ള കഴിവുകള്‍ തേച്ചു മിനുക്കി എടുത്തുകൂടെ? പോനാല്‍ പോകട്ടും പോടാ എന്നായിരിക്കണം നമ്മുടെ ജീവിത വീക്ഷണം. ഓ. കെ?

അപര്‍ണ്ണ said...

ഇതു സൂപ്പര്‍. എനിക്ക്‌ അന്നമന്നടേല്‍ കുറേ കൂട്ടുകാരുണ്ട്‌. ഇപ്പൊ പക്ഷെ എല്ലാരും ഓരോരോ സ്ധലത്തായി.

ഉപാസന | Upasana said...

മൂര്‍ത്തി സാറേ : നന്ദി :)

ബാലകൃഷ്ണാ : കമന്റിടാന്‍ വൈകരുത് :)

സജീഷ് : അതെ വ്യത്യസ്തതക്ക് വേണ്ടിയാണിത്. നന്ദി :)

Retarded : Thanks for reading this and also for your valuable comment :)

ഓര്‍മകള്‍ : “പൊട്ടന്‍ ആയിപ്പോയതു കൊന്ടു എന്തു നഷ്ടം?“. നഷ്ടങ്ങള്‍ ഉണ്ട് സുഹൃത്തേ.
പോനാല്‍ പോകട്ടും പോടാ എന്ന തത്ത്വമനുസരിച്ച് എപ്പോഴും ജീവിക്കാന്‍ പറ്റില്ല :). പിന്നെ എനിക്ക് അപകര്‍ഷതാബോധമൊന്നുമില്ല ഞാന്‍ ഇങ്ങിനെ ആയതില്‍. കമന്റിന് നന്ദീ ട്ടോ. :)

അപര്‍ണ : കൂട്ടുകാര്‍ ഉണ്ടോ നന്നായി. അപര്‍ണേം ഒരിക്കല്‍ ഒരു സ്ഥലത്താകും. ഇല്ലേ..? ;)

വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ...
:)
ഉപാസന

Rajesh said...

Good one yaar...
puthukkad ile ennam paranja foot ball player aaane ee raju...
ariyo...

Rajesh

മയൂര said...

അസ്സലായി വിവരണം...:)

TESSIE | മഞ്ഞുതുള്ളി said...

retarde or രാഗേഷിന്റെ കമന്റിനു കീഴെ എന്റെ ഒരു കൈയ്യൊപ്പു

ഉപാസന | Upasana said...

Rajesh : Ninte kali njaan kandathalle poliyil vache :))

Mayooraa : Thanks :)

Tessie : Oppidoo iviTe :))

Thanks for Everyone
:)
Upaasana

ഉപാസന | Upasana said...

Mansoor Bhai : തമിഴിലും തെലുങ്കിലും ഹിന്ദി സിനിമയിലും പുതുമുഖനടന്മാര്‍ കടന്നു വരുന്നത് പലപ്പോഴും ആ നടന്മാരുടെ കഴിവ് കൊണ്ട് മാത്രമല്ല, മറിച്ച് അവരുടെ രക്ഷിതാക്കളുടെ പിന്തുണയോടെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അച്ഛന്‍ അല്ലെങ്കില്‍ സഹോദരന്‍ അല്ലെനില്‍ സഹോദരി ഇവരിലൊരാള്‍ നടന്മാരോ നടീമാരോ ആണെങ്കില്‍ ആ വ്യക്തിയുടേ ബന്ധുക്കള്‍ക്കും എളുപ്പത്തില്‍ സിനിമയില്‍ കയറാന്‍ സാധിക്കും. അല്ലാതെ അവരുടെ കഴിവ് മാത്രം മാനദണ്ഢമാക്കിയല്ല അവരെത്തേടി അവസരങ്ങള്‍ വരുന്നത്. അവ്രേക്കാളും കഴിവുള്ള ഒരുപാട് പേര്‍ പുറമേ നില്‍ക്കുന്നുണ്ടായിരിക്കും.

മലയാള സിനിമയില്‍ ഇങ്ങിനെ ഒരു ട്രന്റ് വന്നാല്‍ അടക്കുമോ ഭായ്. പണ്ട് ഫാസില്‍ കൈ വച്ച് മൊത്തം പൊള്ളിയതാണ്. “കൈ എത്തും ദൂരത്ത്” എന്ന ചന്ദ്രക്കലയില്‍ സ്വന്തം മകനെ വച്ച് സിനിമ പിടിച്ച്. അത്തരത്തില്‍ ഒരു ട്രന്റ് മലയാളത്തില്‍ നടക്കില്ല. ഷമ്മി പിടിച്ചു നില്‍ക്കുന്നെങ്കില്‍ അത് അച്ഛന്റെ ബലത്തില്‍ ഒന്നുമല്ല, സ്വന്തം കഴിവില്‍ ആണ്. പിന്നെ അദേഹം ടൈറ്റില്‍ റോളുകളില്‍ വരുന്ന സിനിമയും വളരെ കുറവാണ്.

സിനിമയില്‍ മാത്രമല്ല രാഷ്ടീയത്തിലും ഈ അച്ഛന്‍-മകന്‍ ട്രന്റ് കേരളത്തില്‍ നടക്കില്ല. പല തിരഞ്ഞെടുപ്പിലും കേരളം ഫാമിലി പൊളിറ്റിക്സിനെ നിരാകരിച്ചിട്ടുണ്ട്...
സിനിമാനടന്മായും രാഷ്ടീയഗോദയിലിറങ്ങിയപ്പോള്‍ തറപറ്റി. മുരളി തോറ്റെങ്കില്‍ കവിയായ കടമ്മനിട്ട പിടിച്ച് നിന്നു. ഇപ്പോ ദേ വീണ്ടും പിണറായിയുമായി ഉടക്കി കടമ്മനിട്ട പുറത്തേക്ക്.

:)
upaasana

ഉപാസന | Upasana said...

സത്യത്തില്‍ യുവനടന്മാരുടെ അഭാവമല്ല മറിച്ച് അത്തരക്കാരെ ഉപയോഗിക്കാന്‍ വൈദഗ്ദ്യമുള്ള സംവിധായകരാണ് ഇക്കാലത്ത് ഇല്ലാതായിരിക്കുന്നത്.
മനോജ് കെ ജയനെ വച്ചോ, റഹ്‌മാനെ വച്ചോ ഒരു സിനിമ പിടിക്കാന്‍ ഇന്ന് നിര്‍മാതാക്കളീല്ല. അവര്‍ക്ക് കഴിവ് കുറഞ്ഞതൊന്നും കൊണ്ടല്ല. മറിച്ച് അവര്‍ക്ക് അനുയോജ്യമായ റോളുകളുള്ള കഥയില്ല. കഥയുണ്ടായാല്‍ നടന്മാരെ വേണ്ട വിധത്തില്‍ ഉപയോഗിച്ച് സിനിമ പിടിക്കാന്‍ കഴിവുള്ള സംവിധായകരില്ല.

വെങ്കലത്തില്‍ ഭരതന്‍ സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ പടം പിടിച്ച് വിജയിപ്പിച്ചു,
‘ഇന്നലെ” യില്‍ ജയറാമിനെ വച്ച് പപ്പേട്ടന്‍ സിനിമ പിടിച്ചു നനാക്കി.
മൂന്നാം പക്കത്തില്‍ അശോകനും ജയറാമുമായിരുന്നു തിളങ്ങിയത്.
ഭരതന്റെ അമരത്തില്‍ മമ്മൂട്ടിയോടൊപ്പം ഒരു ശ്രദ്ധേയമായ റോള്‍ അശോകനും ഉണ്ട്.

സൂപ്പര്‍ താരങ്ങളില്ലാതെ പടം സംവിധാനം ചെയ്ത് വിജയിപ്പിക്കാന്‍ ഇപ്പോഴത്തെ പല മലയാളസംവിധായകരും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പണ്ട് സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച റാംജിറാവ് സ്പീക്കിംങ്, ഗോഡ്‌ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ ഒക്കെ സൂപ്പര്‍ താരങ്ങളില്ലാതെ വിജയിച്ച പടങ്ങള്‍ ആണ്. സത്യന്‍ അന്തിക്കാടിനും ഉണ്ട് ഇങ്ങിനെ പറയാന്‍ കുറച്ച് പടങ്ങള്‍.
ലോഹിതദാസ് ഇപ്പോഴും ഈ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് “നിവേദ്യം” സൂചിപ്പിക്കുന്നു.


പല നല്ല നടന്മാരുന്‍ ഇന്ന് സൂപ്പര്‍ താരങ്ങളുടെ ശിങ്കിടികളായാണ് അഭിനയിക്കുനത്. രാജമാണിക്യത്തില്‍ റഹ്മാനും, മിക്ക മോഹന്‍ലാല്‍ പടങ്ങളിലും മനോജ് കെ ജയന്‍, സായികുമാര്‍, സിദ്ധിക്ക് എന്നിവരും അനുയായി അല്ലെനില്‍ വില്ലന്‍ ആയി പ്രത്യക്കപ്പെടൂന്നഅവര്‍ അതിന് നിര്‍ബന്ധിക്കപ്പെടുന്നതാണ്, മറ്റ് റോളുകള്‍ ലഭിക്കാത്തതു കൊണ്ട്.

പിന്നെ യുവനടന്മാരുടെ കാര്യം...
പ്രിഥ്വിരാജ് ടാലന്റ് ഉള്ള ആളാണെന്‍ സമ്മതിക്കാം, ജയസൂര്യ ഇനിയും തെളിയിക്കേതായുണ്ട് ഒരുപാട്.
ഇല്ലേ..?

ഞാന്‍ ഒരിക്കല്‍ ഇതൊക്കെ ഒരു പോസ്റ്റ് ആയി ഇടാന്‍ ഉദ്ദേശിക്കുന്നു മന്‍സൂര്‍ ഭായ്
ഇപ്പോ കൂടുതല്‍ എഴുതുന്നില്ല.
:)
ഉപാസന

മന്‍സുര്‍ said...

സ്നേഹിത ഉപാസന

അവസാനം ഉപാസനക്ക്‌ 50 മത്തെ കമാന്‍റ്റ്‌ ഞാന്‍ അടിച്ചു...

സന്തോഷമായി. പിന്നെ സിനിമ താരങ്ങളുടെ കുത്തകയുള്ള സിനിമലോകത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ വിശദീകരിച്ചതിന്‌ നന്ദി..എങ്കിലും അല്‍പ്പം കൂടി നല്ല ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.. തമിഴ്‌ സിനിമയും , ഹിന്ദി സിനിമയും യുവ താരങ്ങള്‍ കസര്‍ക്കുബോല്‍ മലയാളം ഇന്നും മുത്തശ്ശന്‍മാരുടെ പിറകെ അവര്‍ക്കൊപ്പം മക്കല്‍ പ്രായമുള്ള നടിമാരും... തീര്‍ച്ചയായും ഇതിനെ കുറിച്ചുള്ള പുതിയ പോസ്റ്റ്‌ പ്രതീക്ഷിച്ച്‌ കൊണ്ട്‌..എല്ലാ ഭാവുകങ്ങളും നേരുന്നു.
50 മത്തെ കമന്‍റ്റുമായി സസ്നേഹം

മന്‍സൂര്‍

നന്‍മകള്‍ നേരുന്നു

ഉപാസന | Upasana said...

മന്‍സൂര്‍ ഭായ് : നന്ദി 50 ആം കമറ്റ്നിന്. ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം ഒരെണ്ണം എഴുതാന്‍ :)

നന്ദി
:)
ഉപാസന

Ravisankar said...

Suni this one has a "Chakde" effect...very good

ഉപാസന | Upasana said...

രവി : ഡാ അതിത്തിരി കടുത്തു. നീ ഒരു ഷാരു ഫാന്‍ ആണല്ലോ അല്ലേ..?
നന്ദി ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും
:)
ഉപാസന

Prem said...

Sunil keep it up, its amazing