Sunday, May 5, 2013

സുശ്രുതപൈതൃകം - 2


ഭാസ്കരൻനായർ ഒരാഴ്ച വിശ്രമിച്ചശേഷം, എസ്എൻഡിപി സെന്ററിലെ ക്ലിനിക്കിലിരുന്നു മയങ്ങുകയായിരുന്ന ദിനേശിനെ കാണാൻ എത്തി. കാലത്തുതന്നെ കുളിയും ജപവും കഴിച്ചു, നെറ്റിയിൽ ട്രേഡ്‌മാർക്കായ മൂന്നു നീളൻ ഭസ്മക്കുറി വരച്ചിട്ടുണ്ട്. കയ്യിൽ നെല്ലിശ്ശേരി ഡോക്ടർ നൽകിയ ഗുളികകളും.

ദിനേശ് ചോദിച്ചു. “ആശൂത്രീ പോയിട്ടെന്തായി അങ്കിളേ”

“ഞെരമ്പ് വീര്‍ക്കണത് ബ്ലഡ്പ്രഷർ കാരണാകാന്നാ പറഞ്ഞെ. കാലുവേദനേടെ കാര്യം പറഞ്ഞപ്പോഴും പ്രഷർ തന്നെ പ്രശ്നം”

ദിനേശ്‌ഡോക്ടർ അനുകൂലിച്ചു. ഭാസ്കരൻനായരെ പേടിപ്പിച്ചു. “പ്രഷറിന്റെ കാര്യം തള്ളിക്കളയാൻ പറ്റില്ല. സൂക്ഷിച്ചില്ലെങ്കീ ചെലപ്പോ മേലും വീർത്തുവരും”

ഭാസ്കരൻനായർ രണ്ടു കൈകൊണ്ടും മേലുഴിഞ്ഞു. നെല്ലിശ്ശേരി ഡോക്ടർ നൽകിയ ഗുളികകൾ ദിനേശിനു നേരെ നീട്ടി. ഗുളികകൾ പരിശോധിച്ച ശേഷം അദ്ദേഹം അറിയിച്ചു.

“ഇത് കഴിച്ചാതി. ധാരാളം”

“അപ്പോ കാലുവേദന എന്നുമാറും?”

“എന്നാന്നല്ല, ഏതു നിമിഷോം മാറാംന്നു പറ”

“മാറീല്ലെങ്കിലോ?”

“മാറീല്ലെങ്കിലാ. മാറീല്ലെങ്കി നമക്കു വേറെ ചില സ്ട്രോങ്ങ് ഗുളികകൾ പ്രയോഗിക്കാം”

“സ്ട്രോങ് ഗുളിക കഴിച്ചട്ടും മാറീല്ലെങ്കിലോ?”

“ഇല്ലെങ്കീ നമക്കീ കാല് രണ്ടും അങ്ങട് മുറിച്ച് കളയാം” ഡോക്ടർക്കു കലിവന്നു.

പറയുക മാത്രമല്ല, മേശപ്പുറത്തിരുന്ന ചെറിയ കത്തിപോലുള്ള ഉപകരണം എടുത്തു, ഇറച്ചി വെട്ടുന്ന ആഗ്യം കാണിക്കുകയും ചെയ്തു. ഭാസ്കരൻനായരുടെ ജീവൻ പോയി. ഡോക്ടറുടെ മുഖത്തുനോക്കിയപ്പോൾ ‘കാൽ മുറിച്ചിട്ടേയുള്ളൂ’ എന്ന ദൃഢനിശ്ചയം സ്ഫുരിക്കുന്നതായി തോന്നി. സംശയങ്ങൾ ചോദിക്കുന്നത് നിർത്തി, ഉടൻ ക്ലിനിക്കിന്റെ പടിയിറങ്ങി.

അങ്ങിനെ ദിനേശ്‌ഡോക്ടറുടെ പേഷ്യന്റായി ഭാസ്കരൻനായർ ‘ചുമതലയേറ്റു’. ആദ്യസെറ്റ് ഗുളികകൾ കഴിഞ്ഞപ്പോൾ ഡോക്ടർ അതേ ഗുളികകൾ തന്നെ വീണ്ടും എഴുതിക്കൊടുത്തു. അതും കഴിഞ്ഞപ്പോൾ ‘സ്ട്രോങ്ങായ’ മീൻഗുളിക എഴുതിക്കൊടുത്തു. പിന്നെ കുറച്ചുനാൾ മീൻഗുളികയുടെ അയ്യരുകളിയായിരുന്നു. അതു കഴിച്ചു ഞെരമ്പ് കൂടുതൽ വീർത്തില്ലെങ്കിലും, വീർത്തതെല്ലാം കുറഞ്ഞില്ല. അതിന്റെ കാരണം ചോദിക്കുമ്പോൾ ‘എന്തൂട്ടാ പ്രഷറിന്റെ ഓരോരോ കളികൾ’ എന്നു ദിനേശ്‌ഡോക്ടർ പതംപറഞ്ഞു തേങ്ങി.

കാലിലെ പ്രശ്നങ്ങൾ മാറിയില്ലല്ലോ, ഇനി ശരീരവും വീർക്കുമോ’ എന്നു ശുദ്ധാത്മാവായ ഭാസ്കരൻനായർ ആശങ്കപ്പെട്ടു കഴിയുന്ന ഇക്കാലത്താണ് അയ്യങ്കോവ് അമ്പലത്തിലെ പുതിയ വാരരായി മണികണ്ഠൻ എത്തുന്നത്. കഷ്ടിച്ചു ഇരുപത്തിയഞ്ച് വയസ്സ് പ്രായം. വിവാഹം കഴിക്കുന്നകാര്യത്തിൽ എന്നിട്ടും വിട്ടുവീഴ്ച ചെയ്തില്ല. കൊടുങ്ങല്ലൂർ സ്വദേശിയായ മണികണ്ഠൻ ദിവസവും പോയിവരാമെന്നു തീരുമാനിച്ചു. പിന്നെ മനസ്സിലായി, പോയിവന്നാൽ ബസിലിരുന്നു മാല കോർക്കേണ്ടി വരുമെന്ന്. അപ്പോൾ കക്കാടിൽ തന്നെ താമസസ്ഥലം നോക്കി. അന്വേഷണം എത്തിനിന്നത് ഭാസ്കരൻനായരിലാണ്. രണ്ടു പെൺമക്കളേയും സ്തുതർഹ്യമായി കെട്ടിച്ചയച്ചു, ഒറ്റത്തടിയായി ജീവിക്കാൻ തുടങ്ങിയിട്ടു കൊല്ലം ഇരുപതോളമാകുന്നു. വലിയ ചെലവില്ലാതെയും, ചെലവു വരുത്താതെയും ജീവിതം തള്ളിനീക്കുന്നു. ചോറു കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. മൂന്നു വെറ്റിലയും, കുറച്ചു ചുണ്ണാമ്പും അടയ്ക്കയും, ഒരുകഷണം പുകലയും ധാരാളം. മണികണ്ഠനാണെങ്കിൽ ഇതിന്റെയൊക്കെ ഉസ്താദും.

വൈകുന്നേരങ്ങളിലെ പതിവായ പുല്ലുപറിക്കൽ വേളയിലാണ് മണികണ്ഠൻ വാരരേയുംകൂട്ടി ശാസ്താവിന്റെ ഭക്തവൽസലൻ ജനാർദ്ദനൻ എന്ന ജനഞ്ചേട്ടൻ മര്യാദാമുക്കിനു സമീപമുള്ള ഭാസ്കരൻനായരുടെ വീട്ടിലെത്തിയത്. മണികണ്ഠനെ മുന്നിൽനിർത്തി ജനഞ്ചേട്ടൻ നരച്ചുവെളുത്ത താടി ചൊറിഞ്ഞു ചോദിച്ചു.

“ഇതാരാന്ന് മനസ്സിലായാ ഭാസ്കരൻനായരേ?”

തിമിരത്തിന്റെ ആരംഭം കുറിച്ചിരുന്ന ഭാസ്കരൻനായർ കണ്ണിനുമേൽ കൈപ്പടം വച്ചു പറഞ്ഞു. “നിന്റെ കൊച്ചനല്ലേ ജനാ. ഗൾഫിലെങ്ങാണ്ട് ജോലിചെയ്യല്ലേ ഇപ്പോ. ഇവനങ്ങട് തടിച്ചൂലോ”

ജനഞ്ചേട്ടന്റെ മുഖം മങ്ങി. കുശലപ്രശ്നം നിർത്തി കാര്യം പറഞ്ഞു. “അമ്പലത്തിലെ പുതിയ വാരരാ”

“അതുശരി. കണ്ണൊന്നും ഇപ്പോ അങ്ങട് പിടിക്കണില്ല്യാ. തിമിരം തൊടങ്ങീല്ലേ”

ജനഞ്ചേട്ടൻ കാര്യം അവതരിപ്പിച്ചു. “അപ്പോ ഭാസ്കരൻനായരേ. വാരർക്ക് താമസിക്കാൻ ഒര് വീട് വേണം. ഞാൻ നമ്മടെ സജീവന്റെ തറവാട് വീട് ആലോചിച്ചു. പക്ഷേ അത്രേം സൗകര്യം ആവശ്യല്ലാന്ന് വാരര്ക്കു നിർബന്ധം”

“അതെന്തേ. കുളിക്കാനാണെങ്കിൽ അമ്പലക്കൊളോണ്ട്. വയറ്റിലെ പ്രശ്നങ്ങൾക്കു അമ്പലപ്പറമ്പിന്റെ മൂലയ്ക്കു കക്കൂസുണ്ട്. ഭക്ഷണം കഴിക്കാനാണെങ്കിലോ മാധവൻസുനീടെ ഹോട്ടലൂണ്ട്. പിന്നെ ഒന്നു നിവർന്നു കെടക്കണ്ട കാര്യം മാത്രല്ലേ ഒള്ളൂ. അതിനു ആ ഒറ്റമുറി ധാരാളല്ലേ”

“കെടക്കാൻ മാത്രാണെങ്കി ശങ്കരേട്ടന്റെ റേഷൻകടേടെ തിണ്ണ നോക്കിക്കൂടേ”

“അതെ. കൊറച്ചൂടെ അഡ്ജസ്റ്റ് ചെയ്യാമ്പറ്റൂങ്കി കെടപ്പ് അവട്യാക്കാം. അപ്പോപിന്നെ നായാപ്പൈസ കയ്യീന്നു പോവില്ല”

അവസാനം പറഞ്ഞതാണ് കാര്യം. കാശ് പരമാവധി കുറച്ചുപോകുന്ന കാര്യങ്ങളേ ഭാസ്കരൻനായർ ഉപദേശിക്കൂ. കാര്യങ്ങൾ ഇങ്ങിനെ സെറ്റിലാകുമോയെന്നു മണികണ്ഠൻ ഭയന്നു. ജനഞ്ചേട്ടന്റെ ചെവിയിൽ രഹസ്യം പറഞ്ഞു.

“വാരര്‌ക്കു കുളിക്കാൻ ചൂടുവെള്ളം നിർബന്ധാന്ന് ഭാസ്കരൻനായരേ”

“അങ്ങനാണെങ്കി സുനീടെ ഹോട്ടലീ അരിക്കു വെള്ളംചൂടാക്കുമ്പോ ഒരു ബക്കറ്റ് വെള്ളം കൂടുതലൊഴിക്കാ. അത്രന്നെ”

ജനൻ എതിർത്തു. “അതൊന്നും ശര്യാവില്ല. വാരർക്ക് ഇതൊക്കെ തന്നെത്താൻ ചെയ്യണന്ന് നിർബന്ധാ”

ഭാസ്കരൻനായർ വാരരോടു ചോദിച്ചു. “നിന്റെ പേരെന്താ?”

മറുപടി പറയുന്നതിനു മുമ്പ് മണികണ്ഠൻ വായ ‘കുമുകുമാ’ന്നനെ കുലുക്കി, വേലിക്കരുകിൽ പോയി, ഒരു ലോട്ടയിൽ കൊള്ളാവുന്ന അത്രയും മുറുക്കാൻ വെള്ളം തുപ്പി. നിലക്കാത്ത മുറുക്കാൻ പ്രവാഹം കണ്ടപ്പോൾ ഭാസ്കരൻനായർ കറന്റടിച്ചപോലെ തരിച്ചുനിന്നു. കടുത്ത വെറ്റിലപ്രേമിയായ ഭാസ്കരൻനായർക്കു വാരരെ നന്നായി ബോധിച്ചു. വായിൽ ബാക്കിയായ മുറുക്കാൻ കാരണം ഉച്ചാരണവൈകല്യത്തോടെയാണ് വാരർ പേരുപറഞ്ഞത്.

“മണികന്റൻ”

ജനഞ്ചേട്ടൻ തിരുത്തി. “എന്ന്വച്ചാ മണികണ്ഠൻ ന്ന്”

ഭാസ്കരൻനായർ അന്വേഷിച്ചു. “നീയെല്ലാ ദിവസോം മുറുക്ക്വോ?”

“ഏതു നേരോം മുറുക്കൂന്ന് പറ”

“നന്നായി” മുറുക്കാൻ കാശ് ലാഭം. ഭാസ്കരൻനായർ ആവേശത്തോടെ വീണ്ടും ആരാഞ്ഞു. “നീയെങ്ങനാ രാത്രീല് ലൈറ്റ് ഇടണ പാർട്ട്യാണോ?”

‘ആണ്’ എന്നു പറയാനാഞ്ഞ മണികണ്ഠനെ തടഞ്ഞു, ജനഞ്ചേട്ടൻ ഇടയ്ക്കു കയറിപ്പറഞ്ഞു. “അങ്ങനെ ഒരു നിർബന്ധോം ഇല്യാന്ന്. ഇരുട്ടത്തിരുന്ന് നാമംജപിക്ക മാത്രേ ചെയ്യൂ. പിന്നെ കഞ്ഞികുടിക്കുമ്പോ മാത്രം ചെലപ്പോ ലൈറ്റിടും. അതിനിപ്പോ മിന്നാമിനുങ്ങായാലും മതി”

അങ്ങിനെ കറന്റുകാശും ലാഭം. “അങ്ങനാണെങ്കി ഒരുമാസം നിന്നോ. എനിക്ക് വിരോധല്യ. ഒരുമാസം കഴിഞ്ഞട്ട് നിക്കണ കാര്യം പിന്നെപ്പറയാം”

അഞ്ചുമിനിറ്റിനുള്ളിൽ മണികണ്ഠനു താമസം ശരിയായി. അന്നുമുതൽ എല്ലാ രാത്രിയിലും അദ്ദേഹം ഇരുട്ടത്തു ലാത്തിച്ചാർജിനു വിധേയനായി.

ആദ്യദിവസങ്ങളിൽ കഞ്ഞിയും കായഉപ്പേരിയും കഴിച്ചെങ്കിലും പിന്നീട് മണികണ്ഠനു അതു പോരെന്നായി. അപ്പോൾ വൈകിട്ടു അമ്പലത്തിൽനിന്നു വന്നാൽ പ്രകാശന്റെ ഓട്ടോയിൽ അന്നമനടക്കു പോകും. നാലു മസലദോശ വാങ്ങും. ഒരു ദോശക്കു ഇരുപത്തഞ്ചു രൂപ. നാലു ദോശക്കു നൂറ് രൂപ. ഓട്ടോചാർജ്ജ് ഇരുപതു രൂപ വേറെ. അങ്ങിനെ മൊത്തം നൂറ്റിയിരുപത് പോകും. നാലു മസാലദോശകളിൽ രണ്ടെണ്ണം സ്വാദോടെ തിന്നു, കൈവടിച്ചുനക്കി, ചുക്കുവെള്ളം കുടിച്ചു ഏമ്പക്കം വിടുമ്പോൾ ഭാസ്കരൻനായർ പരിഭവം പറയും.

“ഒര് രണ്ടെണ്ണം കൂടെ വാങ്ങായിരുന്നു മണികണ്ഠാ”

നിമിത്തങ്ങളിൽ ഭാസ്കരൻനായർക്കു ഭയങ്കര വിശ്വാസമായതിനാൽ ഉത്തരത്തുള്ള പല്ലികൾ ചിലക്കാതിരിക്കാൻ മണികണ്ഠൻ പ്രാർത്ഥിച്ചു. അമ്പലത്തിലിരുന്നു മാലകോർക്കുമ്പോൾ ശ്രീധരസ്വാമിയോടു മാത്രം പരിഭവം പറയും.

“ഇവടന്നു മാളക്കു പത്തുരൂപ. മാളേന്ന് തിരുവഞ്ചിക്കുളത്തേക്കു വേറൊരു പത്തു രൂപ. അങ്ങിനെ മൊത്തം ഇരുപത്. അങ്ങോട്ടും ഇങ്ങോട്ടും കൂട്ട്യാ ആകെ നാല്പത്. ഒരുദിവസം നാല്പത് രൂപേണ്ടെങ്കി എനിക്കു വീട്ടീപ്പോയി വരാം. ഇതിപ്പോ ദിവസം നൂറ് നൂറ്റിരുപത് രൂപ്യാ കയ്യീന്ന് പോണെ. പോരാഞ്ഞ് ജാതീടെ കടയ്ക്കിടാൻ എല്ലുപൊടി, വൈദ്യനു കൊടുക്കാൻ ദക്ഷിണ., ഒക്കെ ഞാൻ തന്നെ കൊടുക്കണം”

മണികണ്ഠൻ വന്നു കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ഭാസ്കരൻനായർ, തന്നെ ദീർഘനാളായി അലട്ടുന്ന, ആരോഗ്യപ്രശ്നം അവതരിപ്പിച്ചു. രാത്രിയിൽ, മസാലദോശ കഴിച്ചു നടുനിവർത്തുമ്പോൾ ചോദിച്ചു.

“നിനക്കെങ്ങനാ മണികണ്ഠാ അലോപ്പതി ചികിൽസ ഇഷ്ടാണോ?”

അലോപ്പതിയെ അനുകൂലിച്ചു ഒരക്ഷരം പരയരുതെന്നു നിർദ്ദേശമുണ്ട്. മണികണ്ഠൻ എതിർത്തു.

“ഛായ് അലോപ്പത്യോ! അതൊരു തവണ്യാ ചെയ്തട്ടൊള്ളൂ. അതോടെ നിർത്തി”

“അതെന്തേ”

“പല്ലിന് ചെറിയ വേദന വന്നപ്പോ പോയതാ. പല്ലുഡോക്ടർ പറഞ്ഞു ‘നമക്കൊന്നു ക്ലീൻ ചെയ്യാന്ന്”

“അതെന്തൂട്ടാ പരിപാടി”

“പല്ല് തേക്കണപോലാന്നാ ഞാൻ കരുത്യെ”

“എന്നട്ട്”

“എന്നട്ടെന്തൂട്ടാ. അങ്ങേര് എന്താണ്ട് യന്ത്രംവച്ച് പല്ലിന്റെ എടേലൊക്കെ കുത്തി. കോണ്‍ക്രീറ്റ് പൊളിക്കാന്‍ ഒരു യന്ത്രംവച്ച് അടിക്കില്ലേ. “ശ്ചുക് ചുക്” എന്ന്. അതേപോലത്തെ ഒരെണ്ണം. എന്താണ്ടൊക്കെ തകര്‍ന്ന് പോണ സൗണ്ട് കേട്ടു. വായടച്ചപ്പഴാ മനസ്സിലായേ, കോമ്പല്ല് രണ്ടെണ്ണോം പകുത്യായീന്ന്”

“നിനക്ക് പ്രശ്നാക്കായിര്ന്നില്ലേ”

“ആക്കാന്ന് വെച്ചതാ. പക്ഷേ ഡോക്ടറൊരു ഊക്കനായിരുന്നു. എന്നെക്കൊണ്ട് കൂട്ട്യാ കൂടൂല. പിന്നെ കോമ്പല്ലുമ്മെ പോട് ഇണ്ടായിരുന്നൂന്ന് പറഞ്ഞ് അങ്ങേര് തടിതപ്പി”

ഭാസ്കരൻ നായർ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ കാലിലെ ഞെരമ്പ് തടിക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചു. “നിനക്ക് ഇക്കാര്യത്തീ എന്തെങ്കിലും ചികിൽസ അറിയോ?”

“ആയുർവേദ ഉഴിച്ചിൽ നല്ലതാ”

“അതുശര്യാ. പക്ഷേ ഉഴിച്ചിലിനിപ്പോ ഭയങ്കര ചെലവാ. കിഴീങ്കൂടീണ്ടെങ്കി പറയേ വേണ്ടാ”

ഒരുമാസം കഴിഞ്ഞാൽ എവിടെ താമസിക്കുമെന്ന അനിശ്ചിതത്വം ഒഴിവാക്കാനുള്ള പോംവഴി മണികണ്ഠന്റെ തലയിൽ മിന്നി.

“എന്നാപ്പിന്നെ ഒരുവഴ്യേള്ളൂ. ഞാൻ തന്നെ അങ്ങട് ഉഴിയാം”

ഭാസ്കരൻനായർ അൽഭുതപ്പെട്ടു. “നിനക്കതിനു ഉഴിച്ചിൽ അറിയോ?”

“അറിയോന്നാ! ഹഹഹഹ” മണികണ്ഠൻ ചിരിച്ചു. “എന്റെ വീട്ടിലെ മൂന്നു പശുക്കളേം ഞാനായിരുന്നു കറക്കാറ്”

“പശൂനെ കറക്കണ പോലെയാണോ ഉഴിച്ചിൽ?”

“ഏതാണ്ട് അങ്ങനന്നെ. ഏതു കറവക്കാരനും ഉഴിച്ചിലുകാരനാണ്, പക്ഷേ ഏതു ഉഴിച്ചിലുകാരനും കറവക്കാരനല്ല എന്നു കേട്ടിട്ടില്ലേ”

കേട്ടിട്ടില്ലെങ്കിലും ഭാസ്കരൻനായർ കേട്ടിട്ടുണ്ടെന്നു തലകുലുക്കി. “അപ്പോ ഫലപ്രാപ്തിയെപ്പറ്റി സംശയം വേണ്ടാല്ലേ”

“എന്തിനു സംശയം”

പിറ്റേന്നു രാവിലെ അമ്പലത്തിലെ ജോലികൾ ഒതുക്കി, ആരോടും പറയാതെ മണികണ്ഠൻ അന്നമനടയിലേക്കു ബസുകയറി. അവിടെയുള്ള ആയുർവേദ ഡോക്ടറെ കണ്ടു. ബന്ധത്തിലുള്ള ഒരമ്മാവനു ഞെരമ്പുവീക്കം ഉണ്ടെന്നു സൂചിപ്പിച്ചു, ഭാസ്കരൻനായരുടെ രോഗവിവരങ്ങൾ പറഞ്ഞുകൊടുത്തു.

ഡോക്ടർ പറഞ്ഞു. “രോഗിയെ കാണാതെ ചികിൽസ നിശ്ചയിക്കാൻ പറ്റില്ല”

“ഡോക്ടറെ ഈ കേസീ രോഗീനെ കാണാൻ പറ്റില്ലാന്നൊള്ളത് നൂറ്റൊന്നു തരം ഉറപ്പാ”

ഡോക്ടർ ഊതി. “അതെന്താ. രോഗി മരിച്ചോ?”

“മരിച്ചട്ടില്ല. പക്ഷെ മരിച്ചാ‌പോലും ആയുർവേദ ചികിൽസ ചെയ്യില്ലെന്നാ വാശി” മണികണ്ഠൻ മുട്ടൻനുണ പറഞ്ഞു.

“എന്നാൽപ്പിന്നെ ചാവട്ടേന്നു വക്കാം”

“പക്ഷേ ഞങ്ങക്ക് അങ്ങനെ വയ്ക്കാൻ പറ്റില്ലല്ലോ. വേണ്ടപ്പെട്ട ആളാണ്. മുൻശുണ്ഠിക്കാരനാണ്. കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താന്നാ വിചാരിക്കണേ”

ഡോക്ടർ മടിച്ചുനിന്നു. മണികണ്ഠൻ പ്രേരിപ്പിച്ചു. “ധൈര്യായി എഴുതിത്തരൂന്ന്. ചികിൽസ സുഖാവുമ്പോ ഒരാഴ്ചയ്ക്കകം അദ്ദേഹം ഇവടെ വന്നു ഡോക്ക്ടറെ മുഖംകാണിക്കും. എനിക്കൊറപ്പല്ലേ”

“ആണോ. എന്നാൽ കൊറച്ച് കൊട്ടൻചുക്കാദീം കർപ്പൂരാദീം വാങ്ങി ഉഴിഞ്ഞോ”

“അതു മത്യാവോ”

“മത്യായില്ലെങ്കീ ഇവടെ വരാമ്പറ. ഹല്ലാന്ന്” ആയുർവേദ ഡോക്ടർ ഉപസംഹരിച്ചു.

മണികണ്ഠൻ ഓരോകുപ്പി കൊട്ടൻ‌ചുക്കാദിയും കർപ്പൂരഹസ്താദി തൈലവും വാങ്ങി തിരികെപോന്നു. രാത്രി ഭക്ഷണത്തിനുമുമ്പ് അരമണിക്കൂർ ഉഴിയാൻ തീരുമാനിച്ചു. ഉച്ചിയിൽ രാസ്‌നാദിപ്പൊടി തേച്ചു. കുഴമ്പ് അളവിനെടുത്തു, അടുപ്പിൽവച്ചു ചൂടാക്കി. ചൂടായ കുഴമ്പ് കാലിൽ തേച്ചുപിടിപ്പിച്ചു അഞ്ചുമിനിറ്റ് വിശ്രമം. ശേഷം ഉഴിച്ചിൽ. ഭാസ്കരൻനായർ കരുതിയത് മണികണ്ഠൻ അരമണിക്കൂർ ജോറായി ഉഴിഞ്ഞുതരുമെന്നാണ്. ആദ്യത്തെ ആഴ്ച അങ്ങിനെതന്നെ നടന്നു. പക്ഷേ രണ്ടാമത്തെ ആഴ്ച, ഉഴിച്ചിലിനിടയിൽ മണികണ്ഠന്റെ കൈ ‘എങ്ങിനെയോ’ ഉളുക്കി. മാരകമായ ഉളുക്ക്. മണികണ്ഠൻ ‘അയ്യോ’ എന്നലറി മറിഞ്ഞുവീണു. കൈക്കുള്ളിൽ എന്തോ പൊട്ടിത്തകർന്നെന്നു വിലപിച്ചു.

“എന്താ. എന്താ പറ്റ്യെ മണികണ്ഠാ”

മണികണ്ഠൻ വലതുകൈ വിറപ്പിച്ചു. “എന്റെ വലത്തേ കൈയ്യാകെ നാശായി. അനക്കാൻ പറ്റണില്ല”

“അനക്കാൻ പറ്റണില്ലാന്നോ! എന്നട്ട് വെറക്കണ്ണ്ടല്ലോ”

“അതാ അത്. അത് ഞാനറിയാണ്ട് വെറക്കണതാ”

“സാരല്യ മണികണ്ഠാ” ഭാസ്കരൻനായർ പറഞ്ഞു. ‘ഹോ ആ തൊല്ലയൊഴിഞ്ഞു’ എന്നു മണികണ്ഠൻ ആശ്വസിക്കെ ഭാസ്കരൻനായർ കൂട്ടിച്ചേർത്തു. “നീ എടതുകയ്യോണ്ട് ഉഴിഞ്ഞാ മതി”

മണികണ്ഠൻ കൈവിറപ്പിക്കുന്നത് കുറച്ചുനേരം നിർത്തി. പിന്നെ വീണ്ടും വിറപ്പിച്ചു.

അതിൽപിന്നെ എല്ലാദിവസവും മണികണ്ഠൻ ഇടതുകൈയാൽ ഉഴിച്ചിലിനു തുടക്കമിട്ടു കൊടുത്തു. തുടർന്നു ഭാസ്കരൻനായർ തന്നെത്താൻ ഉഴിയും. ഉഴിച്ചിലിനു പുറമെ, മുരിങ്ങയിലയും മറ്റും വെള്ളത്തിലിട്ടു തിളപ്പിച്ചു, അമ്മിക്കല്ലിൽ അരച്ച മിശ്രിതം പകൽസമയത്തു കാലിൽപുരട്ടി. നീണ്ടനാളത്തെ ആയുർവേദ ചികിൽസമൂലം കിട്ടിയ അറിവുവച്ച് ഒരു കഷായം തയ്യാറാക്കി, ദിവസം രണ്ടുനേരം അതു സേവിച്ചു.

ഉഴിച്ചിലിനിടയിലും ദിനേശ്‌ഡോക്ടറെ സന്ദർശിച്ചു മരുന്നുവാങ്ങാൻ ഭാസ്കരൻനായർ മറന്നില്ല. പ്രാക്ടീസ് പുരോഗമിച്ചതോടെ ഡോക്ടർ മീൻഗുളിക ഉപേക്ഷിച്ചു, രോഗത്തെ സുഖപ്പെടുത്തുന്ന സ്ട്രോങ് ഗുളികകൾ ഭാസ്കരൻനായരിൽ പ്രയോഗിച്ചു.

രണ്ടുമാസം അങ്ങിനെ പോയി. രണ്ടുമാസവും ഭാസ്കരൻനായർ ഗുളിക കഴിച്ചു. ഉഴിച്ചിലിനു വിധേയനായി. മൂന്നാംമാസം മുതൽ കാലിലെ തടിപ്പ് കുറഞ്ഞു തുടങ്ങി. ദിനേശ്‌ഡോക്ടറുടെ ഗുളികകളും, വാരരുടെ ഉഴിച്ചിലും ഏതോ അനുപാതത്തിൽ ശരിയായി പ്രവർത്തിച്ചപ്പോൾ കാലിലെ ഞെരമ്പുവീക്കം മാറി.

കക്കാടുകാർ അടക്കം പറഞ്ഞു. “മ്മടെ ദിനേശന്റെ ചികിൽസ്യല്ലെ. ഭേദാവാണ്ടിരിക്ക്വോ”

കേട്ടവർ അതു ശരിവച്ചു. “പിന്നല്ലാ”

പക്ഷേ അമ്പലത്തിലെ ശ്രീധരൻ തന്ത്രി പറഞ്ഞു. “മണികണ്ഠന്റെ ഉഴിച്ചലല്ലേ, ഞെരമ്പ് നേര്യാവാണ്ടിരിക്ക്വോ?”

തുളസിയില ചെവിയിൽ ചാർത്തുകയായിരുന്ന ജനഞ്ചേട്ടൻ ആഞ്ഞു തലകുലുക്കി. “എന്താ സംശയം”

നാട്ടുകാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു. ഭാസ്കരൻനായർ അസുഖം ആരു ശരിയാക്കിയതാണെന്നു ആലോചിച്ച് തലപുകയ്ക്കാൻ പോയില്ല. ഇശ്ചിച്ച ഫലസിദ്ധി കിട്ടി. അതിനു സഹായിച്ച രണ്ടുപേർക്കും തുല്യപരിഗണന കൊടുത്തു. ദിനേശ്‌ഡോക്‌ടറെ വീട്ടിൽപോയി കണ്ടു കൃതജ്ഞത അറിയിച്ചു. മണികണ്ഠൻ വാരർക്കു ആയുഷ്കാലം കൂടെ താമസിക്കാൻ അനുവാദം കൊടുത്തു.


ഒരിടക്കാലത്തു അലോപ്പതി ചികിൽസ സ്വീകരിച്ചെങ്കിലും, വളരെ വേഗം അതിൽനിന്നു പിന്തിരിയാൻ ഭാസ്കരൻനായർ മടിച്ചില്ല. ആയുർവേദത്തിൽ അദ്ദേഹം കൂടുതൽ കർക്കശക്കാരനായി. ഇന്നും അന്നമനടയിൽനിന്നു വാങ്ങിയ മസാലദോശ സ്വാദോടെ കഴിച്ച്, കൈവിരൽ നക്കുമ്പോൾ മണികണ്ഠനോടു ‘പറയാതെ പറയും’.

“ഒര് രണ്ടെണ്ണം കൂടെ വാങ്ങായിര്ന്നു മണികണ്ഠാ”

കക്കാടിലെ ആദ്യത്തെ അപ്പോത്തിക്കിരി കക്കാടിലെ ക്ലിനിക്ക് അടച്ചുപൂട്ടി കടൽകടന്നു. ബ്രുണൈയിലും യുകെയിലും ആസ്ട്രേലിയയിലുമൊക്കെ അദ്ദേഹം വെള്ളക്കാരുടെ ബ്ലഡ്പ്രഷർ നോക്കി, ‘I think, clinically, you are already.. dead’ എന്നു പറയുന്നുണ്ടെന്നു കക്കാടുകാർ അടക്കം പറയുന്നു.

Tuesday, April 23, 2013

സുശ്രുതപൈതൃകം - 1



ചാരുകസേരയിൽ കാൽ പൊക്കിവച്ചു പത്രം വായിക്കുമ്പോഴാണ് റേഞ്ചർപിള്ളയെ കാണാൻ പേങ്ങൻ എത്തിയത്. വന്നപാടെ ഒന്നും പറയാതെ കാര്‍പോര്‍ച്ചിലെ ചുമരിൽ ഒരുകൈ താങ്ങി, ചാരിനിന്നു കിതച്ചു. പേങ്ങന്റെ മനസ്സിൽ അന്തഃക്ഷോഭങ്ങളുടെ അലകടൽ ഉണ്ടെന്നു മനസ്സിലാക്കിയ പിള്ള കാരണം അന്വേഷിക്കുന്നതിന്റെ ആദ്യപടിയായി മുറ്റത്തേക്കു കാര്‍ക്കിച്ചു തുപ്പി.

“ആക്രാഷ് പ്ഫ്തൂം”
തോര്‍ത്തുകൊണ്ടു ചുണ്ടുതുടച്ചിട്ടു അന്വേഷിച്ചു. “എന്താ പേങ്ങ്യാ വല്ലാണ്ടിരിക്കണെ?”

“നായരെ.“ പേങ്ങന്‍ ഗദ്ഗദനായി. “നായരെ അവൻ എന്റട്ത്ത്ന്ന് കാശ് ചോദിച്ചു”

“ആര്?”

“നമ്മടെ ഭാസ്കരേട്ടന്റെ മോൻ”

പിള്ള സംഗതി നിസാരവല്‍ക്കരിച്ചു. “അതുപിന്നെ കാശുവാങ്ങ്യാ തിരിച്ച് കൊടുക്കണ്ടേ പേങ്ങാ”

പിള്ളക്കു കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിരുന്നില്ല. പേങ്ങൻ വിവരിച്ചു. “ദിനേശ് എസ്എൻഡിപി സെന്ററീ ക്ലിനിക് തൊടങ്ങ്യ കാര്യം അറിയാലോ”

പിള്ള തലയാട്ടി. “ആങ് ഗോപാലൻ പറഞ്ഞു. അവന്റെ കാലുവേദനക്ക് മരുന്നു ചോദിച്ച് ചെന്നപ്പോ ദിനേശ് കാലുമുറിച്ചു കളയാൻ പറഞ്ഞൂന്ന്”

പിള്ളയുടെ നര്‍മ്മം പേങ്ങൻ ആസ്വദിച്ചില്ല.

“ഞാനിന്നലെ ഇവടെ കെളച്ചപ്പോ കാലുമുറിഞ്ഞത്, ഒന്നു വച്ചുകെട്ടാൻ ക്ലിനിക്കീ പോയി. ഒര് അഞ്ചുമിനിറ്റ് നേരത്തെ പണീണ്ടായിരുന്നു. മുളകുപൊടി പോലത്തെ എന്തോവച്ച് പൊതിഞ്ഞു കെട്ടി. എല്ലാം കഴിഞ്ഞ് ഞാൻ എറങ്ങിപ്പോരാന്‍ നേരം ദിനേശേ ദിനേശ് കാശ് ചോദിക്കണ്”

“അതുപിന്നെ ചികിത്സിച്ചാ കാശ് കൊടുക്കണ്ടേ പേങ്ങാ”

“അങ്ങനെ പറേര്ത്“ പേങ്ങൻ ഒന്നുതേങ്ങി രണ്ടുകൈകളും മുന്നോട്ടു നീട്ടി. “അവനെ ഞാനെന്റെ ഈ കയ്യിലിട്ടാ വളർത്ത്യേ. എന്റെ സുരേന്ദ്രൻ വലിയ വായീ കരഞ്ഞാപോലും ഞാൻ ദിനേശന്യീ എടുക്കൊള്ളായിരുന്ന്. ആ അവന്‍ എന്നോട് കാശുചോദിച്ചു!”

വിഷമം നിയന്ത്രിക്കാനാകാതെ പേങ്ങൻ കരഞ്ഞു. മെലിഞ്ഞ നെഞ്ച് പൊങ്ങിത്താണു. പേങ്ങന്റെ ഭാവമാറ്റം പിള്ളയേയും വിഷമിപ്പിച്ചു. ആറേക്കർ തെങ്ങിൻ‌തോപ്പും കവുങ്ങുകളും നോക്കിനടത്തുന്ന ആളാണ്. ഒരു മച്ചിങ്ങ കൊഴിഞ്ഞാൽ പിള്ളയേക്കാളും അങ്കലാപ്പ് പേങ്ങനാണ്. ഇങ്ങനെയുള്ള ആളെ അപമാനിച്ചാൽ പിള്ള അടങ്ങിയിരിക്കുമോ. കസേരയിൽനിന്നു എടുപിടീന്നനെ എഴുന്നേറ്റു. ഒറ്റകുതിപ്പിനു ചുമരിൽ തൂക്കിയ ഇരട്ടക്കുഴൽ തോക്കെടുത്തു. വീടിനുള്ളിൽ കയറി ഒരുപിടി വെടിയുണ്ടകൾ വാരി പോക്കറ്റിലിട്ടു. പൂമുഖത്തുവന്നു പിള്ള അലറി.

“വാ പേങ്ങാ. അവനെ ഞാനിന്ന് കാച്ചും”

കാര്യങ്ങൾ അത്രയും പോകുമെന്നു പേങ്ങൻ കരുതിയിരുന്നില്ല. “അയ്യോ വേണ്ട. അവന്‍ കൊച്ചനല്ലേ”

“കൊച്ചോ? കൊച്ചന്മാര് ഇങ്ങന്യാ ചെയ്യാ. മുതിർന്നവരോടു യാതൊരു ബഹുമാനല്യാതെ”

മുറ്റത്തെ ഒട്ടുമാവിന്റെ അടുത്തുവരെ കുതിച്ച പിള്ളയെ പേങ്ങൻ ഓര്‍മിപ്പിച്ചു. “നായരെ... പോവരുത്. ഭാസ്കരേട്ടന്റെ കയ്യീ മെഷീൻഗണ്ണ്‌ണ്ട്. ഒര് മിനിറ്റ്ല് പത്തമ്പത് വെടിവക്കാൻ പറ്റണ സാധനം. അതെങ്ങാനും പൊട്ടിച്ചാ മേല് അരിപ്പ മാതിര്യാവും”

മെഷീൻഗൺ എന്നു കേട്ടപാതി പിള്ള മുന്നോട്ടു കുതിക്കുന്നത് നിര്‍ത്തി. വെട്ടിത്തിരിഞ്ഞു ചാരുകസേരയിൽ തന്നെ വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാവമാറ്റം പേങ്ങനെ അല്‍ഭുതപ്പെടുത്തി. 

“എന്താ നായരേ. പോണില്ലേ?”

തോര്‍ത്തുകൊണ്ടു മേലാകെ അഞ്ചാറുതവണ വീശി പിള്ള പറഞ്ഞു. “അവന്‍ കൊച്ചനല്ലേ പേങ്ങാ”

പേങ്ങൻ നിർത്താതെ ചിരിച്ചു. പിള്ളയും കൂടെ ചിരിച്ചു. പേങ്ങനില്‍‌നിന്നു എന്തു മറച്ചുപിടിക്കാൻ.

കക്കാടും ഇന്ത്യൻആർമിയും തമ്മിലുള്ള ബന്ധം എന്താണെന്നു ചോദിച്ചാൽ അതിന്റെ ഉത്തരമാണ് കൊടുമ്പിള്ളി ഭാസ്‌കരൻ. നാട്ടുകാർക്കു അദ്ദേഹം ഭാസ്കരേട്ടൻ ആണ്. ദേശത്തെ ആദ്യത്തെ മിലിട്ടറിക്കാരൻ. സർവ്വീസ് കാലത്തു വെറുതെ തോക്കും പിടിച്ചു നടക്കുകയായിരുന്നില്ല. പതിനഞ്ചു വർഷത്തെ സേവനത്തിനൊടുവിൽ, 1976-ൽ വിരമിക്കുമ്പോൾ ഇന്ത്യൻആർമിയുടെ പ്രധാനപ്പെട്ട രണ്ട് യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. അറുപത്തിയൊന്നിലെ ഇന്ത്യാ - ചീന യുദ്ധം. എഴുപത്തിയൊന്നിലെ ഇന്ത്യാ - പാക്ക് യുദ്ധം. ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞു രണ്ടുവർഷത്തിനുശേഷം, ഇനി അടുത്ത കാലത്തൊന്നും യുദ്ധമുണ്ടാകില്ലെന്നു തോന്നിയതിനാൽ, പിരിഞ്ഞു പോന്നു. കക്കാടിൽ തിരിച്ചെത്തി.

ആർമിയിൽ സേവനമനുഷ്‌ഠിക്കുന്ന കാലം മുതലേ ഭാസ്കരേട്ടന്റെ മനസ്സിൽ രണ്ടു സ്വപ്‌നങ്ങളുണ്ടായിരുന്നു. ബംഗ്ലാദേശ് രൂപീകരണമായിരുന്നു ഒന്ന്. എഴുപത്തിയൊന്നിലെ യുദ്ധത്തിൽ സക്രിയമായി പങ്കെടുത്തു അതു സാധിച്ചെടുത്തു. ഒന്നാമത്തെ ആഗ്രഹം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണെങ്കിൽ, ഇളയമകൻ ദിനേശിനെ കിടയറ്റ ഒരു അപ്പോത്തിക്കിരിയാക്കുകയെന്ന രണ്ടാമത്തെ ആഗ്രഹം കുടുംബസുരക്ഷയെ ആധാരമാക്കിയാണ്. കക്കാടിനെ കേന്ദ്രമാക്കി നാലുകിലോമീറ്റർ വ്യാസത്തിലൊരു വൃത്തം വരച്ചാൽ ആ വൃത്തത്തിലുള്ള വീടുകളിലൊന്നും ഡോക്ടര്‍മാരില്ലാ എന്നതായിരുന്നു സ്വപ്നത്തിന്റെ അടിസ്ഥാനം. മകനെ ലക്ഷ്യത്തിൽ എത്തിക്കാനായി ഭാസ്കരേട്ടൻ കാര്യങ്ങൾ വേണ്ടരീതിയിൽ നീക്കി. ആർമിക്കാരെ പോലെ ഡോക്‍ടറുടേയും ജീവിതവിജയത്തിന്റെ അടിസ്ഥാനം അച്ചടക്കമാണെന്നു അദ്ദേഹം വിശ്വസിച്ചു. മകനു ആര്‍മിരീതിയിൽ കടുത്ത പരിശീലനം കൊടുത്തു വളർത്തി. ദിവസവും രാവിലെ മുറ്റത്തു ചെറിയ പരേഡ്. തീരദേശം റോഡിലൂടെ അഞ്ചു കിലോമീറ്റർ ഓട്ടം. പനമ്പിള്ളിക്കടവ് അങ്ങോട്ടുമിങ്ങോട്ടും കുറുകെ നീന്തൽ. അങ്ങിനെ ദിനേശൻ വളർന്നു. വളർന്നു വലുതായി. അച്ഛന്റെ അഗ്രഹംപോലെ സ്തുതർഹ്യമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽനിന്നു എം.ബി.ബി.എസ് പാസായി. കക്കാടിലെ ആദ്യത്തെ സുശ്രുതൻ എന്ന ഖ്യാതിനേടി. തുടർന്നു പ്രാൿടീസും തുടങ്ങി.

പ്രാൿടീസ് കാലയളവിൽ, മെഡിക്കൽ പഠനകാലം തന്നിൽ‌നിന്നു കവർന്നെടുത്ത നാട്ടുസ്വഭാവങ്ങൾ തിരിച്ചുപിടിക്കാൻ ഡോൿടർ ശ്രമിച്ചു. ഒഴിവുദിവസങ്ങളിൽ ഇയ്യാത്തുംകടവിൽ രാവിൽ ചൂണ്ടയിടൽ. പുഴമീൻ പാകം‌ചെയ്തു വിഭവസ‌മൃദ്ധമായ ഉച്ചയൂണ്. ശേഷം വീടിനു പിറകിലെ കവുങ്ങിൻ‌തോപ്പിൽ കക്കാടിലെ പൊടിപിള്ളേരുടെ കൂടെ ക്രിക്കറ്റുകളി. വൈകുന്നേരം എസ്‌എന്‍‌ഡിപി സെന്ററിൽ, യോഗം ഓഫീസിൽ‌നിന്നു കുറച്ചുമാറി, സുബ്രണ്ണനും കുട്ടപ്പൻചേട്ടനും അടക്കമുള്ള കക്കാടിലെ മുതിർന്നവരുമായി ചീട്ടുകളി. രാത്രിയിൽ സുഹൃത്ത് അപ്പുമാഷിന്റെ വീട്ടുമുറ്റത്തു ട്യൂബ്‌ലൈറ്റ് വെളിച്ചത്തിൽ പൊരിഞ്ഞ ഷട്ടിൽ ബാഡ്‌മിന്റൺ കളി. ഇവയൊക്കെയാണ് തിരിച്ചുപിടിച്ച ഇനങ്ങളിൽ പ്രധാനം. മൊത്തത്തിൽ ആർമാദകാലം.

എസ്‌എൻ‌ഡിപി സെന്ററിൽ, പണ്ട് കൊരട്ടി ജെ‌ടി‌എസിൽ അധ്യാപകനായിരുന്ന വിജയൻമാസ്റ്ററുടെ കൊച്ചുപുര മിനുക്കിപ്പണിതു, ദിനേശനു ക്ലിനിക് ഇട്ടുകൊടുക്കാൻ ഭാസ്‌കരേട്ടനോടു പറയുന്നതു മെമ്പർ മോഹനനാണ്. ചെറുവാളൂരിലെ നെല്ലിശ്ശേരിയുടെ ക്ലിനിക്കിനോടു കിടപിടിക്കാൻ കക്കാടിൽ ആരുമില്ലാത്തത് മെമ്പറുടെ സ്വകാര്യദുഃഖമായിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമാണ് ഒരു ആതുരാലയം. ആദ്യം പ്രായോഗികമല്ലെന്നു ചിന്തിച്ചെങ്കിലും, പിന്നീടു ഭാസ്‌കരേട്ടൻ അയഞ്ഞു. ചിതൽ കയറിത്തുടങ്ങിയിരുന്ന ജനൽപലകയിൽ വാർണീഷ് അടിച്ചു മിനുക്കി. മേശയും കസേരയും വാങ്ങി. പുതിയ ഓടു വിരിച്ചു. കടയുടെ നെറുകയിൽ ബോര്‍ഡ് വച്ചു.‘സുശ്രുതപൈതൃകം ക്ലിനിക്. ഡോക്ടർ: ദിനേശ്‌കുമാർ എം.ബി.ബി.എസ് ’. കക്കാടിലെ ആദ്യത്തെ ആതുരാലയം അങ്ങിനെ സ്ഥാപിതമായി. ക്ലിനിക് തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ ദിനേശ്ഡോൿടറുടെ ചികിൽസ ജനശ്രദ്ധ ആകർഷിച്ചു. ഓണാഘോഷത്തോടു അനുബന്ധിച്ചു കക്കാട് തേമാലിപ്പറമ്പിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലേക്കു ജനം ഒഴുകി. ചികിത്സയിൽ ഏവർക്കും തൃപ്തിയായിരുന്നു. മെഡിക്കൽ ക്യാമ്പിനുവന്ന അവിവാഹിതകളായ യുവതികൾ ‘ദിനേശേട്ടൻ ഒന്നു തൊട്ടപ്പോഴേക്കും അസുഖം മാറി‘ എന്നു സാക്ഷ്യവും പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ ജനസമ്മതി പിടിച്ചാൽ കിട്ടാത്തത്ര ഉയർന്നു. അന്നൊരിക്കലാണ് മര്യാദാമുക്കിന്റെ കാവൽ‌ക്കാരനും, കടുത്ത ആയുർ‌വേദ ഫാനുമായ മച്ചിങ്ങൽ ഭാസ്കരൻനായർ തന്റെ ആരോഗ്യപ്രശ്നം ഡോക്ടർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

എഴുപതു വര്‍ഷത്തോളം നീണ്ട ജീവിതത്തിൽ വളരെ വളരെ അപൂർവ്വമായി മാത്രം ഇംഗ്ലീഷ് ഡോൿടര്‍മാരുടെ ചികിത്സ സ്വീകരിച്ചിട്ടുള്ള ഭാസ്കരൻനായർ നാട്ടിലൊരു സംഭവമാണ്. കടുത്ത ആയുർവേദ ഫാൻ. കൊല്ലത്തിലൊരിക്കൽ ഉഴിച്ചിലും കിഴിയും. കർക്കടകത്തിൽ കർക്കടക കഞ്ഞി. തേച്ചു കുളിക്കാൻ കൊട്ടൻചുക്കാദി. രാത്രി ഉറക്കത്തിനുമുമ്പ് ഏതെങ്കിലും ലേഹ്യം. കടുത്ത സസ്യാഹാര പ്രിയൻ. ചായയും കാപ്പിയും കഴിക്കില്ല. ചുക്കുവെള്ളമേ കുടിക്കൂ. ലഹരിയായി വെറ്റില മുറുക്കുന്ന ശീലമുണ്ട്. അതു ഒഴിവാക്കാനാകില്ല. നിരന്തരമായ ആയുർവേദ സമ്പർക്കം നിമിത്തം ഇദ്ദേഹത്തിനു ആയുർവേദ ചികിൽസയും അല്പസ്വല്പം അറിയാം. നാട്ടുകാരിൽ ചിലർക്കു ചികിൽസ വിധിക്കാറുമുണ്ട്.

സമയം സന്ധ്യ. ഭാസ്കരൻനായർ വീട്ടുമുറ്റത്തു വളർന്നുനിൽക്കുന്ന ചെറിയ പുൽക്കൊടികൾ പറിച്ചു കളയുകയായിരുന്നു. കുന്തിച്ചിരുന്നു നടുവേദനിച്ചപ്പോൾ ഒന്നു നിവർന്നു. ഡോക്‌ടറെ കാണുന്നത് അപ്പോൾ തന്നെ. പട്ടാളച്ചിട്ടയിൽ അണുവിട തെറ്റാതെ ഒറ്റലൈനിലുള്ള നടത്തം. കുറച്ചുനാളുകളായി തന്നെ അലട്ടുന്ന കാലുവേദനയ്ക്കു പരിഹാരം ചോദിച്ചാലോ എന്ന ചിന്ത ഭാസ്കരൻനായരുടെ തലയിൽ മിന്നി. അലോപ്പതിയാണെങ്കിലും വെറുതെ കിട്ടുന്ന ചികിൽസ വിട്ടുകളയണ്ട.

അദ്ദേഹം കൈയ്യടിച്ചു ഒച്ചവച്ചു. “ഹൊയ്... ദിനേശേ ഒന്ന് നിന്നേ”

അല്പം കൂന് ഉള്ള ഭാസ്കരൻനായർ ഡോക്ടറുടെ അടുത്തേക്കു മുടന്തിമുടന്തി ഓടിയെത്തി. തോളിൽതട്ടി ഉറച്ച ശരീരമല്ലേ എന്നു പരിശോധിച്ചു. പിന്നെ സാധിക്കാനുള്ള കാര്യമോർത്തു നമ്പറിട്ടു.

‘അച്ഛനെപ്പോലെ നല്ല തണ്ടും തടീമായല്ലോ”

ദിനേശ്‌ഡോക്ടർ തല ഒന്നുകൂടി എടുത്തുപിടിച്ചു. ചിരിച്ചില്ല. ഭാസ്കരൻനായർ കാര്യം അവതരിപ്പിക്കാൻ തയ്യാറെടുത്തു.‘ഇപ്പോൾ കരയും എന്നമട്ടിൽ’ മുഖത്തു ദയനീയഭാവം വരുത്തി.
“ദിനേശേ എന്റെ കാലിനൊരു പ്രോബ്ലം...”

പ്രശ്നങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നു അറിയാവുന്നതിനാൽ ഡോക്ടർ തുടക്കത്തിലേ നിരുൽസാഹപ്പെടുത്തി. “അത് വല്ല ആര് കേറ്യതെങ്ങാനാവൊള്ളൂ അങ്കിളേ”

വെറുതെ എന്തിനാ വയ്യാവേലി വലിച്ചു കഴുത്തിലിടുന്നതെന്നു ചിന്തിച്ചു, എന്തെങ്കിലും തൊടുന്യായങ്ങൾ പറഞ്ഞു, മുങ്ങാൻ ശ്രമിക്കവെയാണ്, സംഭവങ്ങൾ വീക്ഷിച്ചു തൊട്ടപ്പുറത്തെ വളപ്പിൽ രണ്ടു പെൺകുട്ടികൾ നില്‍ക്കുന്നത് യുവഡോക്ടർ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ചികിത്സിക്കാൻ തീരുമാനമെടുത്തു. ഞെരമ്പ് തടിച്ചുവീര്‍ത്ത കാലിൽ ഞെക്കി ഭാസ്കരൻനായർ സങ്കടം ഉണര്‍ത്തിച്ചു.

“എന്റെ രണ്ട് കാലിനും എടക്കെടക്ക് ഭയങ്കര വേദന. പോരാഞ്ഞ് ഈ ഞെരമ്പൊക്കെ വീര്‍ത്ത് വരേം ചെയ്യണ്”

ഡോക്ടർ ബാഗിൽനിന്നു സ്തെതസ്കോപ്പ് എടുത്തു. ഭാസ്കരൻനായരുടെ കാലിൽവച്ചു പരിശോധിച്ചു. ഒപ്പം ഗോപ്യമായി അപ്പുറത്തെ വളപ്പിലേക്കു ഒളികണ്ണിട്ടു നോക്കി. തന്റെ ചികിത്സ പെണ്‍‌കുട്ടികൾ സാകൂതം നോക്കുന്നുണ്ട്. അതോടെ ആവേശം ഇരട്ടിച്ചു. കാലിലെ ഞെരമ്പിൽ ഞെക്കി ഭാസ്കരൻനായരോടു വേദനയുണ്ടോയെന്നു ചോദിച്ചു. വേദനയുണ്ടെന്നു മറുപടി കിട്ടി. അടുത്തതായി മുട്ടുചിരട്ടയിൽ തട്ടി വേദനയുണ്ടോന്നു ചോദിച്ചു. ഇല്ലെന്നു മറുപടി കിട്ടിയപ്പോൾ ശക്തമായി കിഴുക്കി. അപ്പോഴും വേദനയില്ലെന്നു പറഞ്ഞപ്പോൾ ഡോൿടർ കൈമുഷ്‌ടി ചുരുട്ടി ആഞ്ഞിടിക്കാൻ തയ്യാറെടുത്തു. ഭാസ്‌കരൻനായർ ഉടൻ ഡോക്ടറുടെ രണ്ടു കൈത്തലവും കൂട്ടിപ്പിടിച്ചു വിലക്കി.

“യ്യോ.. വേദനേണ്ട് ദിനേശെ. ഭയങ്കര വേദനേണ്”

പരിശോധന കഴിഞ്ഞു. ഡോക്ടർ എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ഗൗരവത്തിൽ തലയാട്ടി.
“സ്തെതസ്കോപ്പ് വച്ചട്ട് സൌണ്ടൊന്നും കേട്ടില്ല അങ്കിളേ”

“ഓ. ആ കൊഴല് കേടായിരിക്കും ദിനേശെ”

“ഹേയ്. ഇന്ന് ഉച്ചക്കുംകൂടി ഞാൻ പത്തുമുപ്പതാളെ ചികിത്സിച്ചതല്ലേ”

“അത്യാ. അപ്പോ എന്താ പ്രോബ്ലം”

ഭാസ്കരൻ‌നായർ സംശയിച്ചു നിൽക്കെ ഡോക്ടർ നമ്പറിട്ടു.

“എനിക്ക് തോന്നണത്... എനിക്ക് തോന്നണത് അങ്കിളിന്റെ ഹൃദയമിടിപ്പ് നിന്നൂന്നാണ്”
നിഷ്കളങ്കനായ ഭാസ്കരൻനായര്‍ക്കു അപായസൂചന തോന്നി. “അതോണ്ട് എന്തേലും കൊഴപ്പണ്ടാ ദിനേശേ”

ഡോക്ടർ കാര്യം തുറന്നുപറയാൻ മടിച്ചു. വേലിയിൽ പടര്‍ന്ന മുല്ലവള്ളിയിൽ പിടുത്തമിട്ടു പാളിനോക്കി. പെണ്‍കുട്ടികൾ അവിടെയില്ല. സ്ഥലം വിട്ടിരിക്കുന്നു. ചികിത്സയിലെ താല്പര്യം പെട്ടെന്നു തീർന്നു. ഡോക്ടർ ഭാസ്കരൻനായരോടു തുറന്നടിച്ചു.

“എന്ന്വച്ചാ അങ്കിളിന്റെ ജീവൻ എപ്പ വേണങ്കിലും അപകടത്തിലാവാന്ന്. വേഗം ആശൂത്രീ പൊക്കോ“

ഭാസ്കരൻനായർ നെഞ്ചിൽ ഊക്കിലൊരു ഇടിപാസാക്കി. അനിയൻ മിന്നുനായരെ വിളിച്ചു. “മിന്ന്വോ പ്രകാശനെ വിളിച്ചേടാ. ആശൂത്രീ പോണം”

ദിനേശ്ഡോക്ടർ ഒന്നു സംഭവിക്കാത്തമട്ടിൽ നടന്നുനീങ്ങി. അംബിവൈദ്യൻ സ്ഥലത്തുണ്ടാകില്ലെന്നു അറിയാവുന്നതിനാൽ ഭാസ്കരൻനായർ നെല്ലിശ്ശേരിയുടെ ക്ലിനിക്കിൽ എത്തി. നെല്ലിശ്ശേരിഡോക്ടർ ഹൃദയമിടിപ്പിനു കുഴപ്പമില്ലെന്നും പ്രഷർ ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഒന്നുരണ്ടു ഗുളികകളും കൊടുത്തു വിട്ടു.

(തുടരും.....)